Uncategorized

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെ മലയാളി ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ 17 വയസ്സുള്ള പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രതി ശിക്ഷാകാലമായ രണ്ട് വർഷത്തിൽ 12 മാസം കുട്ടി കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി വിധി. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് കുറഞ്ഞ പ്രായം ആണുണ്ടായിരുന്നത് എന്നതും പ്രതി താൻ ചെയ്ത കുറ്റത്തിൽ പശ്ചാത്തപിക്കുന്നു എന്നതും കണക്കിലെടുത്താണ് കോടതി വിധി ഉണ്ടായത്. എന്നാൽ പ്രതിക്ക് മതിയായ ശിക്ഷ നൽകിയില്ലെന്ന് ആരോപിച്ച് ജെറാൾഡ് നെറ്റോയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ മരണത്തിന് കാരണമായാൽ പോലും കടുത്ത ശിക്ഷ ലഭിക്കില്ലെന്ന സന്ദേശം യുവാക്കൾക്ക് ലഭിക്കുന്നതിന് ഈ വിധി കാരണമാകുമെന്ന് ജെറാൾഡ് നെറ്റോയുടെ മകൾ ജെന്നിഫർ ആരോപിച്ചു.

പ്രതിക്കെതിരെ ഓൺലൈൻ പെറ്റീഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ് ജെന്നിഫർ ഇപ്പോൾ. സംഭവത്തിന് ശേഷം രണ്ട് തവണ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇലക്ട്രോണിക് ടാഗിൻറെ നിബന്ധനകൾ ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് കോടതിയിലേക്ക് വിളിച്ചുവരുത്തിയ പ്രതിയെ പിന്നീട് വീട്ടിലേക്ക് തിരികെ അയച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ കർശനമായ ജാമ്യ വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് ഓൺലൈൻ പെറ്റീഷൻ നൽകാനുള്ള ശ്രമം നടത്തുന്നത്.

ജെറാൾഡ് നെറ്റോയുടെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ചിന്തിക്കാനാകാത്ത വേദനയും ദുഃഖവും ഉണ്ടാക്കിയെന്ന് ജഡ്ജി റെബേക്ക ട്രോളർ കെസി പറഞ്ഞു. പ്രായപൂർത്തിയാകാത്തതിനാൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത ആൺകുട്ടിക്ക് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുണ്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത് എന്നും നെറ്റോയെ ഉപദ്രവിക്കാനോ കൊല്ലാനോ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്നും അയാൾ മരിച്ചതിൽ താൻ ഖേദിക്കുന്നതായും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു എന്നതും കണക്കിലെടുത്തതാണ് ശിക്ഷ വിധിക്കുന്നത് എന്ന് ജഡ്ജി സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം മാർച്ച് 19 ന് പുലർച്ചെ, നെറ്റോ ഹാൻവെല്ലിലെ യുക്സ്ബ്രിഡ്ജ് റോഡിലുള്ള ഡ്യൂക്ക് ഓഫ് യോർക്ക് പബ്ബിൽ നിന്ന് തെരുവ് മുറിച്ചുകടന്ന് കൗമാരക്കാരനെയും സുഹൃത്തുക്കളെയും സമീപിക്കുകയും അവരിൽ ഒരാൾക്ക് ഹസ്തദാനം നൽകി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് കൊലപാതകം നടക്കുന്നത്. പ്രതിയായ കൗമാരക്കാരൻ നെറ്റോയെ പരിഹസിക്കുകായും അയാളുടെ പാൻറ് വലിച്ച് ഊരാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും നെറ്റോ രണ്ടുതവണ നിലത്തുവീണതായി സംഭവ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലത്ത് വീണ നെറ്റോയുടെ ശരീരത്തിൽ ചാടി ചവിട്ടിയ ശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി പോകുന്നതായും സിസി ടിവിയിൽ ഉണ്ട്. ഇതിനെ തുടർന്ന് പ്രദേശവാസികൾ ആംബുലൻസ് വിളിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നെറ്റോ പിന്നീട് മരണത്തിന് കീഴടങ്ങി. വീഴ്ചയിൽ നെറ്റോയുടെ തലച്ചോറിന് ഗുരുതര ആഘാതമുണ്ടാകുകയും ഇത് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്തതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

