വാക്‌സിനെടുക്കാത്ത 9000 ജീവനക്കാരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റി. വാക്‌സിനേറ്റ് ചെയ്യാന്‍ നല്‍കിയിരുന്ന സമയപരിധി തിങ്കളാഴ്ച അവസാനിച്ചതിനെത്തുടര്‍ന്നാണ് നടപടി.
സിറ്റിയുടെ പേറോളില്‍ ആകെ 37000 ജീവനക്കാരാണുള്ളത്. ഇതില്‍ 12000 പേര്‍ മതപരമായ കാരണങ്ങളാലും വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ വാക്‌സിനേഷനില്‍ നിന്നൊഴിവാക്കണമെന്നുമാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.
എന്നാല്‍ വാക്‌സീന്‍ സ്വീകരിക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇവര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണെന്നും 9000 ജീവനക്കാര്‍ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത അവധിയില്‍ വീട്ടിലിരിക്കുകയാണെന്നും മേയര്‍ ഡി ബ്ലാഡിയോ പ്രസ്താവനയില്‍ പറഞ്ഞു.പന്ത്രണ്ട് ദിവസം മുമ്പാണ് ജീവനക്കാര്‍ക്ക് വാക്‌സീന്‍ മാന്‍ഡേറ്റിന് നോട്ടീസ് നല്‍കിയതെന്നും തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ചയിലെ സമയപരിധി മുനിസിപ്പല്‍ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്കും ബാധകമായിരുന്നു.
ജോലി ഒഴിവുകൾ ധാരാളം. ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നവരും ധാരാളം. പക്ഷേ, ജീവനക്കാരില്ലാതെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു, ഫാക്ടറികളിൽ ഉൽപാദനം നിലയ്ക്കുന്നു. നാട്ടിൽ ക്ഷാമം അനുഭവപ്പെടുന്നു. അത്യപൂർവമായ ഈ സ്ഥിതിവിശേഷം അമേരിക്കയിലാണ് കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്. മെല്ലെ യൂറോപ്പിലേക്കും പടരുന്നു. സൂക്ഷ്മമായ അന്വേഷണങ്ങൾക്കൊടുവിൽ സാമ്പത്തിക വിദഗ്ധർ ഈ പ്രതിഭാസത്തിന്റെ കാരണങ്ങൾ കണ്ടെത്തി. അത് ഇവയാണ്.
1. തൊഴിലുടമകൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും നിലവിലുള്ള സേവന–വേതന വ്യവസ്ഥകളിൽ തൊഴിലെടുക്കുന്നതിലും ഭേദം വെറുതെ വീട്ടിലിരിക്കുകയാണെന്നും തൊഴിലാളികൾ ചിന്തിക്കുന്നു.
2. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നൽകിയ അനുകൂല്യങ്ങളും ഇളവുകളും മൂലം (ആശ്വാസധനം, മോറട്ടോറിയം തുടങ്ങിയവ) പണിയെടുക്കാതെയും ജീവിക്കാം എന്നത് കഴിഞ്ഞ ഒന്നര വർഷംകൊണ്ട് തൊഴിലാളികൾ തിരിച്ചറിഞ്ഞു.
3. കോവിഡ് ലോക്ഡൗണും വർക് ഫ്രം ഹോം സംവിധാനത്തിലുള്ള തുടർജോലിയും തൊഴിലാളികൾ വീട്ടിൽ ചെലവഴിക്കുന്ന സമയത്തിന്റെ മൂല്യം വർധിപ്പിച്ചു. 8 മണിക്കൂർ ജോലിക്കു വേണ്ടി നാലും അഞ്ചും മണിക്കൂർ യാത്ര ചെയ്യുന്നതുപോലെയുള്ള ഏർപ്പാടുകൾക്ക് ഇനിയില്ല എന്നു തൊഴിലാളികൾ നിലപാടെടുത്തു. നാടകീയമെന്നു തോന്നുന്ന ഈ സ്ഥിതിവിശേഷം ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ടുണ്ടായതല്ല. അതിനു കോവിഡ് ആരംഭത്തിലെ ആദ്യ ലോക്ഡൗൺ മുതലുളള സ്വാധീനമുണ്ട്.
