ഈ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ മക്കള്‍ 20 പേരാണ്. പുതിയൊരു കുഞ്ഞതിഥി കൂടി അടുത്തു തന്നെയെത്തുമെന്ന് സൂ റാഡ്‌ഫോര്‍ഡ്-നോയല്‍ റാഡ്‌ഫോര്‍ഡ് ദമ്പതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം എന്ന വിശേഷണം സ്വന്തമാക്കിയ കഴിഞ്ഞ ഇവര്‍ യാതൊരു ബെനിഫിറ്റുകളുടെയും സഹായമില്ലാതെയാണ് കുട്ടകളെ വളര്‍ത്തുന്നത്. പുതിയ അതിഥിയെത്തുന്ന കാര്യം റാഡ്‌ഫോര്‍ഡാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ഇത്തവണ പെണ്‍കുഞ്ഞായിരിക്കുമെന്നും ദമ്പതികള്‍ യൂടുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 43 കാരിയായി സൂ കഴിഞ്ഞ പ്രസവം 2017 സെപ്റ്റബറിലായിരുന്നു. 2017ലെ പ്രസവം അവസാനത്തെതാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ തീരുമാനം മാറ്റുകയായിരുന്നു.
23 വയസ്സുകാരിയായ സോഫി, 22 വയസ്സുള്ള ക്ലോയ്, 20 വയസ്സുകാരന്‍ ജാക്ക്, 18 വയസ്സുള്ള ഡാനിയേല്‍, 16 വയസ്സുള്ള ലൂക്ക്, 15 വയസ്സുള്ള മിലി,14 വയസ്സുകാരി കാത്തി, 13 വയസ്സുകാരന്‍ ജെയിംസ്, 12 വയസ്സുള്ള എല്ലി, 11 വയസ്സുള്ള എയ്മി, 10 വയസ്സുള്ള ജോഷ്, 8 വയസ്സുകാരന്‍ മാക്‌സ്, 7 വയസ്സുകാരി ടില്ലി, 5 വയസ്സുള്ള ഓസ്‌കര്‍, 4 വയസ്സുള്ള കാസ്പര്‍, കൈക്കുഞ്ഞായ ഹാലി എന്നിവരാണ് ഇവരുടെ മക്കള്‍. 2014 ല്‍ ഇവരുടെ ഒരു കുഞ്ഞ് ഗര്‍ഭത്തിലിരിക്കെ മരിച്ചുപോയിരുന്നു അവനെ ആല്‍ഫി എന്നാണ് ഇവര്‍ വിളിക്കുന്നത്. സ്വന്തമായി ബിസിനസ്സ് നടത്തുന്ന നോയല്‍ റാഡ്‌ഫോര്‍ഡ് ബേക്കറിയില്‍ നിന്നാണ് കുടുംബത്തിന്റെ ചിലവിനുള്ള വരുമാനം കണ്ടെത്തുന്നത്.
ദിവസവും വെളുപ്പിനെ 5 മണിക്ക് ബേക്കറിയിലെത്തുന്ന നോയല്‍ കുഞ്ഞുങ്ങളെ സ്‌കൂളിലാക്കാന്‍ സമയമാകുമ്പോള്‍ വീട്ടിലേക്കു മടങ്ങും വീണ്ടും തിരികെ വരുന്ന നോയലിനൊപ്പം മുതിര്‍ന്ന കുട്ടികളുമുണ്ടാകും. അവര്‍ അച്ഛനെ ജോലിയില്‍ സഹായിക്കും. 240, 000 പൗണ്ട് വിലമതിക്കുന്ന വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച വലിയ വീട്ടിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഈ വീട് സ്വന്തമാക്കുന്നത്. വര്‍ഷത്തില്‍ ഇതര രാജ്യങ്ങളിലേക്ക് യാത്രകള്‍ വരെ ഇവര്‍ കുടുംബ സമേതം നടത്താറുണ്ട്. ഏതാണ്ട് 300 പൗണ്ടാണ് ഇവര്‍ക്ക് ഒരു ആഴ്ച്ച ഭക്ഷണത്തിന് മാത്രമായി വേണ്ടത്. ഇത്രയധികം പണച്ചെലവുണ്ടെങ്കിലും നോയലും സൂ വും അതൊക്കെ തരണം ചെയ്താണ് ജീവിക്കുന്നത്. വളരെയധികം സന്തോഷത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളോട് പ്രതികരിക്കുന്നത്. ഈ അച്ഛനെയും അമ്മയെയും പോലെ 21ാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇവരെ സ്‌നേഹിക്കുന്നവരും.
