ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. രണ്ടുദിവം മുമ്പ് കാണാതായി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ആര്‍സു സിംഗിന്റെ മൃതദേഹമാണ് കാമുകന്‍ നവിന്‍ ഖത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ നവിന്‍ ഖത്രിയെ പൊലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ശക്തി നഗര്‍ ഏരിയയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പാണ് ആര്‍സു സിംഗിനെ കോളജില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നവിന്റെ വീട്ടിലെ വെന്റിലേഷന്റെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 2ന് കോളജിലേക്കു പോയ ആര്‍സു പിന്നീട് തിരിച്ചെത്തിയില്ല. പിന്നീട് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന്റെ ഫോണ്‍ കോളാണ് ലഭിച്ചതെന്ന് സഹോദരി പറഞ്ഞു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍സു നവിനുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, അടുത്തിടെയായി ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഇതേതുടര്‍ന്ന് ആര്‍സു വിഷാദരോഗത്തിന് അടിമയായിരുന്നു.

വിവാഹത്തിന് നവിന്റെ വീട്ടുകാര്‍ സമ്മതിക്കാത്തതാണ് ബന്ധം ഉലയാന്‍ കാരണമായതെന്ന് ആര്‍സുവിന്റെ സഹോദരി പറയുന്നു. നവിന്റെ വിവാഹം ഫെബ്രുവരി നാലിന് നിശ്ചയിച്ചിരുന്നു. ഇത് പ്രകാരം മറ്റൊരു യുവതിയെ നവിന്‍ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹം ആര്‍സു മുടക്കും എന്ന ഭയം കൊണ്ട് നവിനും വീട്ടുകാരും ആര്‍സുവിനെ കൊന്നതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇരുവരും തമ്മില്‍ എല്ലാ ദിവസവും കാണാറുണ്ടായിരുന്നതായി അസ്രുവിന്റെ സഹോദരി അകാന്‍ഷ പറഞ്ഞു. എന്റെ സഹോദരി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതിയിരുന്നുവെങ്കില്‍ അവര്‍ക്ക് ഞങ്ങളോട് സംസാരിക്കാമായിരുന്നു. എന്തിനാണ് അവര്‍ അവളെ കൊലപ്പെടുത്തിയതെന്നും അകാന്‍ഷ ചോദിച്ചു.