ബെഗുസരായ്: വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. വിദ്യാഭ്യാസത്തിന് ശേഷം ജോലി തേടി വിദേശത്ത് പോകുന്നവര്‍ ബീഫ് കഴിക്കാന്‍ തുടങ്ങുന്നുവെന്നും ഇത് ഭാരതീയ സംസ്‌കാരം പഠിപ്പിക്കാത്തതിന്റെ കുഴപ്പമാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു. ഭാരതീയ സംസ്‌കാരവും പാരമ്പര്യ മൂല്യങ്ങളും പഠിക്കാന്‍ സ്‌കൂളില്‍ ഭഗവത്ഗീത പഠിപ്പിക്കണമെന്നും ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.

നമ്മുടെ കുട്ടികളെ മിഷനറി സ്‌കൂളുകളിലാണ് പഠിപ്പിക്കുന്നത്. അവര്‍ ഐ.ഐ.ടികളില്‍ പഠിച്ച് എഞ്ചിനീയര്‍മാരാകുന്നു. തുടര്‍ന്ന് വിദേശത്തേക്ക് ജോലി തേടി പോകുന്ന അവര്‍ ബീഫ് കഴിക്കാന്‍ തുടങ്ങുന്നു. ഇത് രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പഠിക്കാത്തത് കൊണ്ടാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു. മക്കളെ ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കാതെ പ്രായമാകുമമ്പാള്‍ തങ്ങളെ മക്കള്‍ നോക്കുന്നില്ലെന്ന് പരാതി പറയുകയാണെന്നും ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തി.

ശ്രീമദ് ഭാഗവത കഥാ ഗ്യാപന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കുട്ടികളെ ഭാരതീയ സംസ്‌കാരം പഠിപ്പിക്കാന്‍ അവരെ ഭഗവത് ഗീത പഠിപ്പിക്കണം. നൂറോളം വീടുകളില്‍ നടത്തിയ സര്‍വേയില്‍ 15 വീടുകളില്‍ മാത്രമേ ഹനുമാന്‍ ഞചാലിസ കണ്ടെത്താനായുള്ളൂവെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. മൂന്ന് വീടുകളില്‍ മാത്രമേ ഗീതയും രാമായണവും കണ്ടെത്താനായുള്ളൂ. അതുകൊണ്ടുതന്നെ കുട്ടികളെ കുറ്റപ്പെടുത്താനാകില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.