തിരുവനന്തപുരത്ത് നിന്ന് കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾക്കും രണ്ട് മൂത്ത സഹോദരന്മാർക്കും ഒപ്പം പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിലേക്ക് താമസം മാറിയതാണ് നെറ്റോ. ഇലക്ട്രീഷ്യനായി യോഗ്യത കരസ്ഥമാക്കിയ നെറ്റോ നിർമ്മാണ മേഖലയിലും കാർ അറ്റകുറ്റപ്പണികൾ മുതൽ പൂന്തോട്ടപരിപാലനം വരെയുള്ള ജോലികളിലും മികവ് പുലർത്തിയിരുന്നു. പലപ്പോഴും പ്രായമായവർക്ക് സൗജന്യമായി സേവനം ചെയ്യുകയും ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വന്തമായി നിർമ്മിച്ച ചെറുവിമാനത്തിൽ ലോകം ചുറ്റുന്ന യുകെ മലയാളിയുടെ കുടുംബത്തിന്റെ അവിശ്വസനീയ വാർത്തയാണിത്. ആകാശം അതിരുകളാക്കി വിവിധ ലോകരാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സന്ദർശിക്കുന്ന അശോക് ആലിശ്ശേരിൽ, ഭാര്യ അഭിലാഷ മക്കളായ എട്ടു വയസ്സുകാരി താര, അഞ്ച് വയസ്സുകാരി ദിയ എന്നിവർ വാർത്താ താരങ്ങളായിരിക്കുകയാണ്.

ചെറുപ്പം മുതൽ വിമാനമെന്ന സ്വപ്നം താലോലിച്ചു നടന്നിരുന്നയാളാണ് അശോക്. അശോകിന്റെ താത്പര്യം മനസ്സിലാക്കി 2018 ൽ ഭാര്യ പിറന്നാൾ സമ്മാനമായി നൽകിയത് അര മണിക്കൂർ ഫ്ളയിങ് ലെസൻ ആയിരുന്നു. ഇതോടെ വിമാനം പറപ്പിക്കൽ ലഹരിയായ അശോക് അടുത്ത ഒരു വർഷം കൊണ്ട് അൻപത് മണിക്കൂർ ആകാശത്ത് ചെലവഴിച്ചും പതിനാല് തിയറി പരീക്ഷകൾ പാസ്സായും നേടിയെടുത്തത് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ആയിരുന്നു. ഏകദേശം പതിനായിരം പൗണ്ടോളമാണ് (പത്ത് ലക്ഷം രൂപ) അശോക് ഇതിനായി ചെലവഴിച്ചത്.

തുടർന്ന് വന്ന കോവിഡ് കാലം അശോകിനെ താഴെയിറക്കിയതോടെ ഓട്ടോമോട്ടീവ് മെക്കാനിക്കൽ എൻജിനീയർ കൂടിയായ ഇദ്ദേഹം ഒരു നാലു സീറ്റർ വിമാനം നിർമ്മിക്കാനാവശ്യമായ കിറ്റും വാങ്ങി സ്വന്തം വീടിന്റെ ഗാർഡനിൽ പണി തുടങ്ങുകയായിരുന്നു. യു ട്യൂബ് വീഡിയോകളുടെ സഹായത്തോടെ രണ്ടു കൊല്ലം എടുത്ത് അശോക് ഒടുവിൽ ഒരു സ്ലിംഗ്‌ ടി എസ് ഐ മോഡൽ ചെറുവിമാനത്തിന്റെ പണി തീർത്തെടുത്തു. 18000 അടി വരെ ഉയരത്തിൽ മണിക്കൂറിൽ 175 മൈൽ വേഗതയിൽ സഞ്ചരിക്കാവുന്ന ചെറുവിമാനം ആണ് അശോക് നിർമ്മിച്ചെടുത്തത്.

 

2022 ഫെബ്രുവരിയിൽ സിവിൽ ഏവിയേഷൻ അതോറിറ്റി അശോക് നിർമ്മിച്ച വിമാനത്തിന് അംഗീകാരം നൽകിയതോടെ അശോക് സ്വന്തം വിമാനത്തിൽ ആകാശത്തേയ്ക്ക് ഉയർന്നു. ഒറ്റയ്ക്ക് നടത്തിയ ആദ്യ പറക്കലുകൾ ഏകദേശം ഇരുപത് മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നു. പിന്നീടുള്ള യാത്രയിൽ കുടുംബത്തെയും ഒപ്പം കൂട്ടിയ അശോക് ഡേറ്റ അനലിസ്റ്റ് ആയ ഭാര്യ അഭിലാഷയ്ക്കും മക്കൾക്കും ഒപ്പം 1200 മൈൽ അകലെയുള്ള നോർവേയിൽ ആണ് ലാൻഡ് ചെയ്തത്.

കുടുംബത്തെയും കൂട്ടിയുള്ള ആദ്യ യാത്രയുടെ ആവേശം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു എന്ന് പറയുന്ന അശോക് കുട്ടികളും ഒത്തുള്ള യാത്രയുടെ വിഷമതകളും ഓർമ്മിക്കുന്നു. വിമാനത്തവാളത്തിൽ വിമാനം പാർക്ക് ചെയ്യുന്ന ഏപ്രൺ വളരെ തിരക്കേറിയതും ഇടുങ്ങിയതും ആയതിനാൽ കുട്ടികളെ വിമാനത്തിൽ എത്തിക്കുക എന്നത് തന്നെ പ്രയാസകരമായിരുന്നു . കുട്ടികൾക്ക് വിമാനത്തിൽ ഇരിക്കുമ്പോൾ പുറത്തെ കാഴ്ചകൾ കാണാനായി പ്രത്യേകം ബൂസ്റ്റർ സീറ്റുകളും തയ്യാറാക്കേണ്ടി വന്നു. ചില നീണ്ട പറക്കലുകളിൽ കുട്ടികൾക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനായി ഷെഡ്യൂൾ ചെയ്യാത്ത എയർപോർട്ടുകളിൽ ലാൻഡ് ചെയ്യേണ്ടിയും വന്നിട്ടുണ്ടെന്നും അശോക് കൂട്ടിച്ചേർത്തു.

കാലാവസ്ഥ നല്ലതാണെങ്കിൽ കുട്ടികളെയും കൂട്ടി ബ്രെക്ഫാസ്റ്റ് കഴിക്കാൻ പാരീസിൽ പോകാൻ പോലും ഇപ്പോൾ പ്രയാസമില്ല എന്ന് പറഞ്ഞ അഭിലാഷ വിമാനം അവർക്ക് നൽകിയിരിക്കുന്ന അവസരം അതിരുകളില്ലാത്തതാണെന്ന് വിവരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ പന്ത്രണ്ടിലധികം രാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ടിക്കറ്റ് ചാർജ്ജ് ഇനത്തിൽ തന്നെ നല്ലൊരു തുക ലാഭിക്കാൻ കഴിഞ്ഞതായും അഭിലാഷ പറഞ്ഞു. യാത്രകളിൽ അശോകിനെ സഹായിക്കാനായി അഭിലാഷയും ഇപ്പോൾ വിമാനം പറത്താൻ പഠിക്കാനുള്ള ഒരുക്കത്തിലാണ്. പതിനാറു വയസ്സ് കഴിഞ്ഞാൽ കുട്ടികളെയും വൈമാനികരാക്കണമെന്നുള്ള തീരുമാനത്തിലാണ് ഇവർ.

വിമാനത്തിന്റെ നിർമ്മാണത്തിനും ലൈസൻസ് ലഭിക്കുന്നതിനും ഒക്കെ കൂടി ഏകദേശം 180000 പൗണ്ടാണ് ഇവർക്ക് ചെലവഴിക്കേണ്ടി വന്നത്. ഇപ്പോളാണെങ്കിൽ ചെലവുകൾ എല്ലാം കൂടി 3000000 കടന്നേനെ എന്ന് അശോക് പറഞ്ഞു. ഒരു വിമാനം വാങ്ങുന്നതിനുള്ള ചെലവ് വച്ച് നോക്കിയാൽ സ്വന്തമായി നിർമ്മിച്ചത് വളരെ ലാഭകരമായി എന്ന് അശോക് അവകാശപ്പെട്ടു. കഴിഞ്ഞ ഈസ്റ്ററിന് കുടുംബസമേതം ഫ്രാൻസിൽ പോയി വരാൻ ചെലവായത് ഏകദേശം 250 പൗണ്ട് മാത്രമായിരുന്നു എന്ന് അറിയുമ്പോൾ ആണ് ഇതിലെ മെച്ചം മനസിലാകുന്നത്. കൊമേഴ്‌സ്യൽ വിമാനത്തിൽ ഏകദേശം 900 പൗണ്ട് ടിക്കറ്റ് നിരക്ക് ഉള്ളപ്പോഴാണ് ഇതെന്നത് ഓർക്കണം.

ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ എട്ടു മണിക്കൂർ തുടർച്ചയായി പറക്കാവുന്നതാണ് അശോക് നിർമ്മിച്ച നാല് സീറ്റുള്ള ഈ ചെറുവിമാനം. ഇത്രയും ഇന്ധനത്തിന് ഏകദേശം 80 പൗണ്ട് ചെലവാകും. മിക്ക എയർപോർട്ടുകളിലും അഞ്ച് പൗണ്ടോളം മാത്രമേ ഒരു ദിവസം പാർക്കിംഗ് ചാർജ്ജ് ആവുകയുള്ളൂ. കാലാവസ്ഥയും മറ്റ് അനുബന്ധ ഘടകങ്ങളും നോക്കി യാത്ര ചെയ്യുകയാണെങ്കിൽ വിമാനയാത്രയിൽ അപകടസാധ്യത വളരെ കുറവാണെന്നും അശോകും അഭിലാഷയും പറയുന്നു.

യുകെ വിസ തട്ടിപ്പിനിരയായി നിരവധി മലയാളികൾ. മലയാളി നേഴ്സുമാരെ സൗജന്യമായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ യുകെയില്‍ എത്തിക്കുന്നതെങ്കിലും ഇതിന് ആവശ്യമായ ഇംഗ്ലീഷ് ഭാഷ വൈദഗ്ധ്യം ഇല്ലാതെ പോകുന്ന നേഴ്സുമാര്‍ കെയര്‍ ഹോമുകളില്‍ വൃദ്ധരെ പരിചരിക്കുന്ന കെയര്‍ വിസയ്ക്കായി സ്വകാര്യ റിക്രൂട്ടിങ് കമ്പനികളെയാണ് സമീപിക്കുക. ഇത്തരക്കാരുടെ ചതിക്കുഴികളിൽ വീണു പോകുന്നത് നിരവധി പേരാണ്.

കേരളത്തിലും യുകെയിലുമായി ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് കമ്പനികൾ അഴിഞ്ഞാടുന്നുണ്ടെങ്കിലും ഇവർക്കെതിരെ സർക്കാരുകൾ നിലപാടുകൾ ഒന്നും എടുക്കാത്തതിനാൽ ആയിരങ്ങളിൽ നിന്ന് ശത കോടികളാണ് ഇതിനകം നഷ്ടമായിരിക്കുന്നത്. അടുത്തിടെ മാത്രമാണ് യുകെയിലേയ്ക്ക് എത്താനുള്ള വിസ റൂട്ട് വ്യാപകമായി മലയാളികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതി വന്നതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെ വിദ്യാര്‍ത്ഥി വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.

ഇതൊക്കെയാണ് സ്ഥിതിയെങ്കിലും കേരളത്തിലെ വ്യാജ വിസ ലോബിക്കെതിരെ ചെറു വീരല്‍ അനക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. വിസ ലോബിയുടെ പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ ശക്തമായി നിലയുറപ്പിക്കുന്നു എന്ന സംശയം ഉണര്‍ത്തുന്നതാണ് ഇതിനകം നല്‍കിയ പരാതികളില്‍ കാണുന്ന മെല്ലെപ്പോക്ക് നയം. പരാതിക്കാരെ വിളിച്ചു റിക്രൂട്ടിങ് ഏജന്‍സി നടത്തിപ്പുകാര്‍ വെല്ലുവിളി ഉയര്‍ത്തുന്നതും സംശയത്തിൻെറ ആക്കം കൂട്ടുകയാണ്.

നോർഫോക്കിലെ വീട്ടിൽ രണ്ട് പെൺകുട്ടികളും യുവതിയും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചവരുടെ ശരീരത്തിൽ കഴുത്തിൻെറ ഭാഗത്തായി ആഴമേറിയ മുറിവുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ജനുവരി 19-നാണ് ജാസ്മിൻ കുസിൻസ്‌ക (12), നതാഷ കുസിൻസ്‌ക (8) കാന്റിച്ച സുക്‌പെങ്‌പാനോയ്‌ (36)എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.

പെൺകുട്ടികളുടെ പിതാവെന്ന് കരുതപ്പെടുന്ന 45 കാരനായ ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ ശരീരത്തിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് നോർഫോക്ക് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ നിരവധി കുത്തുകളേറ്റതാണ് സ്ത്രീയും കുട്ടികളും മരിച്ചതിന് കാരണമെന്ന് കണ്ടെത്തി.

ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവത്തിലുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായി അറിയിച്ചു. അന്വേഷണത്തിൽ തങ്ങളെ സഹായിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രദേശത്തെ പട്രോളിങ് തുടരുമെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു.

അന്ന ഹെൻഡി നാലു വർഷമായി സ്കൂളിൽ പോയിട്ടില്ല. 2020 മാർച്ചിൽ കോവിഡ് ബാധിച്ച അവൾ ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു. എന്നാൽ ഇപ്പോഴും അന്ന സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയില്ല. വീൽചെയർ ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്.  അന്നയുടെ ദുർഗതിക്ക് കുടുംബം പഴിക്കുന്നത് എൻഎച്ച്എസിനെയാണ് .

ചികിത്സ പിഴവുകളുടെ പേരിൽ എൻഎച്ച്എസിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം. തൻറെ കക്ഷിക്ക് ലോങ്ങ് കോവിഡ് പിടി പെട്ടെന്നും എന്നാൽ അതിനെ ചികിത്സിച്ചതിലെ ആശ്രദ്ധയാണ് ഈ ദുർഗതി വരുത്തിയതെന്നും അന്നയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന തോംസൺസ് സോളിസിറ്റേഴ്സ് സ്കോട്ട്ലൻഡിലെ കാതറിൻ മക്ഗാരെൽ പറഞ്ഞു.  NHS ഹെൽത്ത് ബോർഡിനെതിരായ നിയമനടപടി സ്കോട്ട്‌ലൻഡിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് കരുതപ്പെടുന്നു.

 

തങ്ങൾക്ക് ഒട്ടേറെ പ്രാവശ്യം എൻഎച്ച്എസ് പരിചരണം നിഷേധിച്ചുവെന്ന് പറഞ്ഞ അന്നയുടെ അമ്മ ഗോസ് ഹെൽത്ത് ആരോഗ്യ മേഖലയെ കുറിച്ച് ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. അന്നയുടെ നിലവിലെ ആരോഗ്യസ്ഥിതിയ്ക്ക് എൻഎച്ച് എസ് ഉത്തരവാദിത്വം പറയണമെന്നും അവളോട് ഔപചാരികമായി ക്ഷമാപണം നടത്തണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ ഉള്ള പീഡിയാട്രിക് സെന്ററുകൾ സ്ഥാപിക്കണമെന്ന് അന്നയുടെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം ∙ മറന്നു വച്ച കണ്ണടയെടുക്കാൻ തിരിച്ചു കയറിയ ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്നു വീണു വിദ്യാർഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കിയാണു (25) മരിച്ചത്. രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.

പുണെ–കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്. പുണെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ദീപക് കോഴ്സ് പൂർത്തിയാക്കി തിരികെയെത്തുമ്പോഴായിരുന്നു സംഭവം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ദീപക് മറന്നുവച്ച കണ്ണട ട്രെയിനിൽനിന്ന് എടുക്കാനായി വീണ്ടും കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറയുന്നു.

