വാഷിങ്ടൻ ∙ മനുഷ്യാവകാശ നിഷേധവും സാമ്പത്തിക ദുരുപയോഗവുമടക്കമുള്ള ചൈനീസ് നടപടികളെ അമേരിക്ക ശക്തമായി നേരിടുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചൈന ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ചൈനയുടെ സാമ്പത്തിക അധിനിവേശത്തെ യുഎസ് ചെറുത്തു തോൽപിക്കുക തന്നെ ചെയ്യും. എന്നാൽ യുഎസുന്റെ താൽപര്യങ്ങൾ കൂടി പരിഗണിച്ചു മുന്നോട്ടു പോകാൻ തയാറാണെങ്കിൽ ചൈനയുമായി ചേർന്നു പ്രവർത്തിക്കുന്നതിനു മറ്റു തടസ്സങ്ങളില്ലെന്നും ബൈഡൻ പറഞ്ഞു.
അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയുള്ള ചൈനയുടെ നീക്കങ്ങളിൽ ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ബൈഡന്റെ പ്രസ്താവന. ചൈന അയൽരാജ്യങ്ങൾക്കു ഭീഷണിയെങ്കിൽ ഇടപെടുമെന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവിന്റെ പ്രതികരണം. ഇന്ത്യ– പസിഫിക് മേഖലയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സുഹൃദ്‌രാജ്യങ്ങൾക്കൊപ്പം നിലകൊള്ളുമെന്നു യുഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
റഷ്യയ്ക്കെതിരെയും കടുത്ത ഭാഷയിലാണ് ബൈഡൻ സംസാരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ എത്രയും പെട്ടെന്നു തടവിൽനിന്നു മോചിപ്പിക്കണമെന്നു ബൈഡൻ ആവശ്യപ്പെട്ടു. യുഎസ് ആഭ്യന്തര മന്ത്രാലയത്തിലെ ആദ്യ സന്ദർശനത്തിനിടെയാണ് റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിന്റെ നടപടിയിൽ ബൈഡൻ അതൃപ്തി പരസ്യമാക്കിയത്. റഷ്യയുടെ ആക്രമണാത്മക നടപടികളെ യുഎസ് കണ്ടില്ലെന്നു നടിക്കില്ലെന്നും റഷ്യയെ ഫലപ്രദമായി നേരിടാൻ യുഎസിന് ആകുമെന്നും ബൈഡൻ പറഞ്ഞു.
രാസായുധ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട നവൽനി, ജർമനിയിൽ 5 മാസം നീണ്ട ചികിത്സയ്ക്കു ശേഷം കഴിഞ്ഞ 17 നാണു റഷ്യയിൽ തിരിച്ചെത്തിയത്. വിമാനമിറങ്ങിയ ഉടൻ അറസ്റ്റിലായ നവൽനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു റഷ്യയിലെങ്ങും പ്രക്ഷോഭം പടരുന്നതിനിടെയാണ് നവൽനി അനുകൂല പ്രസ്താവനയുമായി ബൈഡൻ രംഗത്തെത്തിയത്.
മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെയും ശക്തമായ പ്രതികരണമാണ് ബൈഡൻ നടത്തിയത്. സൈന്യം ഉടൻ തന്നെ നടപടി പിൻവലിക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കാൻ തയാറായില്ലെങ്കിൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും ബൈഡൻ പ്രതികരിച്ചു. മ്യാൻമറിനെതിരെ നടപടികളിലേക്കു കടന്നാൽ ചൈന അതു മുതലെടുക്കുമെന്ന മറുവാദം ഉയരുന്നതിനിടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ലോകരാജ്യങ്ങൾ സൈനിക അട്ടിമറിയെ തള്ളി രംഗത്തു വന്നപ്പോൾ പരോക്ഷമായി അനുകൂലിക്കുന്ന പ്രസ്താവനകളായിരുന്നു ചൈനയുടേത്.
ജനാധിപത്യത്തിന്റെ വീണ്ടെടുപ്പും അതിനു യുഎസിന്റെ നേതൃത്വവും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റിന്റെ ചുമതലയേറ്റ ശേഷം ജോ ബൈഡൻ രാജ്യാന്തര തലത്തിൽ നേരിടുന്ന ആദ്യ വെല്ലുവിളിയാണ് മ്യാൻമർ പ്രശ്നം. റഷ്യയിലും ജനാധിപത്യ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെങ്കിലും വർഷങ്ങളായി തുടരുന്നതാണ്.
ഇന്ത്യൻ വംശജയായ ഭവ്യ ലാൽ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ആക്‌ടിംഗ് ചീഫ് ഓഫ് സ്‌റ്റാഫ് ആയി നിയമിതയായി. ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ഏജൻസിയിൽ അംഗമായിരുന്നു ഭവ്യ.ബഹിരാകാശ സാങ്കേതിക വിദ്യയിലും എഞ്ചിനീയറിംഗിലും വലിയ അനുഭവ സമ്പത്തുളളയാളാണ് ഭവ്യയെന്ന് നാസ അറിയിച്ചു. അമേരിക്കയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഡിഫെൻസ് അനാലിസിസ് സയൻസ് ആന്റ് ടെക്‌നോളജി പോളിസി ഇൻസ്‌റ്റിറ്റ്യൂട്ടി(എസ്.ടി.പി.ഐ)ൽ 2005 മുതൽ 2020 വരെ ഗവേഷണ അംഗമായി പ്രവർത്തിച്ച അനുഭവ പരിചയം ഭവ്യ ലാലിനുണ്ട്.
വൈറ്റ് ഹൗസിലെ സയൻസ് ആന്റ് ടെക്‌നോളജി പോളിസി ആന്റ് നാഷണൽ സ്‌പേസ് കൗൺസിലിൽ യുദ്ധപ്രധാനമായബഹിരാകാശ സാങ്കേതികവിദ്യ ചുമതലകൾ ഭവ്യക്കുണ്ടായിരുന്നു.രാജ്യത്തെ അഞ്ച് പ്രമുഖ സയൻസ് കമ്മിറ്റികളെ നയിക്കുകയോ അംഗമാകുകയോ ചെയ്‌തിട്ടുണ്ട്. എസ്.ടി.പി.ഐയിലെത്തും മുൻപ് ശാസ്‌ത്ര സാങ്കേതികവിദ്യ പോളിസി ഗവേഷണ കൺസൾട്ടൻസി സ്ഥാപനമായ സി-എസ്ടിപിഎസ് എൽഎൽസിയുടെ അദ്ധ്യക്ഷയായിരുന്നു ഭവ്യ.
ബഹിരാകാശ രംഗത്തെ സംഭാവനകൾക്ക് അന്താരാഷ്‌ട്ര ബഹിരാകാശയാത്രാ ഗവേഷണ അക്കാഡമിയിൽ ഭവ്യയെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആണവ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുളള ഇവർ സയൻസ് ആന്റ് ടെക്‌നോളജി ആന്റ് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ജോർജ് വാഷിംഗ്‌ടൺ സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റും നേടി.
മോസ്കോ: ജയിലിൽ കഴിയുന്ന പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ അനുയായികൾ തുടർച്ചയായ രണ്ടാം ഞായറാഴ്ചയും റഷ്യയിലുടനീളം പ്രതിഷേധമാർച്ചുകൾ സംഘടിപ്പിച്ചു. 3,000 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ചില നിരീക്ഷണ സംഘടനകൾ അറിയിച്ചു.
വിഷപ്രയോഗമേറ്റ നവൽനി ജർമനിയിലെ ചികിത്സയിലൂടെ സുഖംപ്രാപിച്ച് മടങ്ങിവന്നയുടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെത്തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. മുന്‍പൊരു കേസിൽ അദ്ദേഹത്തിനു ലഭിച്ച ജയിൽ ശിക്ഷ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പതിവായി പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ജർമനിയിൽ ചികിത്സയിലായിരുന്ന കാലത്ത് വ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ചാണു വീണ്ടും ജയിലിൽ അടച്ചത്.
കഴിഞ്ഞ ഞായറാഴ്ചത്തെ പ്രതിഷേധത്തിൽ പങ്കെടുത്ത നാലായിരം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നവൽനിയുടെ ഒട്ടനവധി അടുത്ത അനുയായികൾ കസ്റ്റഡിയിലോ വീട്ടുതടങ്കലിലോ ആണ്.
മോസ്കോ, സെന്റ് പീറ്റേഴ്സ് ബെർഗ്, നോവസിബിർസ്ക്, താപനില മൈനസ് 40 ഡിഗ്രിയുള്ള യാക്കുറ്റ്സ്ക്, ഓംസ്ക്, യെക്കാത്തരീൻബെർഗ് മുതലായ നഗരങ്ങളിൽ ഇന്നലെ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നു. പുടിൻ മോഷ്ടാവാണ്, സ്വാതന്ത്ര്യം വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. മോസ്കോയിൽ 140 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. മോസ്കോയിലെ ജയിലുകൾ നവൽനിയുടെ അനുയായികളെക്കൊണ്ടു നിറഞ്ഞതിനാൽ പോലീസ് മറ്റു സ്ഥലങ്ങൾ അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഭക്ഷ്യ നിർമാണ ശാലയിൽ രാസവസ്തു ചോർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കയിലെ ജോർജിയയിലാണ് സംഭവം. നൈട്രജൻ ചോർന്നതാണ് അപകട കാരണം.
പരിക്കേറ്റവരിൽ മൂന്നു പേരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. അഗ്‌നിശമന സേനാംഗങ്ങളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
സ്വന്തം ലേഖകൻ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയതായി സ്ഥാനമേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ആദ്യമായി ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നീണ്ടുനിൽക്കുന്ന ഒരു ശക്തമായ ബന്ധം ഉണ്ടായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും, വൈസ് – പ്രസിഡന്റായി കമല ഹാരിസും സ്ഥാനമേറ്റത്. ഇവർ ഇരുവരും അധികാരമേറ്റത് യുഎസിനെ ഒരുപടികൂടി മുൻപിലേക്ക് നയിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.
പാരിസ് കാലാവസ്ഥാവ്യതിയാന കരാറിലും, വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലും തിരികെ ചേരാനുള്ള യുഎസിന്റെ തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ജോ ബൈഡെന്റെ മുൻഗാമി ആയിരുന്ന ഡൊണാൾഡ് ട്രംപ് ഈ രണ്ട് തീരുമാനങ്ങളും തള്ളിയിരുന്നു. കാലാവസ്ഥ വ്യതിയാനം തടുക്കുന്നതിനായി, പുതിയ തീരുമാനങ്ങൾ എടുക്കുവാൻ ഉത്സാഹിക്കുന്ന ബൈഡന്റെ നിലപാട് പ്രശംസനീയം ആണെന്ന് പ്രധാനമന്ത്രി അറിയിച്ചതായി വക്താവ് രേഖപ്പെടുത്തി.
ഇരു രാജ്യങ്ങൾ തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുന്നത് സംബന്ധിച്ചും രണ്ട് നേതാക്കളും ചർച്ച ചെയ്തു. ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ കമല ഹാരിസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിനന്ദിച്ചു.
വെസ്റ്റ് വെര്‍ജിനിയ: ഒരു വയസ്സ് മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി. വെസ്റ്റ് വെര്‍ജിനിയായിലെ വില്യംസ് ബര്‍ഗിലായിരുന്നു ദാരുണ സംഭവം. ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് 25 വയസ്സുള്ള മാതാവ് ഒറിയാന്‍ മെയേഴ്‌സ് കൊലപ്പെടുത്തിയത്. ഡിസംബര്‍ എട്ടിന് നടന്ന ദാരുണ സംഭവം ഇന്നലെയാണ് പുറത്ത് വിട്ടത്.
സ്വന്തം വീട്ടില്‍ താമസിക്കാതെ ഭര്‍ത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊത്തു ജീവിച്ചതാണ് ഇവരെ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചത്. ഇവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവ ദിവസം സ്‌കൂളില്‍ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടില്‍ എത്തി രണ്ടു മണിക്കൂറിനുശേഷം വീടിന് തീപിടിച്ചു എന്ന വിവരമാണ് ആദ്യം ലഭിച്ചത്.
അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചപ്പോള്‍ വീടിനകത്ത് വെടിയേറ്റു മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസ്സുള്ള കുട്ടികളുടെ കത്തികരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്‌നിക് ടേബിളില്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന മാതാവിനെയും കണ്ടെത്തുകയായിരുന്നു. ഇവരുടെ സമീപം ഒരു റിവോള്‍വറും കണ്ടെത്തിയിട്ടുണ്ട്. ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്തതാണ് അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പോലീസ് നിഗമനം.
സ്വന്തം ലേഖകൻ
യു എസ് :- പുതുതായി ചുമതലയേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഉച്ചയ്ക്ക് ആദ്യമായി ഓവൽ ഓഫീസിലെത്തി പുതിയ എക്സിക്യൂട്ടീവ് ഓഡറുകളിൽ ഒപ്പിട്ടു. അതോടൊപ്പം തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിനായി എഴുതി വച്ച കത്തും ബൈഡൻ വായിച്ചു. എന്നാൽ കത്തിലെ വിശദാംശങ്ങളൊന്നും തന്നെ പുറത്തു വിടുവാൻ അദ്ദേഹം തയ്യാറായില്ല. സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ അടയാളമായി ട്രംപ് ആകെ നടത്തിയ പരിശ്രമമാണ് തന്റെ പിൻഗാമിക്കായി എഴുതിയ ഈ കത്ത്. ഇലക്ഷനിൽ വിജയിച്ച ശേഷം ട്രംപ് ബൈഡനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയോ, ബൈഡൻ അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. ബൈഡൻ മാസ്ക്ക് ധരിച്ചാണ് തന്റെ ഓഫീസിലേക്ക് എത്തിയത്. ഇതിൽ തന്നെ തന്റെ മുൻഗാമിയുമായി ബൈഡൻ വ്യത്യസ്തത പുലർത്തി. ട്രംപ് ഒരിക്കൽ പോലും പൊതുവായ ചടങ്ങുകളിൽ മാസ്ക് ധരിച്ചിരുന്നില്ല.
മൂന്ന് എക്സിക്യൂട്ടീവ് ഓർഡറുകളിൽ ആണ് ബൈഡൻ ഒപ്പിട്ടത്. ഇതിൽ പാരിസ് കാലാവസ്ഥ കരാറിൽ യുഎസ് തിരിച്ചു ചേരുന്നത് സംബന്ധിച്ച ഫയലും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഓർഡറുകളിൽ അദ്ദേഹം ഒപ്പിടും. അതിനുശേഷം അദ്ദേഹം ആയിരത്തോളം ഫെഡറൽ അപ്പോയിന്റികളുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. പരസ്പരമുള്ള ബഹുമാനവും വിശ്വാസവും ആണ് എല്ലാവർക്കും ആവശ്യമെന്ന് ബൈഡൻ അവരെ ഓർമ്മപ്പെടുത്തി. ഭാര്യ ജിൽ ബൈഡനൊപ്പം വൈറ്റ് ഹൗസിലേയ്ക്ക് പ്രവേശിച്ചതിനു ശേഷമാണ് പ്രസിഡന്റ് തന്റെ ഓഫീസിലെത്തിയത്.
ഉച്ചയ്ക്ക് മുൻപ് പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റ് കമല ഹാരിസും ചേർന്ന് സൈനികരുടെ ശവകുടീരത്തിൽ റീത്ത് സമർപ്പിച്ചിരുന്നു. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ തുടങ്ങിയവരും ഈ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ ട്രംപ് മാത്രം ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. പുതിയ പ്രസിഡന്റിന്റെ ഭരണ മാറ്റങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്.
