ബാലതാരമായി സിനിമയിലെത്തി ഒരുപിടി നല്ല ചിത്രങ്ങളിൽ വേഷമിട്ട് മലയാളികൾക്ക് സുപരിചിതയായ നടനാണ് ഗണപതി. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ ഗണപതി അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന സതീഷ് പൊതുവാളിന്റെ മകനാണ്. പൊന്തൻമാട, ഓർമ്മകൾ ഉണ്ടായിരിക്കണം തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റായി പ്രവർത്തിച്ച സതീഷ്, പി.ടി. കുഞ്ഞിമുഹമ്മദിന്റെയും ജയരാജിന്റെയുമെല്ലാം സിനിമകളിൽ സഹസംവിധായകനായിരുന്നു.

അനന്തഭദ്രം എന്ന സന്തോഷ് ശിവൻ ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലത്തിന് ശബ്ദം നൽകിക്കൊണ്ടാണ് ഗണപതി സിനിമാലോകത്തേക്ക് എത്തുന്നത്. സത്യൻ അന്തിക്കാടിന്റെ ചിത്രം വിനോദ യാത്രയിലെ ഗണപതി യുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മോഹൻലാലിനോടൊപ്പവും മമ്മൂട്ടിയോടൊപ്പവും ബലാതാരമായി അഭിനയിച്ചു. ഇപ്പോൾ ഗണപതിയുടെ സഹോദൻ ചിദംബരം സംവിധാനം ചെയ്ത ജാൻ എ മൻ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

മികച്ച പ്രതികരണങ്ങളാണ് ജാൻ എ മൻ എന്ന ചിത്രത്തിന് ലഭിക്കുന്നത്. തമാശകൾ കൊണ്ടും, സ്വാഭാവിക അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും മികച്ച ആഖ്യാന രീതി കൊണ്ടും വ്യത്യസ്തത പുലർത്തിയ ചിത്രമെന്ന അഭിപ്രായമാണ് നിലവിലുള്ളത്. ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് അർജുൻ അശോകനാണ്. അർജുനമായുള്ള കൂട്ടുകെട്ടിന്റെ കഥയാണ് ഇപ്പോൾ ഗണപതി ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുന്നത്. ദേഷ്യത്തിൽ തുടങ്ങിത് വളരെ വലിയ ബന്ധമായി എന്നാണ് താരം പറയുന്നത്.  അഭിമുഖത്തിലാണ് ഗണപതിയുടെ പ്രതികരണം. വാക്കുകൾ ഇങ്ങനെ

“ചെറുപ്പത്തിൽ തന്നെ ബാലു വർഗീസുമായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട് കൂടുതൽ അടുക്കുന്നത് കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ വച്ചാണ്. പിന്നീട് ഞങ്ങൾ നല്ല കമ്പനി ആയി എറണാകുളത്ത് വന്ന് സെറ്റിൽ ചെയാൻ ഒക്കെ ഇൻസ്പിറേഷനും സഹായവുമൊക്കെ ബാലു ആയിരുന്നു. എന്നാൽ അർജുൻ അശോകനായി ദേഷ്യത്തിൽ തുടങ്ങിയ ബന്ധമായിരുന്നു.

ബിടെക് എന്ന സിനിമയിൽ എനിക്ക് അർജുൻ ചെയ്ത വേഷമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ നിർമാതാക്കൾക്ക് ഞാൻ ആ വേഷം ചെയ്യുന്നത് ഇഷ്ടമുണ്ടായിരുന്നില്ല അങ്ങനെയാണ് അർജുൻ ആ സിനിമയിലേക്ക് എത്തുന്നത്.

അർജുൻ ആദ്യം വന്നപ്പോൾ എന്റെ റോൾ തട്ടിയെടുത്തവൻ വന്നു എന്ന രീതിയിലായിരുന്നു.തുടർന്ന് 1 ആഴ്ചയോളം ഞങ്ങൾ ഒരു മുറിയിൽ താമസിച്ചു. മനസിൽ ദേഷ്യത്തിൽ തുടങ്ങിയ ബന്ധം അങ്ങനെ വലിയ ബന്ധമായി മാറുകയായിരുന്നു.” ഗണപതി പറഞ്ഞു.