പണി പോയി, പണി പാളി
2020 ഫെബ്രുവരി–മാർച്ച് മാസങ്ങളിലാണ് ലോകരാജ്യങ്ങൾ കോവിഡ് ലോക്ഡൗണിലേക്ക് പ്രവേശിച്ചത്. രാജ്യങ്ങൾ കൂട്ടത്തോടെ ലോക്ഡൗണിലായപ്പോൾ ഫാക്ടറികളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഉൽപാദനം നിലച്ചു. അതേസമയം, അവശ്യവസ്തുക്കളുടെ ആവശ്യം വർധിച്ചു, പലതിനും ക്ഷാമമുണ്ടായി. ഇവയുടെ ഉൽപാദനവും വർധിപ്പിക്കേണ്ടതായി വന്നു. മുൻനിരപ്പോരാളികൾ, അവശ്യസേവന വിഭാഗം എന്നൊക്കെയുള്ള പേരുകളിട്ട് വിളിച്ച് ഒരു വിഭാഗം ജീവനക്കാരെ കോവിഡിനിടയിലും ജോലിക്കായി നിയോഗിച്ചു.
എന്നാൽ, ഇവരുടെ ശമ്പളം വർധിച്ചില്ലെന്നു മാത്രമല്ല, കോവിഡ് സാഹചര്യം ഇവരുടെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്തു. പലരും കോവിഡ് ബാധിതരായി, ചിലർ മരിച്ചു. ഇൻഷുറൻസ് ആനുകൂല്യമോ ചികിത്സാ ചെലവുകളോ ലഭിക്കാതെ വന്നതോടെ ഇവരിൽ പലരും ജോലി ഉപേക്ഷിച്ചു. പലരും എന്നു പറയുമ്പോൾ ലക്ഷക്കണക്കിനാളുകളുടെ കാര്യമാണ്. റസ്റ്ററന്റ് ജീവനക്കാർ, ഫുഡ് ഡെലിവറി ജീവനക്കാർ തുടങ്ങി കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള ‘ഗിഗ്’ മേഖലയിലെ ജീവനക്കാരാണ് കോവിഡിന്റെ മറവിൽ തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന തിരിച്ചറിവിൽ ജോലി ഉപേക്ഷിച്ചവരിലേറെയും.
ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ ജോലി നഷ്ടപ്പെട്ടവർ സൃഷ്ടിച്ച വിടവ് നിലനിൽക്കെയാണ് അവശ്യമേഖലകളിൽനിന്ന് ലക്ഷക്കണക്കിനാളുകൾ കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് ജോലി ഉപേക്ഷിച്ചു തുടങ്ങിയത്. ഇതേ സമയം, വലിയൊരു വിഭാഗം ജീവനക്കാർ വർക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്തിരുന്നു. ഇവർക്ക് പുതിയ ജോലി സംവിധാനം ശീലമായി. നഗരകേന്ദ്രങ്ങളിലെ ഓഫിസുകൾക്കു സമീപം താമസിക്കുന്നതിന്റെ ചെലവ് കുറഞ്ഞതോടെ ശമ്പളത്തിൽനിന്നും ജോലിക്കായി ചെലവാകുന്ന തുക ഗണ്യമായി കുറഞ്ഞു.
ജോലിസ്ഥലത്ത് എത്താൻ ദിവസവും മണിക്കൂറുകൾ യാത്ര ചെയ്തിരുന്നവർക്ക് സമയവും ലാഭം. ഇതിനെല്ലാം പുറമേയാണ് വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനായതിന്റെ ഗുണങ്ങളും. ലോക്ഡൗണിനു ശേഷം സ്ഥാപനങ്ങൾ തുറക്കുകയും ജീവനക്കാരെ ഓഫിസുകളിലേക്കു തിരികെ വിളിച്ചു തുടങ്ങുകയും ചെയ്തപ്പോൾ വർക് ഫ്രം ഹോം സംവിധാനത്തിൽ വീട്ടിലിരുന്നവരിൽ പലരും ജോലി ഉപേക്ഷിക്കുന്നതാണ് ലാഭകരം എന്നു തിരിച്ചറിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ, സമ്പദ്‌വ്യവസ്ഥ ഉണരുകയും തൊഴിലാളികളെ ആവശ്യമായി വരികയും ചെയ്ത സമയത്ത് ജോലികളിൽ തിരികെ പ്രവേശിക്കുകയും ചെയ്യുന്നതിനു പകരം തൊഴിലാളികൾ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ചു തുടങ്ങി.