തീവ്രവാദ വിരുദ്ധ നിയമം ഉപയോഗിച്ച് കുടിയേറ്റക്കാരെ നാടുകടത്തില്ലെന്ന് ഹോം ഓഫീസ്. ഇമിഗ്രേഷന്‍ നിയമത്തിന് കീഴില്‍ വരുന്ന ഈ നിയമം തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുന്നതിനായിട്ടാണ് കൊണ്ടുവന്നത്. എന്നാല്‍ പ്രസ്തുത നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് സംശയമുള്ളവരെ പുറത്താക്കാന്‍ ഈ നിയമത്തിലൂടെ കഴിയും. അധികൃതരുടെ തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി നേരത്തെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് താമസിച്ചിരുന്ന 19 വിദഗ്ദ്ധരായ തൊഴിലാളികളെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി ഹോം സെക്രട്ടറി സാജിദ് ജാവേദ് സമ്മതിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നിയമത്തില്‍ ഇളവ് കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇമിഗ്രേഷന്‍ ആക്ടിലെ വിവാദ സെക്ഷന്‍ 322(5) ആണ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോം അഫയേര്‍സ് സെലക്ട് കമ്മറ്റിക്ക് അയച്ചിരിക്കുന്ന കത്തിലാണ് ഹോം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പുറത്താക്കിയ തൊഴിലാളികളില്‍ ഒരാള്‍ക്ക് യുകെയിലേക്ക് തിരിച്ചുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാജിദ് ജാവേദ് അറിയിച്ചു. മറ്റുള്ളവരുടെ കാര്യവും പരിഗണിക്കുന്നതായും ഈ മാസം അവസാനത്തോടെ അവരുടെ കാര്യത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കി അനുശ്രുതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോം ഓഫീസിലെ ലഭിച്ചിരിക്കുന്ന ഇതര അപേക്ഷകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ജവേദ് കത്തില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.
കുറഞ്ഞത് 1000 വിദഗ്ദ്ധരായ തൊഴിലാളികളാണ് ഈ നിയമത്തിന് കീഴില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയേര്‍സ്, ഐടി പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് പ്രധാനമായും ഈ നിയമം കാരണം പുറത്തുപോകേണ്ടി വന്നിട്ടുളളത്. യുകെയിലെ തൊഴില്‍ മേഖലയില്‍ ഇത്തരം നിയമങ്ങള്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടിയ നികുതി നല്‍കുന്ന വലിയൊരു ശതമാനം തൊഴിലാളികളെയാണ് ഈ നിയമം ബുദ്ധിമുട്ടിലാക്കിയിരുന്നത്. പുതിയ ഭേദഗതി വരുന്നതോടെ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന നിരവധി കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകും. കുറ്റകരമായ പ്രവൃത്തികളൊന്നും ചെയ്തില്ലെങ്കിലും ഇത്തരം സംശയങ്ങളും നാട്കടത്തല്‍ ഭീഷണിയും നേരിടുന്നവര്‍ നിരവധിയാണ്.
