ചെന്നൈ∙ തമിഴ്നാട്ടിലെ ചിദംബരത്ത് പത്താം ക്ലാസുകാരനെ സഹപാഠിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു വെട്ടികൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് പിടികൂടി കൈകള്‍ ബന്ധിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് ചിദംബരം വാവൂസി തെരുവില്‍ അറുമുഖത്തിന്റെ മകന്‍ അന്‍പഴകന്‍ എന്ന പത്താം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൈകള്‍ പിന്നിലേക്കു കെട്ടി തലയിലും ഉടലിലും ആകെ വെട്ടിപരുക്കേല്‍പ്പിച്ച നിലയില്‍ തൊട്ടുത്തുള്ള ജ്ഞാനപ്രകാശമെന്ന തെരുവിലെ വീടിന്റെ ടെറസിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ കാരണം വ്യക്തമായത്. മരിച്ച അന്‍പഴകനു വീട്ടിലെ പത്താം ക്ലാസുകാരിയോടു ഇഷ്ടമുണ്ടായിരുന്നു.

പലതവണ പെൺകുട്ടിയുടെ വീട്ടുകാര്‍ ഇത് വിലക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അന്‍പഴകന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയി. അന്‍പഴകന്‍ വീട്ടിലെത്തിയതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പതിനേഴു വയസുള്ള സഹോദരനും പിടികൂടി കൊലപെടുത്തുകയായിരുന്നു.

പിന്നീട് മൃതദേഹം ടെറസില്‍ ഉപേക്ഷിച്ചു. ഒരാള്‍ ടെറസില്‍ പരുക്കേറ്റു കിടക്കുന്നത് വീട്ടുകാര്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. കൊലയുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സഹോദരന്‍ എന്നിവരെ പിന്നീട് ചിദംബരം പൊലീസ് അറസ്റ്റ് ചെയ്തു. ചിദംബരം സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.