ഹൂസ്റ്റൺ: ഹൂസ്റ്റൺ സ്റ്റാഫോഡ് മർഫി റോഡ് അവന്യൂവിനു സമീപം വാഹനാപകടത്തിൽ മലയാളിയും ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളജ് വിദ്യാർഥിയുമായ ജസ്റ്റിൻ വർഗീസ് (19) മരിച്ചു. ജസ്റ്റിൻ ഓടിച്ചിരുന്ന വാഹനത്തിന്റെ പിറകിൽ എസ്‌യുവി ഇടിച്ചാണ് അപകടം സംഭവച്ചത്. നാലു വാഹനങ്ങളാണ് ഒരേ സമയം അപകടത്തിൽ പെട്ടത്. മാരകമായി പരുക്കേറ്റ ജസ്റ്റിൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.
കൊടുന്തറ സുനിൽ വർഗീസ് – ഗീത ദമ്പതികളുടെ മകനാണ് ജസ്റ്റിൻ വർഗീസ്. ഷുഗർലാൻഡ് ബ്രദറൺ സഭാംഗങ്ങളാണ്. സഹോദരങ്ങൾ: ജേമി, ജീന. സംസ്‌കാരം പിന്നീട്.
കഞ്ചാവ് എണ്ണ ഉപയോഗിച്ചതോടെ ശ്വാസകോശ കാന്‍സറിന് ആശ്വാസമുണ്ടെന്ന അവകാശവാദവുമായി 80കാരി രംഗത്ത്. പരിശോധനയില്‍ ഇവരുടെ ശ്വാസകോശത്തിലെ ട്യൂമര്‍ ചുരുങ്ങിയതായി കണ്ടെത്തിയെന്നും ബിഎംജെ കേസ് റിപ്പോര്‍ട്ട്സ് എന്ന ജേര്‍ണലില്‍ പറയുന്നു. കഞ്ചാവുചെടിയില്‍ നിന്ന് നിര്‍മിക്കുന്ന എണ്ണ (സിബിഡി) ഉപയോഗിച്ചാണ് ഇവര്‍ സ്വയം ചികിത്സ നടത്തിയതെന്നാണ് അവകാശവാദം.
യുകെയിലെ വാറ്റ്ഫോഡ് ജനറല്‍ ആശുപത്രിയിലെ റെസ്പിരേറ്ററി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് 80കാരിയുടെ അനുഭവം ഗവേഷണ പ്രബദ്ധത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2018ല്‍ കാന്‍സര്‍ കണ്ടെത്തുമ്പോള്‍ ശ്വാസകോശത്തില്‍ 41 മില്ലീമീറ്റര്‍ വലിപ്പമുള്ള മുഴയായിരുന്നു. എന്നാല്‍ 2021 ഫെബ്രുവരി ആയപ്പോഴേക്കും 10 മില്ലീമീറ്റര്‍ ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അവര്‍ സ്ഥിരമായി പുകവലിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു. നേരിയ തോതില്‍ ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പള്‍മോണറി ഡിസീസ് അഥവാ സിപിഓഡിയും, മുട്ടിന് തേയ്മാനവും, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും അവര്‍ക്ക് ഉണ്ടായിരുന്നു. പോരാത്തതിന് ഇവര്‍ പലതരത്തിലുള്ള മരുന്നുകളും കഴിക്കുന്നുണ്ടായിരുന്നു.
അവരില്‍ കണ്ടെത്തിയ അര്‍ബുദ മുഴ മറ്റ് സ്ഥലങ്ങളിലേക്ക് ഒട്ടും വ്യാപിച്ചിരുന്നില്ല. അതിനാല്‍ തന്നെ ശസ്ത്രക്രിയയോ കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയ ചികിത്സകളോ ചെയ്യുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാല്‍, തന്റെ യഥാര്‍ത്ഥ രോഗാവസ്ഥ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മുത്തശ്ശി ഈ ചികിത്സകളെല്ലാം നിരാകരിച്ചു.