തിരക്കേറിയ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി 14 പേര്‍ക്ക് പരിക്ക്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡ് ഹെയ്തി സ്ട്രീറ്റിലാണ് സംഭവം. തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന 25 ഓളം കാറുകള്‍ തകര്‍ന്നിട്ടുണ്ട്. അശ്രദ്ധമായി വണ്ടിയോടിച്ചുവെന്ന കുറ്റത്തിന് ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അശ്രദ്ധയാണ് വലിയ അപകടം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. അപകടം നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സമീപത്തുകൂടി പോയിരുന്ന ബസ് പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുകയായിരുന്നു. കാറുകളെ ഇടിച്ചുമാറ്റി മുന്നോട്ട് പോയ ബസ് ഏറെ ദൂരം പിന്നിട്ട ശേഷമാണ് നിയന്ത്രണ വിധേയമായത്.
അരീവയുടെ 480 ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് 6.50 വരെ അപകടം നടന്ന തെരുവിലെ റോഡുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വാഹനങ്ങള്‍ മാറ്റുന്നതടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റോഡ് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്ന് നല്‍കിയത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബസിന്റെ യന്ത്ര തകരാറാണോയെന്ന് പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയൂ. ഡ്രൈവറെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ബസ് കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുന്നത് കണ്ട് ഓടി മാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചിലര്‍ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് ക്രൂ ആണ് സംഭവ സ്ഥലത്ത് നിസാര പരിക്കേറ്റവരെ ചികിത്സിച്ചത്. ബസ് സര്‍വീസ് കമ്പനി വൃത്തങ്ങള്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചു. നിരവധി കാറുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. അപകടം നടന്നയുടന്‍ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആംബലുന്‍സ് ഉള്‍പ്പെടെയുള്ളവ കൃത്യ സമയത്ത് തന്നെ സ്ഥലത്തെത്തുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
ജോയല്‍ ചെറുപ്ലാക്കില്‍
അയര്‍ക്കുന്നം – മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 2-ാമത് സംഗമം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ.ജി.വേണുഗോപാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൂള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത് . അയര്‍ക്കുന്നം – മറ്റക്കര സംഗമത്തിനു വേണ്ടി ആദ്യ സംഗമത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്ന ശ്രീ.സി.എ.ജോസഫ് രചിച്ച് യൂട്യുബിലൂടെ ശ്രദ്ധേയമായ തീംസോഗ് തന്റെ അനുഗ്രഹീതമായ വേറിട്ട സ്വരമാധുര്യത്താല്‍ ശ്രീ.ജി.വേണുഗോപാല്‍ സംഗമവേദിയില്‍ ആലപിച്ചപ്പോള്‍ മുഴുവന്‍ കുടുംബാംഗങ്ങളും വിസ്മയത്തോടും സന്തോഷം കൊണ്ടും മനം നിറഞ്ഞ് ഹര്‍ഷാരവത്തോടു കൂടിയാണ് സ്വീകരിച്ചത്.
യു.കെ. സന്ദര്‍ശിക്കുന്ന അവസരങ്ങളിലെല്ലാം യു.കെ. മലയാളികളില്‍ നിന്നും ലഭിച്ചിട്ടുള്ള സ്‌നേഹാദരങ്ങളും പ്രോത്സാഹനങ്ങളും ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കലാ-സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ആളുകള്‍ക്ക് ജന്മം നല്‍കിയ അയര്‍ക്കുന്നം – മറ്റക്കര പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബാഗങ്ങളുടെ സംഗമത്തിന് സര്‍വവിധ ആശംസകള്‍ നേരുകയും കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങളുമയി മുന്നേറട്ടെയന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആശംസിച്ചു. ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നിട്ടും അയര്‍ക്കുന്നം – മറ്റക്കര പ്രദേശത്തിന്റെ ജനപ്രതിനിധികളായ ആരാധ്യനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയും കോട്ടയത്തിന്റെ പ്രിയങ്കരനായ എം.പി. ശ്രീ.ജോസ്.കെ.മാണിയും തത്സമയം ടെലിഫോണിലൂടെ ആശംസകള്‍ നേര്‍ന്നത് സംഗമത്തിലെ കുടുംബാംഗങ്ങളെ മുഴുവന്‍ ആവേശഭരിതരാക്കി.
പിറന്ന നാടിന്റെ ഓര്‍മകളും, സൗഹൃദങ്ങളും, പൈകൃതവും മനസ്സില്‍ സൂക്ഷിക്കുന്ന അയര്‍ക്കുന്നം – മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മ കുടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നേറട്ടെയെന്ന് മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ആശംസിച്ചു. ആദ്യ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ ക്ഷണിച്ചിരുന്നെങ്കിലും ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങള്‍കൊണ്ട് പങ്കെടുക്കാനാവാതിരുന്നതും അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തിന്‍ അനുസ്മരിച്ചു. സംഗമത്തിന് സര്‍വ്വവിധ ഭാവുകങ്ങളും വിജയങ്ങളും ശ്രീ.ഉമ്മന്‍ ചാണ്ടി ആശംസിച്ചു.
യു.കെയിലെ അയര്‍ക്കുന്നം – മറ്റക്കര ആദ്യസംഗമത്തിന് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കുവാന്‍ തനിക്ക് ലഭിച്ച അവസരം ഒരു ഭാഗ്യമായി കരുതെന്നുവെന്നും ഈ സംഗമത്തിലെ കുടുംബാഗങ്ങള്‍ നല്‍കിയ സ്‌നേഹം മറക്കുവാന്‍ സാധിക്കുകയില്ലായെന്നും കോട്ടയത്തിന്റെ എം.പി. ശ്രീ. ജോസ്.കെ.മാണി തന്റെ ആശംസാ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. സംഗമത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുടുംബാഗങ്ങളോടൊപ്പം തന്റെ മനസ്സിന്റെ സാന്നിധ്യം ഉണ്ടെന്നും വരും കാലങ്ങളിലും ഈ സംഗമം കുടുതല്‍ കരുത്തോടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇടയാകട്ടെയെന്നും ശ്രീ.ജോസ് കെ.മാണി എം പി ആശംസിച്ചു. ജോജി ജോസഫ്, ഫ്‌ളോറെന്‍സ് ഫെലിക്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ പ്രാര്‍ത്ഥന ഗാനാലാപത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
സംഗമം പ്രസിഡന്റ് ശ്രീ.ജോസഫ് വര്‍ക്കി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ജോണിക്കുട്ടി സഖറിയാസ് സ്വാഗതം ആശംസിച്ചു. യുക്മ ജനറല്‍ സെക്രട്ടറിയും സംഗമത്തിലെ കുടുംബാഗവുമായ ശ്രീ. റോജിമോന്‍ വര്‍ഗീസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. സി.എ.ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയിന്റ് സെക്രട്ടറി ശ്രീ. ജോമോന്‍ ജേക്കബ് മുഖ്യാഥിതിയായി എത്തിയ ശ്രീ. ജി.വേണുഗോപാലിനും വളരെ തിരക്കിനിടയിലും തത്സമയം ആശംസകള്‍ നേര്‍ന്ന മുന്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി, ശ്രീ ജോസ്.കെ.മാണി എം പി എന്നിവര്‍ക്കും സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബാഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരവും വിനോദപരവുമായ വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് സംഗമം സമ്പന്നമായി. ദമ്പതികളായ ബേബി എബ്രാഹാമിന്റെയും ആലീസ് ബേബിയുടെയും നേതൃത്വത്തില്‍ സംഗമത്തിലെ ദമ്പതികളെ പങ്കെടുപ്പിച്ചു നടത്തിയ വിനോദ – ഹാസ്യ പരിപാടി ഏവരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.
വളര്‍ന്നു വരുന്ന ഗായിക സിനി മാത്യുവിനോടൊപ്പം പിതാവും ഗായകനുമായ ഷാജിമോന്‍ മാത്യുവും ചേര്‍ന്ന് ആലപിച്ച ഗാനം ഏറെ ഹൃദ്യമായിരുന്നു. മോളി ടോമി, മേഴ്‌സി ബിജു, അജയ് ബോബി, ജെസ്വിന്‍ ജോസഫ്, അലന്‍ റോയ്, സാനിയ ഫെലിക്‌സ്, സ്‌നേഹ ഫെലിക്‌സ് എന്നിവരുടെ ഗാനങ്ങളും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നയനാനന്ദകരമായ നൃത്തങ്ങള്‍ അവതരിപ്പിച്ച തുഷാര സതീശനും ദേവികാ വേലായുധനും കാണികളെ വിസ്മയഭരിതരാക്കി. കുരുന്നു കലാകാരി ജെന്നിഫര്‍ ജയിംസ് ‘ജിമിക്കി കമ്മല്‍’ എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി അപ്രതീക്ഷിതമായി വേദിയില്‍ എത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം താളാത്മകമായി നൃത്തം ചെയ്തു.
കുടുംബാഗങ്ങള്‍ പരസ്പരം പരിചയപ്പെട്ടും സൗഹൃദങ്ങള്‍ പങ്കുവെച്ചും വര്‍ണ്ണശബളമായ കലാപരിപാടികള്‍ ആസ്വദിച്ചും സംഗമത്തെ കൂടുതല്‍ ധന്യമാക്കി. മികച്ച അവതരണ ശൈലിയില്‍ തുടക്കം മുതല്‍ അവസാനം വരെ മുഴുവന്‍ പരിപാടിയുടെയും ആംഗറിങ്ങ് നടത്തിയ റാണി ജോജിയുടെ പ്രകടനം പ്രശംസനീയമായിരുന്നു. 3-ാമത് സംഗമം 2019 ജൂണ്‍ 29, 30 തീയതികളിലായി നടത്തുവാനും തീരുമാനിച്ചു. ദേശീയഗാനാലാപനത്തോടെ സംഗമം സമംഗളം പര്യവസാനിച്ചു.
മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (KCAM)ഏകദിന വിനോദയാത്ര പ്രൗഢോജ്വലമായി.നോര്‍ത്ത് വെയില്‍സിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലാന്‍ഡ്വുഡ്നോ യിലേക്കാണ് അസോസിയേഷന്‍ കുടുംബങ്ങള്‍ വിനോദയാത്ര സംഘടിപ്പിച്ചത്. അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫിന്റെയും സെക്രട്ടറി ബിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ കോച്ചില്‍ രാവിലെ യാത്രതിരിച്ച സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും, ആടിയും പാടിയും, മത്സരങ്ങളുമായി ഏവര്‍ക്കും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുമാണ് വിനോദയാത്ര അടിപൊളിയാക്കിയത്.
മലമുകളിലേക്കുള്ള റോപ്പ് കാര്‍ യാത്രയും, ട്രെയില്‍ യാത്രയും ബോട്ടിങ്ങുമെല്ലാം ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായി. അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അസോസിയേഷന്‍ എല്ലാ വര്‍ഷവും വിനോദയാത്ര സംഘടിപ്പിക്കുന്നത്.
വിനോദയാത്രയില്‍ പങ്കെടുത്തവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും അസോസിയേഷന്‍ എസ്സിക്യൂട്ടിവ് കമ്മറ്റിക്കുവേണ്ടി സെക്രട്ടറി ബിന്റോ ആന്റണി നന്ദി രേഖപ്പെടുത്തി.