കണ്ണട എടുത്ത ശേഷം തിരികെ ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി. ഇറങ്ങാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്ഫോം പിന്നിട്ടു. താഴേക്കു ചാടാൻ ശ്രമിച്ചപ്പോൾ ട്രെയിനിന്റെ അടിയിൽ പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഇടശേരിക്കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയാണു പിതാവ്. മാതാവ് സോളി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ ആരംഭിച്ച ജൂനിയർ ഡോക്ടർമാരുടെ സമരം ആറു ദിവസമാണ് നീണ്ടു നിൽക്കുന്നത്. സമരം ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ പല ആശുപത്രികളും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

വിവിധ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ നിന്ന് 20 ഓളം അപേക്ഷകൾ അടിയന്തിര സാഹചര്യങ്ങളെ നേരിടാനായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന് നൽകിയെങ്കിലും ഒന്നുപോലും പരിഗണിക്കപ്പെട്ടിട്ടില്ല. എൻഎച്ച്എസ് മേധാവികൾ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പണിമുടക്കിന് തുരങ്കം വയ്ക്കാൻ തരംതാഴ്ത്തൽ ഭീഷണി ഉപയോഗിക്കുകയാണെന്ന് ബി എം എ ആരോപിച്ചു. എന്നാൽ അടിയന്തിര സഹായത്തിനായുള്ള യഥാർത്ഥ അഭ്യർത്ഥനകളാണ് നൽകിയതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.

35 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നടത്തുന്ന 9-ാം മത്തെ സമരമാണ് നിലവിൽ നടക്കുന്നത്. 1848 -ൽ സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും ദുഷ്കരമായ പ്രതിസന്ധി യാണ് എൻ എച്ച് എസ് അഭിമുഖീകരിക്കുന്നത്. ഇപ്പോൾ തന്നെ ആശുപത്രികളിൽ കോവിഡ്, ഇൻഫ്ലുവൻസ , മറ്റ് ശൈത്യകാല രോഗങ്ങൾ ബാധിച്ചവരുടെ തിരക്ക് കൂടുതലാണ് . ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ പകുതിയും ജൂനിയർ ഡോക്ടർമാരാണ്. അതുകൊണ്ടുതന്നെ മിക്ക ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റി . ക്രിസ്മസിന് മുമ്പ് നടത്തിയ മൂന്ന് ദിവസത്തെ പണിമുടക്കിൽ 88,000 അപ്പോയിന്റമെന്റുകളാണ് റദ്ദാക്കേണ്ടതായി വന്നത്. നിലവിലെ പണിമുടക്കിൽ ഇതിൻറെ ഇരട്ടിയോളം അപ്പോയിന്റ്ന്മെന്റുകൾ ആണ് മുടങ്ങുക എന്നാണ് വിലയിരുത്തപ്പെടുന്നത്. 35 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ സമരം നടത്തുന്നത്.

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30-31 തീയതി കളിൽ. 30 – തീയതി രാവിലെ 10- മണിക്ക് ആരംഭിക്കുന്ന സാന്താ മാർച്ചോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. സാന്താമാർച്ചിൽ ക്രിസ്മസ് സാന്താ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് കടന്നുപോകുന്നു. തുടർന്ന് ഹാളിൽ നടക്കുന്ന പരിപാടികൾക്ക് റെക്സം ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ തിരിതെളിച്ച് ക്രിസ്മസ് പരിപാടികൾ ഉൽഘാടനം നിർവഹിക്കും. തുടർന്ന് വിശിഷ്ട അതിഥികളും റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങളും ചേർന്ന് കേക്ക് മുറിച്ച് വൈൻ വിതരണം ചെയ്ത് ആശംസകൾ നേരുന്നു. തുടർന്ന് ആകർഷകമായ നിരവധി കലാപരിപാടികൾ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിക്കുന്നു.