തുടര്‍ന്ന് സിബിഡി എണ്ണ ഉപയോഗിച്ച് സ്വയം ചികിത്സ ആരംഭിച്ചു ആദ്യമൊക്കെ ദിവസം മൂന്നു നേരം 0.5 മില്ലി ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2018 ഓഗസ്റ്റില്‍ ഒരു ബന്ധുവിന്റെ ഉപദേശത്തെ തുടര്‍ന്ന് ചില ദിവസങ്ങളില്‍ രണ്ട് നേരം വീതവും ഉപയോഗിച്ച് തുടങ്ങി.
സിബിഡി എണ്ണ കഴിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ചൂടുള്ള ഭക്ഷണവും പാനീയങ്ങളും കഴിക്കരുതെന്ന് എണ്ണയുടെ വിതരണക്കാരന്‍ നിര്‍ദ്ദേശിച്ചിരുന്നു എന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. എണ്ണ കഴിച്ച് തുടങ്ങിയപ്പോള്‍ തനിക്ക് വിശപ്പ് കുറഞ്ഞതായി ചൂണ്ടിക്കാട്ടിയ ഇവര്‍ മറ്റ് ‘പാര്‍ശ്വഫലങ്ങള്‍’ ഒന്നും ഉണ്ടായിരുന്നില്ല എന്നും വ്യക്തമാക്കി. അവര്‍ക്കായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്ന മരുന്നുകളിലും, ഭക്ഷണശൈലിയിലും, ജീവിതശൈലിയിലും മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ അവര്‍ വരുത്തിയിരുന്നില്ല. അവര്‍ തന്റെ പുകവലി തുടരുകയും ചെയ്തു.
ഇതുവരെ ഇതിന് സമാനമായ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു എന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ സിബിഡി എണ്ണയിലെ ഏത് ചേരുവയാണ് അര്‍ബുദം കുറയ്ക്കാന്‍ സഹായകമായതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ‘സിബിഡി എണ്ണ മൂലമാണ് അര്‍ബുദത്തിന് കുറവ് വന്നതെന്ന് തോന്നാന്‍ കാരണങ്ങളുണ്ടെങ്കിലും അതു തന്നെയാണ് യഥാര്‍ത്ഥ കാരണമെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല’ എന്നും അവര്‍ ചൂണ്ടിക്കാട്ടി.അതേസമയം ഇതേ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ പറയുന്നു.
യുഎസിലെ ഹൂസ്റ്റണിൽ നിന്നും പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം പൂർണമായും കത്തിയമർന്ന് അപകടം. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഹൂസ്റ്റണിലെ ചെറുവിമാനത്താവളത്തിലാണ് അപകടമുണ്ടായത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഹൂസ്റ്റണിൽ നിന്ന് ബോസ്റ്റണിലക്കുള്ള യാത്ര തുടങ്ങുകയായിരുന്നു ഫ്‌ലയർ ബിൽഡേർസ് ഉടമ അലൻ കെന്റിന്റെ സ്വകാര്യ വിമാനം. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ പുറത്തിറക്കി.
നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ് ആശുപത്രിലേക്ക് മാറ്റേണ്ടി വന്നത്. ഉടനടി പ്രവർത്തിച്ചതിനാൽ ജീവനക്കാരടക്കം മുഴുവൻ ആളുകളുടെയും ജീവൻ രക്ഷിക്കാനായെന്നും അപകടത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും ഫെഡറൽ എവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സൗദി അറേബ്യ സന്ദര്‍ശന സമയത്ത് സൗദി രാജകുടുംബം നല്‍കിയത് വ്യാജ സമ്മാനങ്ങളായിരുന്നെന്ന് റിപ്പോര്‍ട്ട്. വെള്ളക്കടുവയുടേയും ചീറ്റയുടേയും രോമങ്ങള്‍ കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് നല്‍കിയ മേല്‍ക്കുപ്പായങ്ങള്‍ വ്യാജമായിരുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായി സന്ദര്‍ശിച്ച രാജ്യമായിരുന്നു സൗദി അറേബ്യ. 2017 ജനുവരിയില്‍ അധികാരമേറ്റതിന് പിന്നാലെ മെയ് മാസത്തിലായിരുന്നു ട്രംപും ഭാര്യ മെലാനിയയും സൗദി സന്ദര്‍ശിച്ചത്.