കുട്ടികള്‍ക്ക് എ-ലെവലിന് പകരം സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനൊരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പൊളിച്ചെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2020 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ സ്‌കില്‍സ്, ചൈല്‍ഡ്‌കെയര്‍ തുടങ്ങിയവയില്‍ വിദ്യാഭ്യാസ യോഗ്യത നേടാന്‍ അവസരമുണ്ടാകും. ഇംംഗ്ലണ്ടിലെ 52 കോളേജുകളിലാണ് ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ്, ക്രിയേറ്റീവ് ആന്‍ഡ് ഡിസൈന്‍ തുടങ്ങി 22 കോഴ്‌സുകള്‍ 2021 മുതല്‍ വിവിധ ഘട്ടങ്ങളിലായി അവതരിപ്പിക്കും.
ഈ ടൈംടേബിള്‍ അനുസരിച്ച് ഈ വര്‍ഷം ജിസിഎസ്ഇ ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ എ-ലെവല്‍ കോഴ്‌സിനോ പുതിയ സാങ്കേതിക പഠനത്തിനോ ചേരാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ നവംബറിലാണ് ഈ ഭേദഗതിക്കായുള്ള കണ്‍സള്‍ട്ടേഷന്‍ അവതരിപ്പിച്ചത്. ബിസിനസുകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുമായാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. മറ്റു രാജ്യങ്ങളിലെ സമാന പദ്ധതികള്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലങ്ങളായി കൗമാരക്കാര്‍ക്ക് തങ്ങളുടെ ഭാവി സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. എ-ലെവല്‍ ഒരു ലോകോത്തര വിദ്യാഭ്യാസ യോഗ്യത നല്‍കുന്നുണ്ടെങ്കിലും നമ്മുടെ പല ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കും തൊഴിലുടമകള്‍ വില നല്‍കുന്നില്ല. ഇതു മൂലം വിദഗ്ദ്ധ യോഗ്യത നേടിയ പലര്‍ക്കും മികച്ച ജോലികള്‍ ലഭിക്കുന്നതുമില്ല. ഈ രീതിക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജുകള്‍, സ്‌കൂളുകള്‍, കമ്യൂണിറ്റി കോളേജുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലായിരിക്കും ഈ കോഴ്‌സുകള്‍ നടത്തുന്നത്.
ശരീരഭാരം കുറയ്ക്കുന്നതിന് ക്രാഷ് ഡയറ്റ് ഫലപ്രദമാണെന്ന് പഠനം. നോര്‍മല്‍ ഡയറ്റുകളെക്കാള്‍ ക്രാഷ് ഡയറ്റ് ശരീരഭാരം കുറയ്ക്കുമെന്ന് തെളിഞ്ഞതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സൂസന്‍ ജെബ് വ്യക്തമാക്കുന്നു. ക്രാഷ് ഡയറ്റ് അമിത ശരീരഭാരത്താല്‍ ബുദ്ധിമുട്ടുന്നവരില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും മറ്റു മാര്‍ഗങ്ങളെക്കാള്‍ മികച്ചതാണെന്ന് ശാസ്ത്രീയമായ തെളിയിക്കപ്പെട്ടതായും ജെബ് പറയുന്നു. ക്രാഷ് ഡയറ്റ് അശാസ്ത്രീയമായ രീതിയാണെന്ന് നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇത് ശരീരത്തെ പ്രതികൂലമായിട്ടാണ് ബാധിക്കുകയെന്ന് വിദഗ്ദ്ധര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രൊഫ. ജെബ് നടത്തിയ പഠനത്തില്‍ ക്രാഷ് ഡയറ്റുകള്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നു.
