കൊച്ചി: യെമനില്‍ ഭീകരരുടെ തടവില്‍നിന്ന് മോചിതനായി തിരിച്ചെത്തിയ ഫാ.ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്തവാളത്തില്‍ വന്‍ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജോസ് കെ.മാണി എംപി, വി.കെ.ഇബ്രാഹിം കുഞ്ഞ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, തുടങ്ങിയ നേതാക്കളും വൈദികരും കന്യാസ്ത്രീകളും ഫാ.ഉഴുന്നാലിലിന്റെ കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ശേഷം വത്തിക്കാനിലേക്ക് പോയ ഫാ. ഉഴുന്നാലില്‍ പിന്നീട് ഇന്ത്യയിലെത്തിയെങ്കിലും കേരളത്തിലെത്തുന്ന ഇന്നാണ്. വിമാനത്താവളത്തില്‍ നിന്ന് മരട് ഡോണ്‍ ബോസ്‌കോ ഭവനിലേക്ക് പോകുന്ന അദ്ദേഹം സീറോ മലബാര്‍ ആസ്ഥാനത്ത് എത്തി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തും.

പിന്നീട് പാലായിലേക്ക് പോകുന്ന അദ്ദേഹം പാലാ ബിഷപ്പ് ഹൗസില്‍ എത്തും. പിന്നീട് ജന്മനാടായ രാമപുരത്തെത്തുന്ന അദ്ദേഹത്തിന് വിപുലമായ സ്വീകരണപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തനിക്ക് നല്‍കിയ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്നും തിരിച്ചെത്തിയാനായതില്‍ സന്തോഷിക്കുന്നുവെന്നും ഫാ. ഉഴുന്നാലില്‍ വിമാനത്താവളത്തില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.