ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ രണ്ടാഴ്ച മുന്‍പ് ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരണമടഞ്ഞു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ ജീവന്‍ ഇതുവരെ പിടിച്ചുനിര്‍ത്തിയിരുന്നത്.

ഈ മാസം 14നാണ് 19കാരിയായ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പാടത്ത് പശുവിന് പുല്ല് ചെത്താന്‍ പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. സഹോദരന്‍ ഒരു കെട്ട് പുല്ലുമായി വീട്ടിലേക്ക് മടങ്ങി. ഇതിനിടെ വലിയ പാടത്ത് കുറച്ച് അകലെ നിന്ന് പുല്ലരിയുകയായിരുന്ന സഹോദരിയെ കാണാതാവുകയായിരുന്നു. പിന്നിലൂടെ വന്ന അക്രമികള്‍ കഴുത്തില്‍ ദുപ്പട്ട ചുറ്റി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ് നാവ് അറുത്തുമാറ്റിയ നിിയില്‍ പിന്നീട് പെണ്‍കുട്ടിയെ കണ്ടെത്തി.

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. നട്ടെല്ലിനും പരിക്കേറ്റിരുന്നു. കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു.

നാലു പേര്‍ ചേര്‍ന്നായിരുന്നു അക്രമിച്ചത്. പീഡനത്തിനു ശേഷം പെണ്‍കുട്ടിയുടെ നാവും അക്രമികള്‍ അരിഞ്ഞുകളഞ്ഞിരുന്നു. അലിഗഡിലെ ജെ.എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു ആദ്യം പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. നില വഷളായതോടെ ഇന്നലെ എയിംസിലേക്ക് മാറ്റുകയായിരുന്നു.

അക്രമികളെ നാലു പേരെയും അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് വലിയ അനാസ്ഥ ആദ്യഘട്ടത്തിലുണ്ടായി എന്ന് വീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു.