ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ ആരംഭിച്ച ജൂനിയർ ഡോക്ടർമാരുടെ സമരം ആറു ദിവസമാണ് നീണ്ടു നിൽക്കുന്നത്. സമരം ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ പല ആശുപത്രികളും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

വിവിധ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ നിന്ന് 20 ഓളം അപേക്ഷകൾ അടിയന്തിര സാഹചര്യങ്ങളെ നേരിടാനായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന് നൽകിയെങ്കിലും ഒന്നുപോലും പരിഗണിക്കപ്പെട്ടിട്ടില്ല. എൻഎച്ച്എസ് മേധാവികൾ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പണിമുടക്കിന് തുരങ്കം വയ്ക്കാൻ തരംതാഴ്ത്തൽ ഭീഷണി ഉപയോഗിക്കുകയാണെന്ന് ബി എം എ ആരോപിച്ചു. എന്നാൽ അടിയന്തിര സഹായത്തിനായുള്ള യഥാർത്ഥ അഭ്യർത്ഥനകളാണ് നൽകിയതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.

35 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നടത്തുന്ന 9-ാം മത്തെ സമരമാണ് നിലവിൽ നടക്കുന്നത്. 1848 -ൽ സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും ദുഷ്കരമായ പ്രതിസന്ധി യാണ് എൻ എച്ച് എസ് അഭിമുഖീകരിക്കുന്നത്. ഇപ്പോൾ തന്നെ ആശുപത്രികളിൽ കോവിഡ്, ഇൻഫ്ലുവൻസ , മറ്റ് ശൈത്യകാല രോഗങ്ങൾ ബാധിച്ചവരുടെ തിരക്ക് കൂടുതലാണ് . ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ പകുതിയും ജൂനിയർ ഡോക്ടർമാരാണ്. അതുകൊണ്ടുതന്നെ മിക്ക ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റി . ക്രിസ്മസിന് മുമ്പ് നടത്തിയ മൂന്ന് ദിവസത്തെ പണിമുടക്കിൽ 88,000 അപ്പോയിന്റമെന്റുകളാണ് റദ്ദാക്കേണ്ടതായി വന്നത്. നിലവിലെ പണിമുടക്കിൽ ഇതിൻറെ ഇരട്ടിയോളം അപ്പോയിന്റ്ന്മെന്റുകൾ ആണ് മുടങ്ങുക എന്നാണ് വിലയിരുത്തപ്പെടുന്നത്. 35 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ സമരം നടത്തുന്നത്.