കൊച്ചി: ആക്രമണത്തിനിരയായ നടിയെ പൊതുസമൂഹത്തില്‍ അപമാനിക്കാന്‍ ദിലീപ് ആസൂത്രിത ശ്രമം നടത്തിയെന്ന് കുറ്റപത്രം. ഗുരുതരമായ ആരോപണങ്ങളാണ് ഇന്നലെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദിലീപിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. താന്‍ നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചലച്ചിത്ര മേഖലയിലെ പല പ്രമുഖരുടെയും സഹായം ദിലീപ് തേടി. സമൂഹത്തില്‍ തനിക്ക് അനുകൂല വികാരമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും കുറ്റപത്രത്തിലുണ്ട്.

അന്വേഷണം തന്നിലേക്ക് നീങ്ങു്ന്നുവെന്ന് മനസിലാക്കി ദിലീപ് നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ചതച്ചിത്രമേഖലയിസലെ പലരും നടി മുന്‍കരുതലെടുക്കേണ്ടതായിരുന്നു തുടങ്ങിയ പരാമര്‍ശങ്ങളുമായി രംഗത്തെത്താന്‍ കാരണമെന്നും അന്വേഷണസംഘം നിരീക്ഷിക്കുന്നു. നടിയോട് ദിലീപിനുള്ള പ്രതികാര മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും കുറ്റപത്രം പറയുന്നു.

നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് ശ്രമിച്ചു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള ശ്രമം നടന്നു. ഫെബ്രുവരി 17നാണ് ആക്രമണം നടന്നത്. ഫെബ്രുവരി 14 മുതല്‍ 20 വരെ ഈ ആശുപത്രിയില്‍ കിടത്തി ചികിത്സയിലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ ദിവസങ്ങളില്‍ രാമലീലയുടെ ചിത്രീകരണത്തില്‍ ദിലീപ് പങ്കെടുത്തിരുന്നുവെന്ന് കണ്ടെത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു.