വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് സുൽത്താൻ ബത്തേരിയിൽ ഗൃഹനാഥൻ ജീവനൊടുക്കിയത് പുറംലോകം അറിഞ്ഞത് രണ്ടുദിവസം മുമ്പ് മാത്രം   യുകെയില്‍നിന്ന് എത്തിയ മകൾ അമ്മയെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ. അഞ്ചുമാസം മുമ്പ് മാത്രം വിവാഹം കഴിഞ്ഞ ഇവരുടെ മകൾ രണ്ടുദിവസം മുമ്പാണ് യുകെയിൽ നിന്ന് എത്തിത്. മകൾ ഇന്നു രാവിലെ ഫോണിൽ വിളിച്ചപ്പോൾ അമ്മയെ കിട്ടാതിരുന്നതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മയെ ഫോണിൽ കിട്ടാത്തതിനാൽ മകൾ അയൽവാസികളെയും ബന്ധുക്കളെയും ബന്ധപ്പെട്ടു. തുടർന്ന് ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ബിന്ദുവിനെയും ബേസലിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയത് ഒരു നാടിനെ മുഴുവൻ കണ്ണീരിൽ ആഴ്ത്തുന്ന സംഭവമായി. വയനാട് ചെതലയത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥനായ ഷാജു വെട്ടിക്കൊന്നത്. തുടര്‍ന്ന് ഷാജുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ കയറുന്നതിൽനിന്ന് ഷാജുവിനെ കോടതി വിലക്കിയിരുന്നു. ഇത് ലംഘിച്ച് വീട്ടിലെത്തിയ ഷാജു ഭാര്യയേയും മകനെയും കൊലപ്പെടുത്തുകയായിരുന്നു. ഷാജുവിനെ അടച്ചിട്ട കിടപ്പുമുറിയിൽ മരിച്ച നിലയിലും കണ്ടെത്തി.