ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്ഥിരമായ വയറുവേദനയും ചുമയുമെല്ലാം ക്യാൻസറിന്റെ ലക്ഷണങ്ങൾ ആകാമെന്നും, ഇവയെയൊന്നും തന്നെ അവഗണിക്കരുതെന്നും ജനങ്ങളെ ഓർമ്മിപ്പിച്ചിരിക്കുകയാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് പുതിയ മേധാവി. ആവശ്യമായ മെഡിക്കൽ സഹായം കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ജീവൻ നഷ്ടപ്പെടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ടെന്ന് അമാൻഡ പ്രിറ്റ്ചാർഡ് വ്യക്തമാക്കി. ആദ്യ സ്റ്റേജുകളിൽ കണ്ടു പിടിക്കപ്പെടുന്ന ക്യാൻസർ വളരെവേഗം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ജനങ്ങളിൽ കുറച്ചു വിഭാഗത്തിന് ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ല. ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നതിൽ, അഞ്ചിൽ മൂന്ന് പേരും ഇത്തരം ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. പുതിയ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി ക്യാൻസർ ചികിത്സ കാര്യക്ഷമമായ രീതിയിൽ എൻഎച്ച്എസ്‌ മുന്നോട്ടുകൊണ്ടു പോകുന്നുണ്ടെന്നും എൻ എച്ച് എസ്‌ ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.


കഴിഞ്ഞവർഷം സാധാരണയിൽ നിന്നും 10% കുറവ് ആളുകൾ മാത്രമാണ് ക്യാൻസർ ചികിത്സ തേടിയത്. ഈ അവസ്ഥ മുന്നോട്ടു പോകരുതെന്നും, ലക്ഷണങ്ങൾ ശ്രദ്ധിക്കുന്നവർ ഉടൻ തന്നെ എൻഎച്ച് എസ്‌ സഹായം തേടണമെന്നും അവർ ഓർമ്മിപ്പിച്ചു. ആമാശയ ക്യാൻസറും, യൂറോളജിക്കൽ ക്യാൻസറുമാണ് പലപ്പോഴും കണ്ടു പിടിക്കപ്പെടാതെ പോകുന്നത്. ഇംഗ്ലണ്ടിലെ 44% ക്യാൻസർ ഡയഗ്നോസിസുകളും ഈ വിഭാഗത്തിൽ പെടുന്നു. അഞ്ചിൽ രണ്ട് പേർ ഇത്തരത്തിലുള്ള ക്യാൻസർ ബാധിച്ച് മരിക്കുന്നതായും എൻഎച്ച്എസ് മേധാവി ഓർമിപ്പിച്ചു.

മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, തുടർച്ചയായുള്ള വയറിളക്കം, തുടർച്ചയായി വയറിലുണ്ടാകുന്ന അസ്വസ്ഥതകൾ എല്ലാംതന്നെ ആമാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആകാം. മൂന്ന് ആഴ്ചയിൽ കൂടുതൽ ഈ ലക്ഷണങ്ങൾ നീണ്ടുനിന്നാൽ ഉടൻതന്നെ ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ, രക്തം ഛർദ്ദിക്കുക, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണങ്ങളാകാം. ജനങ്ങൾക്ക് തങ്ങളുടെ എല്ലാ ആവശ്യത്തിനും എൻഎച്ച് എസിനെ സമീപിക്കാവുന്നതാണ് എന്ന് അവർ ഓർമിപ്പിച്ചു.