അമേരിക്കയുടെ ചരിത്രത്തിൽ തന്നെ വിവാദങ്ങൾ ബാക്കിവെച്ച് അരങ്ങൊഴിയുന്ന പ്രസിഡന്റാണ് ട്രംപ്. പുതിയതായി പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ട്രംപ് പ്രസിഡന്റ് പദവിയൊഴിയുന്നതിന്റെ തലേന്ന് ഇളയ മകൾ ടിഫനിക്കു വിവാഹനിശ്ചയം നടത്തി എന്നതാണ്. കോടീശ്വരപുത്രനായ മൈക്കൽ ബുലോസാ (23 ആ)ണു ഇരുപത്തിയേഴുകാരിയായ ടിഫനിയെ വിവാഹം ചെയ്യുന്നത്. വൈറ്റ്ഹൗസുമായി ബന്ധപ്പെട്ടു വ്യക്തിപരമായ മധുരസ്മൃതികൾ ഏറെയുണ്ടെന്നു കുറിച്ചാണു ടിഫനി ഇൻസ്റ്റഗ്രമിൽ ചിത്രം പങ്കുവച്ചത്.
രണ്ടാം ഭാര്യ മാർല മേപ്പിഴൾസിലുള്ള മകളാണു നിയമബിരുദധാരിയായ ടിഫനി. ലെബനനിൽ നിന്നു കുടിയേറിയ കോടീശ്വരന്റെ മകനാണ് ബിസിനസ് എക്സിക്യൂട്ടീവായ മൈക്കൽ.
പതിവില്‍ നിന്ന് വിരുദ്ധമായി പക്വത നിറഞ്ഞ അവസാനവാക്കുകളുമായി ട്രംപ് പടയിറങ്ങിയത്. പുതിയ ഭരണകൂടത്തിന് വിജയാശംസകള്‍, മികച്ച ഭരണത്തിനുള്ള അടിത്തറ ഞങ്ങള്‍ ഇട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചെന്ന് അവകാശപ്പെട്ട അദ്ദേഹം വളരെവേഗത്തില്‍ കോവിഡ് വാക്സീന്‍ വികസിപ്പിച്ചതും നികുതി പരിഷ്ക്കാരങ്ങളും തന്‍റെ നേട്ടമായി എടുത്തു പറഞ്ഞു.
വാഷിംഗ്‌ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തി ജോ ബൈഡൻ. വൈറ്റ് ഹൗസിൽ എത്തിയ ബൈഡന്, ട്രംപിനെ തിരുത്തുന്ന 15 എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പിട്ടത്.
കോവിഡിനെ പ്രതിരോധിക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ നടപടികളാണ് ബൈഡന് സ്വീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നതും കർശനമാക്കി. ലോകാരോഗ്യസംഘടനയിൽനിന്ന് മാറാനുള്ള ട്രംപിന്റെ തീരുമാനവും തിരുത്തി.
അനധികൃത കുടിയേറ്റക്കാർക്ക് എട്ടുവർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്ന ബില്ലിലും ഒപ്പുവച്ചു. ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടും. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വീണ്ടും ചേരാനും തീരുമാനിച്ചു.
അമേരിക്കയുടെ 46ാമത് പ്രസിഡൻറായി േജാസഫ് റോബിനറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് ((ഇന്ത്യൻ സമയം രാത്രി 10:00) സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും സ്ഥാനമേറ്റു. യു.എസ് പാർലമെൻറ് മന്ദിരമായ കാപിറ്റൽ ഹില്ലിന് മുന്നിൽ നാഷനൽ മാളിനെ നോക്കിയാണ് ആദ്യം കമല ഹാരിസും ബൈഡനും തുടർന്ന് സത്യവാചകം ചൊല്ലിയത്.
അതേസമയം, സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. 150 കൊല്ലത്തിനിടെ ഇതാദ്യമായാണ് അധികാരമൊഴിയുന്ന പ്രസിഡൻറ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് മാറിനിൽക്കുന്നത്. എന്നാൽ, വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ചടങ്ങിനെത്തി.
രണ്ടു സമയങ്ങളിലായി എട്ടു വർഷം വൈസ് പ്രസിഡൻറും 36 വർഷം സെനറ്ററുമായി സേവനമനുഷ്ഠിച്ച 74 കാരനായ ബൈഡൻ അമേരിക്കയിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡൻറായാണ് ചുമതലയേൽക്കുന്നത്. കാലിഫോർണിയ സെനറ്ററായ കമല ഹാരിസാകട്ടെ വൈസ് പ്രസിഡൻറാവുന്ന ആദ്യ വനിതയും ഏഷ്യൻ വംശജയുമാണ്.