ചെന്നൈ നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 277 പേരെ കാണാനില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. പരിശോധന സമയത്ത് തെറ്റായ വിവരം നല്‍കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ പോലീസിന്റെ സഹായം തേടുകയും ചെയ്തു.

അതിനിടെ മാധ്യമ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിലെ മീഡിയ റൂം അടച്ചിരിക്കുകയാണ്. ചെന്നൈയില്‍ സ്വീകരിക്കേണ്ട രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യവിദഗ്ധ സമതിയുമായി ചര്‍ച്ച തുടരുകയാണ്. തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 19 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും യാത്രാനുമതിയെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നല്‍കിയ ശുപാര്‍ശപ്രകാരമാണ് തീരുമാനം.