ട്രംപിന് സൗദി നല്‍കിയ സമ്മാനങ്ങള്‍ അമേരിക്കയില്‍ നേരത്തേയും ചര്‍ച്ചാവിഷയമായിരുന്നു. 1973ല്‍ അമേരിക്കയില്‍ നിലവില്‍ വന്ന വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷക്കുന്നതിനുള്ള നിയമം മുന്‍നിര്‍ത്തിയായിരുന്നു അന്ന് മൃഗസ്‌നേഹികള്‍ വിമര്‍ശനമുന്നയിച്ചത്.
മൃഗങ്ങളുടെ രോമക്കുപ്പായങ്ങള്‍ക്ക് പുറമേ മൂന്ന് വാളുകള്‍, മൂന്ന് കഠാരകള്‍ എന്നിവയും സമ്മാങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിലൊരു കഠാരയുടെ പിടി ആനക്കൊമ്പ് കൊണ്ടാണ് നിര്‍മിച്ചതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.
ട്രംപിന്റെ സൗദി സന്ദര്‍ശനവേളയില്‍ 82 സമ്മാനങ്ങളായിരുന്നു രാജകുടുംബം നല്‍കിയത്.
ട്രംപിന്റെ ഭരണസമയത്ത് സമ്മാനങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അധികാരം ഒഴിയുന്നതിന്റെ അവസാന ദിവസം സമ്മാനങ്ങളെല്ലാം വൈറ്റ് ഹൗസില്‍ നിന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷനിലേക്ക് കൈമാറി. ശേഷം യു.എസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് ഇവയെല്ലാം വിശദമായി പരിശോധിക്കുകയായിരുന്നു.
അപ്പോഴാണ് ഇവ വ്യാജമാണെന്ന വിവരങ്ങള്‍ ലഭ്യമായതെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് വക്താവ് ടൈലര്‍ ചെറി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കിടയിലും നയതന്ത്രപരമായി നിയന്ത്രണങ്ങളോടെ നടത്തിയിരുന്ന സമ്മാന കൈമാറ്റം ട്രംപ് അധികാരത്തിലെത്തിയതോടെ അതിന്റെ ഗൗരവസ്വഭാവം നഷ്ടപ്പെട്ടെന്നും ആരോപണങ്ങളുണ്ടായിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയോട് ഏറ്റവും അടുപ്പം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി ഭരണാധികാരികളുമായി അടുത്ത ബന്ധമായിരുന്നു ട്രംപും പുലര്‍ത്തിയിരുന്നത്.
ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് സൗദി നല്‍കിയ സമ്മാനങ്ങള്‍ വ്യാജമാണെന്ന വാര്‍ത്ത ചര്‍ച്ചയായിരിക്കുകയാണ്.
ദക്ഷിണ ചൈനാക്കടലില്‍ അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് ആണവ അന്തര്‍വാഹിനിക്ക് തകരാര്‍ സംഭവിച്ചുവെന്ന് യുഎസ്. യുഎസ് കണക്ടികട് എന്ന അതിവേഗ അന്തര്‍വാഹിനിയാണ് ഇന്തോ-പസിഫിക് മേഖലയിലെ കടലില്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് അജ്ഞാതവസ്തുവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാവികസേന അറിയിച്ചിരിക്കുന്നത്.
അപകടത്തില്‍ പതിനഞ്ചോളം നാവികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല. ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണചൈനാക്കടലിലാണ് യുഎസ് കണക്ടികട് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്തര്‍വാഹിനിയിലെ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ പ്ലാന്റിനെ അപകടം ബാധിച്ചിട്ടില്ലെന്ന് നാവികസേന വ്യക്തമാക്കി. നിലവില്‍ യുഎസ് തീരത്തേക്ക് അന്തര്‍വാഹിനി യാത്ര തിരിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തായ്വാന്റെ വ്യോമാതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അജ്ഞാതവസ്തുവുമായി യുഎസ് അന്തര്‍വാഹിനിയുടെ കൂട്ടിയിടി എന്നത് ശ്രദ്ധേയമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ഒട്ടേറെ പേരുടെ ജീവനാണ് കവർന്നെടുത്തത്. കോവിഡിനോട് പടപൊരുതി ഒട്ടേറെ ആരോഗ്യ പ്രവർത്തകരാണ് ജീവൻ ഹോമിച്ചത് . കോവിഡ് കവർന്നെടുത്ത ഒരു കുഞ്ഞു മാലാഖയുടെ ജീവിതമാണ് ഇന്ന് അവളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തുന്നത്. അവൾക്ക് 10 വയസ്സേ ഉണ്ടായിരുന്നുള്ളൂ. തൻറെ ക്ലാസിലെ ക്ലാസ് നേഴ്സിന്റെ ചുമതലയായിരുന്ന തെരേസ സ്പെറിയ്ക്ക്. രോഗലക്ഷണങ്ങൾ ഉള്ള തൻറെ സഹപാഠികളെ നേഴ്സിങ് റൂമിലേക്ക് കൊണ്ടു പോകുന്ന ചുമതലയാണ് ക്ലാസ് ടീച്ചർ കുഞ്ഞു തെരേസയ്ക്ക് നൽകിയത് . ഇതിനെ തുടർന്ന് കോവിഡ് ബാധിച്ചത് തെരേസയുടെ ജീവൻ നഷ്ടപ്പെടുത്തുകയായിരുന്നു.
തുടക്കത്തിൽ തലവേദനയും പനിയും വിട്ടുമാറാത്ത ചുമയും ആണ് തെരേസയ്ക്ക് രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെട്ടതെന്ന് അവളുടെ പിതാവ് ജെഫ് സ്‌പെറി പറഞ്ഞു. ആളുകൾക്ക് സേവനം ചെയ്യുന്നതും സഹായിക്കുന്നതിലും ഒട്ടേറെ വായിക്കുന്നതിലും തെരേസ സന്തോഷം കണ്ടെത്തിയിരുന്നെന്ന് അവളുടെ പിതാവ് പറഞ്ഞു. വെർജീനിയയിലെ ഹിൽ പോയിൻറ് എലമെന്ററി സ്കൂൾ വിദ്യാർഥിനിയായിരുന്ന തെരേസയെ രോഗലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും അവളുടെ മരണ ശേഷമുള്ള പരിശോധനയിലാണ് തെരേസയ്ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് കണ്ടെത്തിയത്. തികച്ചും ആരോഗ്യവതിയായ തെരേസയുടെ മരണം സ്കൂളുകളിൽ കോവിഡിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം ഇട്ടിരിക്കുകയാണ് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് തങ്ങളുടെ വ്യാജ മുഖചിത്രം പ്രചരിച്ച വിഷയത്തിൽ വിശദീകരണവുമായി ന്യൂയോർക്ക് ടൈംസ്.
“വ്യാജമായി നിർമ്മിക്കപ്പെട്ട അനേകം ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട ഇത്തരം ചത്രങ്ങൾ പ്രചരിപ്പിക്കുന്നത് നേരും സത്യസന്ധ്യവുമായ വാർത്തകൾ അങ്ങേയറ്റം ആവശ്യമായ ഒരു കാലത്ത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകും,“ ന്യൂയോർക്ക് ടൈംസിന്റെ പബ്ലിക് റിലേഷൻ വിഭാഗം ട്വിറ്ററിൽ കുറിച്ചു.
ഒരു അന്താരാഷ്ട്ര ദിനപത്രത്തിന് ഇത്തരമൊരു വിശദീകരണം നൽകേണ്ടി വന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബ് പറഞ്ഞു. നമ്മുടെ രാഷ്ട്രീയക്കാരുടെ ഫോട്ടോഷോപ്പ് കഴിവുകൾ ലോകമറിഞ്ഞുവെന്നും അവർ പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ അഭിനന്ദിച്ച് നൽകിയതാണെന്ന് പറഞ്ഞാണ് വ്യാജ മുഖചിത്രം പ്രചരിച്ചത്. ഗുജറാത്ത് മുൻ മന്ത്രി അടക്കം നിരവധി പേർ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ലോകത്തിന്റെ അവസാനത്തെയും മികച്ചതുമായ പ്രതീക്ഷയാണ് മോദിയെന്ന് പത്രം വിശേഷിപ്പിക്കുന്നതായിട്ടാണ് വ്യാജചിത്രം. ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെടുന്നതും ശക്തനുമായ നേതാവ് നമ്മെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു എന്നും തലക്കെട്ടിൽ പറയുന്നുഎന്നാൽ, ചിത്രം വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ് മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരികയായിരുന്നു.
ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബന്ധം ദൃഢപ്പെടുത്തുന്നതില്‍ ബൈഡന്റെ പങ്ക് നിര്‍ണായകമാണെന്നും മോഡി പറഞ്ഞു.
രാജ്യാന്തര തലത്തില്‍ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ-യുഎസ് സഹകരണത്തിന് കഴിയുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.”നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ ജനതയാണ് യുഎസിനെ ഓരോ ദിവസവും ശക്തിപ്പെടുത്തുന്നത്. അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്. ഞാന്‍ വൈസ് പ്രസിഡന്റായിരുന്ന 2006ല്‍ തന്നെ 2020ഓടെ ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളായി മാറുമെന്ന് പറഞ്ഞിരുന്നു.” ബൈഡന്‍ അറിയിച്ചു.
ഇന്‍ഡോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, അഫ്ഗാനിലെ താലിബാന്‍ ഭരണം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി അമേരിക്കയിലെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി വൈറ്റ് ഹൗസിലെത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യന്‍ ബന്ധത്തിന്റെ ദുരൂഹത നീക്കുന്ന രേഖകളുമായി. ഗൗരവമേറിയ ചര്‍ച്ചയ്ക്കു വേണ്ടിയുള്ള കൂടിക്കാഴ്ചയിലാണ്, ഇന്ത്യയിൽ ബൈഡന്റെ പൂര്‍വികരെക്കുറിച്ചു ഇരുനേതാക്കളും തമ്മില്‍ രസകരമായ ആശയവിനിമയം നടന്നത്.
‘ഇന്ത്യയിലെ ബൈഡന്‍ നാമധാരികളായവരെക്കുറിച്ച് താങ്കള്‍ എന്നോടു പറഞ്ഞിരുന്നല്ലോ. അന്നു മുതല്‍ അതേക്കുറിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ചില രേഖകള്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ഉപകാരപ്പെടുമോ എന്നു നോക്കാം’ – ചിരിച്ചു കൊണ്ടു മോദി ഹിന്ദിയില്‍ പറഞ്ഞു. ഇത് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്തതോടെ ബൈഡന്‍ പൊട്ടിച്ചിരിച്ചു.
ശരിക്കും രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ബൈഡന്‍ ആശ്ചര്യപ്പെട്ടതോടെ തലകുലുക്കി മോദി പുഞ്ചിരിച്ചു. ബൈഡന് ഇന്ത്യയില്‍ ബന്ധുക്കളുണ്ടെന്നു മോദി സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. 1972ല്‍ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുംബൈയില്‍നിന്ന് ഒരു ബൈഡന്‍ തനിക്ക് കത്തയച്ചിരുന്നുവെന്ന് ജോ ബൈഡന്‍ വെളിപ്പെടുത്തിയിരുന്നു.
തന്റെ അഞ്ചാം തലമുറ മുത്തച്ഛന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയിലെത്തിയിട്ടുണ്ടാകാമെന്ന് ബൈഡന്‍ മുൻപു പറഞ്ഞിരുന്നു. നിലവില്‍ അഞ്ച് ബൈഡന്മാര്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആരാണ് ഇന്ത്യയിലെ ബൈഡന്മാര്‍?
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാന്‍ ബൈഡന്‍, സഹോദരി സോണിയ ഫ്രാന്‍സിസ് നീ ബൈഡന്‍, അമ്മ ആഞ്ജലീന ബൈഡന്‍, ഇയാന്റെ ഫസ്റ്റ് കസിന്‍ റൊവേന ബൈഡന്‍ എന്നിവരാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 1972ല്‍ തനിക്ക് കത്തയച്ചുവെന്ന ബൈഡന്‍ പറഞ്ഞയാള്‍ ഇയാന്‍ ബൈഡന്റെ മുത്തച്ഛനായ ലെസ്‌ലി ബൈഡന്‍ ആണ്. ഇവര്‍ നാഗ്പുരിലാണു കഴിയുന്നത്. കത്തയച്ചത് മുംബൈയില്‍നിന്നായതിനാലാണ് ഇവര്‍ മുംബൈയിലാണെന്ന് ബൈഡന്‍ കരുതിയത്. മറുപടിക്കത്ത് ബൈഡന്‍ നാഗ്പുര്‍ വിലാസത്തിലാണ് അയച്ചത്.
