വീട് വയക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ദളിത് വനിത ഒാട്ടോ ഡ്രൈവര്‍ ചിത്രലേഖ. ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം ഉന്നയിച്ച് സിപിഎമ്മിനെതിരെ വര്‍ഷങ്ങളായി ഒറ്റയാള്‍ സമരം നടത്തുന്ന ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ.

വീടുവെക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുസെന്റ് ഭൂമിനല്‍കിയ തീരുമാനം പിണറായി സര്‍ക്കാര്‍ റദ്ദു ചെയ്തിരുന്നു. കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തില്‍ കട്ടാമ്പള്ളിയില്‍ രണ്ടുവര്‍ഷം മുന്‍പാണ് ചിത്രലേഖയ്ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വീടുവെക്കാന്‍ സ്ഥലം അനുവദിച്ചു നല്‍കിയത്. ഇതു റദ്ദ് ചെയ്തുകൊണ്ടാണ് റവന്യൂ ഡിവിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കൂര്യന്‍ പുതിയ ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ചിത്രലേഖയ്ക്ക് ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഈ നീക്കത്തിനെതിരെയാണ് ചിത്രലേഖ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടത്.

‘ഞാന്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്തു നേടിയ അഞ്ചു സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി… എന്നെ ഇനിയും ജീവിക്കാന്‍ വിടുന്നില്ലാ എങ്കില്‍ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത്…’ എന്ന് ചിത്രലേഖ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

തനിക്ക് സ്വന്തമായി ഭൂമിയുണ്ടെന്ന് കാട്ടിയാണ് ഭൂമിദാനം റദ്ദ് ചെയ്തിരിക്കുന്നതെന്ന് ചിത്രലേഖ തന്റെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഈ പറയുന്ന ഭൂമി തന്റെ പേരില്‍ ഉള്ളതല്ലെന്നും അത് തന്റെ അമ്മയുടെ അമ്മയ്ക്ക് പതിച്ചിച്ചു കിട്ടിയതാണെന്നും അവരുടെ പേരിലാണ് ഭൂമിയുള്ളതെന്നും ചിത്രലേഖ പറയുന്നുണ്ട്. നേരത്തെ വീടുവയ്ക്കാന്‍ അഞ്ചുലക്ഷം രൂപ കൂടി യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് വേണ്ടെന്നുെക്കുകയായിരുന്നു. കെ.എം ഷാജി എം.എല്‍.എയുടേയും മുസ്ലിംലീഗ് കൂട്ടായ്മയായ ഗ്രീന്‍വോയ്‌സിന്റേയും സഹായത്തോടെയാണ് ഇപ്പോള്‍ വീടുപണി പുരോഗമിച്ച് വന്നത്. പണി പൂര്‍ത്തിയാകാറായ സമയത്താണ് ഭൂമിദാനം റദ്ദാക്കിയുള്ള പുതിയ ഉത്തരവ്.