പ്രോഗ്രാമുകൾക്ക് കൊഴുപ്പേകാൻ കേരളാ കമ്മ്യൂണിറ്റി ആദ്യമായി അവതരിപ്പിക്കുന്ന ബാന്റ്, ആടിത്തിമിർക്കാൻ പ്രമുഖ ടീം അവതരിപ്പിക്കുന്ന ഡീജേ നിരവധി സ്കിറ്റുകൾ, ഡാൻസ്, കപ്പിൾ ഡാൻസ്, കരോൾ സോങ്, ഡ്രാമ ഇമ്പമേറുന്ന ഗാനങ്ങൾ തുടങ്ങിയവ ഏവർക്കും ആകാംഷ നൽകുന്നതാണ്. നാവിൽ രുചിപകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റയിൽ ഭക്ഷണവും സ്നാക്സും ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകർന്നുതരും.

ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും അവരുടെ പുതുവർഷത്തിലെ ഭാഗ്യം പരീക്ഷിക്കാൻ നിരവധി ആകർഷക സമ്മാനങ്ങൾ ആണ് കേരളാ കമ്മ്യൂണിറ്റി ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായ ആഘോഷമായ മലയാളം പാട്ടു കുർബാനയും മറ്റ് തിരുകർമ്മങ്ങളും, പുതുവത്സര പ്രാർത്ഥനകളും ഡിസംബർ 31-തീയതി ഞായറാഴ്ച 3- മണിക്ക് റെക്സം സെൻറ് മേരിസ് കത്തിഡ്രലിൽ നടത്തപ്പെടുന്നു. ആഘോഷമായ പാട്ടുകുർബാന മധ്യേ റെക്സം ബിഷപ്പ് ബഹുമാനപെട്ട റെവ. ബിഷപ്പ് പീറ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകുന്നതുമാണ്.

പുതുവത്സര ഒരുക്കമായി കുർബാന മധ്യേ കുടുംബങ്ങൾക്കും, വ്യക്തികൾക്കും, കുട്ടികൾക്കും കാഴ്ച സമർപ്പണത്തിന് അവസരം ഉണ്ടായിരിക്കുന്നതാണ്. പൂക്കൾ, ഫ്രൂട്ട്സ്, തിരികൾ, കുർബാന വൈൻ ഇവ സമർപ്പിക്കാവുന്നതാണ്..കഴിഞ്ഞ ഒരു വർഷക്കാലം ദൈവം നല്കിയ നന്മകൾക്ക് നന്ദി നേരാനും നന്മയും ശാന്തിയും സമാധാനവും, ആരോഗ്യവുമുള്ള ഒരു പുതുവത്സരത്തിനായി ഒരുങ്ങുവാവും ഈ പരിശുദ്ധ കുർബാനവഴി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.. കുർബാനക്ക് ശേഷം ബിഷപ്പ് ക്രിസ്മസ് കേക്ക് മുറിക്കുന്നതുംവൈൻ വിതരണം നടത്തുന്നതുമാണ്. ആഘോഷമായ പാട്ടൂർബാനയിൽ പങ്കെടുത്ത് നല്ലൊരു ഒരു വർഷത്തിന് ഒരുങ്ങുവാൻ റെക്സം രൂപതാ കേരളാ കമ്യൂണിറ്റി ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു….

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോകമെമ്പാടും ജനങ്ങൾ കോവിഡ് മഹാമാരി അവസാനിച്ചു എന്ന ആത്മവിശ്വാസത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ, ഇപ്പോഴും ഒരു നിശബ്ദ കൊലയാളിയായി കോവിഡ് രോഗം തുടരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഏതാനും മാസമായി ബ്രിട്ടനിൽ കോവിഡ് വീണ്ടും ഭീതി പരത്തുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച അവസാനത്തെ കണക്കുകൾ പ്രകാരം 5975 പേരാണ് കോവിഡ് പോസിറ്റീവ് ആയി രാജ്യത്തുള്ളത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. തൊട്ടു മുന്‍പുള്ള ആഴ്ചയിലേക്കാള്‍ 38 ശതമാനം ഉയര്‍ന്ന കണക്കാണിത്. അതേസമയം നവംബര്‍ 17 വരെയുള്ള കണക്കില്‍ 159 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശൈത്യകാലം കൂടി ആരംഭിച്ചതോടെ, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി എന്‍എച്ച്എസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ കോവിഡ് രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ട കായംകുളം സ്വദേശി ഹനീഫ് ഷിബുവിന്റെ വേർപാട് യുകെ മലയാളികൾക്കിടയിൽ മുഴുവൻ വേദനയായിരിക്കുകയാണ്. നാട്ടിലും വിദേശത്തുമായി ബിസിനസ് രംഗത്ത് വിജയങ്ങൾ സമ്പാദിച്ച ഷിബു കുടുംബ സമേതം ഒന്നര വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ഇന്ന് നടന്ന ഷിബുവിന്റെ അന്ത്യ ചടങ്ങുകൾക്കായി ഇൻഫോർഡ് സെമിത്തേരിയിൽ എത്തിയ സഹപ്രവർത്തകരും സുഹൃത്തുക്കൾക്കും താങ്ങാനാവാത്ത വേദനയോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്.