മുംബൈയില്‍നിന്നുള്ള കത്ത്
1972ല്‍ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റര്‍മാരിലൊരാളായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യം ലഭിച്ച കത്തുകളിലൊന്ന് മുംബൈയില്‍നിന്നാണ്. ആശംസ അറിയിച്ച് കത്തയച്ചയാളുടെ അവസാന പേരും ബൈഡന്‍ എന്നായിരുന്നു. അന്ന് 29കാരനായ ബൈഡന്‍ ഈ കത്തിന്റെ പിന്നാലെ പോകാന്‍ ആഗ്രഹിച്ചെങ്കിലും കുടുംബ, രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ മൂലം സാധിച്ചില്ല. പിന്നീട് ബൈഡന്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെയും ഇന്ത്യന്‍ നേതാക്കളെയും കാണുമ്പോള്‍ ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം സംസാരിക്കാറുണ്ടായിരുന്നു.
യുഎസ് വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യയിലെ പ്രഥമ സന്ദര്‍ശനത്തില്‍ 2013 ജൂലൈ 24ന് മുംബൈയില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അഭിസംബോധന ചെയ്യവെ, എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ച് ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം അദ്ദേഹം പ്രതിപാദിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായോ മറ്റോ ഇന്ത്യയിലെത്തി ജോലി ചെയ്തിരുന്ന പൂര്‍വികരുടെ പിന്‍ഗാമികളാകാം താനും മുംബൈയില്‍നിന്നുള്ള ബൈഡനുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വാഷിങ്ടന്‍ ഡിസിയില്‍ നടത്തിയ പ്രസംഗത്തില്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ പൂര്‍വികര്‍ ഒന്നാണെന്ന് ബൈഡന്‍ പറഞ്ഞു. 2015 സെപ്റ്റംബര്‍ 21ന് യുഎസ് – ഇന്ത്യ ബിസിനസ് കൗണ്‍സിലിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ ‘പൂര്‍വ പിതാമഹന്‍ ഈസ്റ്റ് ഇന്ത്യ ടീ കമ്പനിയിലെ ബ്രിട്ടിഷ് ക്യാപ്റ്റനായിരുന്നു. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് ഇന്ത്യയില്‍ താമസിച്ചു’ എന്നും പറഞ്ഞിട്ടുണ്ട്. 5 ബൈഡന്‍മാര്‍ മുംബൈയിലുണ്ടെന്ന് തന്റെ മുംബൈയിലെ പ്രസംഗത്തിനുശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍ അറിയിച്ചെന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ബന്ധം ഈസ്റ്റ് ഇന്ത്യ കമ്പനി വഴി
ഈസ്റ്റ് ഇന്ത്യ കമ്പനി ക്യാപ്റ്റനും 19 വര്‍ഷം മദ്രാസിന്റെ മാസ്റ്റര്‍ അറ്റന്‍ഡന്റുമായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ ജോ ബൈഡന്റെ അഞ്ചാം തലമുറ മുത്തച്ഛനാണെന്നാണു ചരിത്രകാരന്‍മാര്‍ പറയുന്നത്. ചെന്നൈ തുറമുഖത്തെത്തുന്ന കപ്പലുകളുടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ 68–ാം വയസ്സില്‍ 1858 ഫെബ്രുവരി 25ന് ചെന്നൈയിലാണു മരിച്ചത്.
അദ്ദേഹത്തെ അടക്കിയ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ആ പേരു കൊത്തിയ ശിലാഫലകം ഇന്നുമുണ്ട്. ഇംഗ്ലിഷ്, ഐറിഷ്, ഫ്രഞ്ച് വംശാവലിയാണു ബൈഡന്‍ കുടുംബചരിത്രത്തിലുള്ളത്.