ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ജനറല്‍ പ്രാക്ടീഷണര്‍ക്കെതിരെ 118 ലൈംഗികാതിക്രമങ്ങള്‍ ചുമത്തി. ഈസ്റ്റ് ലണ്ടനില്‍ എന്‍എച്ച്എസ് ജിപിയായ മനീഷ് ഷാ എന്ന 47കാരനാണ് ലൈംഗികാതിക്രമക്കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2004നും 2013നുമിടയല്‍ ജിപിയായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ഇയാള്‍ ഈ കുറ്റകൃത്യങ്ങള്‍ നടത്തിയതെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. 13 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ചികിത്സക്കായി എത്തിയവരെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

54 പേരെ ഇയാള്‍ പീഡിപ്പിച്ചതായാണ് മെറ്റ് പോലീസ് വ്യക്തമാക്കുന്നത്. 2013ലാണ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഏറെക്കാലം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ബുധനാഴ്ച ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 31ന് ഇയാള്‍ ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം. ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നാലു വര്‍ഷം മുമ്പ് അന്വേഷണം ആരംഭിച്ചതോടെയാണ് നിരവധി പേര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്.

സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡില്‍ നിന്നുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗവും മനീഷ് ഷായ്‌ക്കെതിരായ അന്വേഷണത്തില്‍ പങ്കെടുത്തു. ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ മേല്‍നോട്ടത്തിലാണ് ഇയാള്‍ക്കെതിരെ ഇത്രയും കേസുകള്‍ ചുമത്താന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കായി എന്‍എച്ച്എസ് പ്രത്യേക നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 0800 011 4253ല്‍ വിളിച്ചാന്‍ വിശദീകരണം ലഭ്യമാകും.