ക്രാഷ് ഡയറ്റുകള്‍ ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇവ എന്‍എച്ച്എസ് പ്രിസ്‌ക്രൈബ് ചെയ്ത് നല്‍കാന്‍ തയ്യാറാവണമെന്ന് ജെബ് ആവശ്യപ്പെട്ടു. എന്നാല്‍ ക്രാഷ് ഡയറ്റുകള്‍ തുടരാന്‍ വിഷമകരമാണെന്നും പലര്‍ക്കും ഇതിന് സാധിക്കില്ലെന്നും എന്‍എച്ച്എസ് ഉപദേശകര്‍ വ്യക്തമാക്കിയിരുന്നു. ഡയറ്റ് നിര്‍ത്തുന്ന സമയത്ത് ശരീരഭാരം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ജീവിതകാലം മുഴുവന്‍ ക്രാഷ് ഡയറ്റില്‍ കഴിയാനും സാധ്യമല്ല. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ക്രാഷ് ഡയറ്റിനെക്കുറിച്ചല്ല എന്നാണ് ജെബ് പറയുന്നത്. യോ-യോ ഡയറ്റിനെ ക്രാഷ് ഡയറ്റായി തെറ്റിദ്ധരിച്ചത് മൂലമാണ് ആളുകള്‍ അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജെബ് വിശദീകരിക്കുന്നു.
ഓക്‌സ്‌ഫോര്‍ഷയറിലെ പൊണ്ണത്തടിയുള്ള 278 രോഗികളിലാണ് ജെബ് പഠനം നടത്തിയത്. ഡയറ്റ് പ്രകാരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിന്തുടര്‍ന്ന ഇവരുടെ ശരീരഭാരം ഒരു വര്‍ഷത്തിനുള്ളില്‍ 10 കിലോ കുറഞ്ഞു. ഇതര ഡയറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രാഷ് ഡയറ്റ് മികച്ചതാണെന്ന് തെളിയിക്കുന്നതായിരുന്നു പഠനം. മറ്റു ഡയറ്റുകള്‍ പിന്തുടരുന്നവര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് കിലോഗ്രാം മാത്രമാണ് കുറവുണ്ടായിട്ടുള്ളത്. ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധാരണ ഡയറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ 7 കിലോ വരെ കുറയുമെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുമെന്ന് ജെബ് പറഞ്ഞു.
ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
പ്രസ്റ്റണ്‍: കഴിഞ്ഞ ബുധനാഴ്ച്ച പ്രസ്റ്റണില്‍ നിര്യാതയായ ജയനോബിയുടെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വൈകീട്ട് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും ഒപ്പീസ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
തന്റെ ജീവിതകാലം മുഴുവന്‍ സന്തോഷത്തിലും ദുഖത്തിലും നസ്രായനായ ഈശോയെ ജയനോബി മുറുകെ പിടിച്ചെന്നും അതിലൂടെ നിത്യതയില്‍ അവര്‍ ഈശോയുടെ കൂട്ടായ്മയിലായിരിക്കുമെന്നും വി. കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ജയ സ്വര്‍ഗ്ഗത്തിലേക്കാണ് ജനിച്ചിരിക്കുന്നതെന്നും അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്കെല്ലാവര്‍ക്കും വേണ്ടി മധ്യസ്ഥ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്റ് അല്‍ഫോന്‍സാ സെമിനാരി റെക്ടര്‍ റവ. ഫാ. വര്‍ഗ്ഗീസ് പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ. ഫാ. ഫിന്‍സ്വാ പത്തില്‍ എന്നിവര്‍ വി. കുര്‍ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. ഇന്നലെ നടന്ന അനുസ്മരണ കുര്‍ബാനയില്‍ ജയയുടെ ഭര്‍ത്താവ് നോബി, മക്കളായ നിമിഷ, നോയേല്‍ എന്നിവരടക്കം ധാരാളം വിശ്വാസികള്‍ പങ്കുചേര്‍ന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
സ്‌കന്ദോര്‍പ്പ്: സ്‌കന്ദോര്‍പ്പ് വിശ്വാസസമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിവസങ്ങള്‍ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിവന്ന ഇടയസന്ദര്‍ശനം പൂര്‍ത്തിയായി. കഴിഞ്ഞ ഞായറാഴ്ച്ച സ്‌കന്ദോര്‍പ്പ് സെന്റ് ബര്‍ണ്ണഭീത്ത് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് വചന സന്ദേശം നല്‍കി. രൂപതാധ്യക്ഷനോടപ്പം ഇടയസമൂഹം പന്തക്കുസ്താ തിരുനാളും പരി. ക്‌ന്യാമറിയത്തിന്റെയും ഭാരത വിശുദ്ധരുടെയും നാമത്തില്‍ ഇടവകനിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സമുചിതമായി ആഘോഷിച്ചു.