ഷിബുവിന്റെ മരണം കോവിഡ് രോഗത്തിന്റെ ഭീകരതയാണ് സൂചിപ്പിക്കുന്നത്. കൃത്യമായ സംവിധാനങ്ങൾ ഉള്ളതിനാൽ തന്നെ ബ്രിട്ടനിൽ കോവിഡ് രോഗികളുടെ കണക്കുകൾ എല്ലാം തന്നെ എൻ എച്ച് എസിന്റെ പക്കൽ കൃത്യമായുണ്ട്. ജനങ്ങൾ ഇതിന് ഗൗരവത്തോടെ കാണണമെന്നും ആവശ്യമായ ജാഗ്രതകൾ എടുക്കണമെന്ന നിർദ്ദേശവുമാണ് എൻഎച്ച്എസ് നൽകുന്നത്. ശൈത്യകാലത്ത് എത്തിയിരിക്കുന്ന പുത്തന്‍ വകഭേദമായ പിറോള ബി എ 2.86 എന്ന കോവിഡ് വകഭേദം ഏറ്റവും കൂടുതൽ ശ്രദ്ധ നല്‍കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഡെന്മാര്‍ക്കില്‍ കണ്ടെത്തിയ ഒമൈക്രോണിന്റെ മറ്റൊരു വകഭേദമാണ് ഈ പുതിയ വൈറസ്. കഴിഞ്ഞ ഏതാനും മാസമായി ഈ വകഭേദമാണ് യുകെയില്‍ കോവിഡ് രോഗികളെ സൃഷ്ടിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളെല്ലാവരും തന്നെ കൂടുതൽ ജാഗ്രതയോടെ നിലനിൽക്കണമെന്ന ആവശ്യമാണ് ആരോഗ്യ വിദഗ്ധർ ഒരുപോലെ നൽകുന്നത്.

ഇടതുപക്ഷത്തിന്റെ മുന്നണി പോരാളിയും സിപിഐയുടെ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.

2015 മുതലാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്നത്‌. 1982 ലും 1987 ലും കോട്ടയം വാഴൂർ മണ്ഡലത്തിൽ നിന്ന്‌ നിയമസഭയിലേക്ക്‌ വിജയിച്ചിട്ടുണ്ട്‌. എഐവൈഎഫ്‌ സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്‌.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10-നാണ് കാനം രാജേന്ദ്രന്‍റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. 1971ല്‍ 21-ാം വയസ്സില്‍ സംസ്ഥാനകൗണ്‍സിലില്‍ എത്തി. എന്‍.ഇ. ബല്‍റാം പാര്‍ട്ടിസെക്രട്ടറിയായിരുന്നപ്പോള്‍ 1975-ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന്‍ എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടു.

എ.ഐ.വൈ.എഫ്. സംസ്ഥാനസെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കനാത്തിന്റെ പോരാട്ടവീര്യം എ.ഐ.ടി.യു.സി.യിലൂടെയും കേരളം കണ്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം സംഘടനയെ ഇന്ത്യയിലെ കരുത്തുള്ള ഘടകമാക്കിമാറ്റി. സിനിമ, ഐ.ടി., പുതുതലമുറബാങ്കുകള്‍ തുടങ്ങി എ.ഐ.ടി.യു.സി.ക്ക് വിവിധ മേഖലകളില്‍ ഘടകങ്ങളുണ്ടാക്കി.

ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ്, വി. സർവേശ്വരൻ.

RECENT POSTS
Copyright © . All rights reserved