ത്രത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണ് ഇന്ന് നാം സഭയില്‍ കാണുന്നതെന്നും പരിശുദ്ധാത്മാവില്ലാതെ സഭയില്ലെന്നും ബിഷപ് വചന സന്ദേശത്തില്‍ പറഞ്ഞു. വി. കുര്‍ബായെ തുടര്‍ന്ന് നടന്ന ലദീത്തു പ്രാര്‍ത്ഥനയ്ക്കും തിരുനാള്‍ പ്രദക്ഷിണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. വിശ്വാസികള്‍ക്ക് നിരുനാള്‍ കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷനോടപ്പം സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.
കുട്ടികള്‍ക്കും ഇടവകയിലെ വിവിധ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക സമ്മേളനം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌നേഹവിരുന്നും തയ്യാറാക്കിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌കന്ദോര്‍പ്പ്, ഗ്രിംസ്ബി, ഗെയിന്‍സ്ബറോ, സ്‌കോട്ടര്‍, ബ്രിഗ് എന്നിവിടങ്ങളിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിശ്വാസികളെ ആശീര്‍വദിച്ചു. വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മറ്റിയംഗങ്ങള്‍, ഗായകസംഘം, വിമന്‍സ് ഫോറം, വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
അമിതവണ്ണക്കാരായ ജോലിക്കാര്‍ക്ക് അനുഗ്രഹമായി യുകെ ഗവണ്‍മെന്റ് പുതിയ തീരുമാനത്തിലേക്കെന്ന് സൂചന. ഇത്തരക്കാര്‍ ജോലിക്ക് താമസിച്ച് എത്തിയാല്‍ മതിയെന്ന വിധത്തില്‍ ജോലി സമയം പുനര്‍നിര്‍ണയിക്കണമെന്ന് ശുപാര്‍ശ ലഭിച്ചതായാണ് വിവരം. ഡിസ്‌ക്രിമിനേഷന്‍ നിയമമനുസരിച്ചാണ് പുതിയ നിര്‍ദേശം. തിരക്കേറിയ സമയത്തെ യാത്ര, ജോലി സ്ഥലത്ത് ആവശ്യമായ വലിയ കസേരകള്‍, വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ അമിതവണ്ണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കും.
വിയന്നയില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ യുകെ സര്‍ക്കാര്‍ ഉപദേശകന്‍ പ്രൊഫ.സ്റ്റീഫന്‍ ബെവന്‍ ഈ വിഷയത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അമിത വണ്ണക്കാരായവരെ സംരക്ഷിത വിഭാഗത്തില്‍ പെടുത്തണമെന്നും ബോഡി ഷെയിമിംഗ് നടത്തുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാ്ന്‍ കഴിയുന്ന വിധത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും 2000ത്തോളം വരുന്ന വൈദ്യശാസ്ത്ര വിദഗ്ദ്ധരുടെ മുന്നില്‍ അദ്ദേഹം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിക്കാരുള്ളത് യുകെയിലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയായ ബെവന്‍ ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വണ്ണമുള്ളവര്‍ സമൂഹത്തില്‍ വലിയ വിവേചനം അനുഭവിക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ബ്രിട്ടീഷുകാരില്‍ അഞ്ചിലൊരാളെങ്കിലും ഒരു പൊണ്ണത്തടിയുള്ളയാള്‍ തങ്ങളുടെ കുടുംബത്തില്‍ വിവാഹം കഴിച്ചെത്തുന്നത് വെറുക്കുന്നവരാണ്.