റെയില്‍വേ പൊലീസുകാര്‍ തന്നെ മര്‍ദ്ദിക്കുകയും വായില്‍ മൂത്രമൊഴിക്കുകയും ചെയ്തതായി പശ്ചിമ യുപിയില്‍ മാധ്യമപ്രവര്‍ത്തകന്റെ പരാതി. യുപിയിലെ ഷംലി ജില്ലയിലാണ് സംഭവം. അമിത് ശര്‍മ എന്ന മാധ്യമപ്രവര്‍ത്തകനാണ് ആക്രമിക്കപ്പെട്ടത്. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായത് പ്രതിഷേധമുയര്‍ത്തുന്നതിന് ഇടയിലാണ് മാധ്യമപ്രവര്‍ത്തകന് എതിരായ അക്രമം. ട്രെയിന്‍ പാളം തെറ്റിയത് ഷൂട്ട് ചെയ്യവേയാണ് അമിത് ശര്‍മ്മയ ആര്‍പിഎഫുകാര്‍ മര്‍ദ്ദിച്ചത്. കാമറയും ഫോണും പിടിച്ചുവാങ്ങി. വലിട്ട് താഴെയിട്ടു, മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. നഗ്‌നാക്കി. ഇടിക്കുകയും തൊഴിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തുകയും ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പരാതി നല്‍കുകയും ചെയ്്തു. പ്രതിഷേധത്തെ തുടര്‍ന്നാണ് അമിത് ശര്‍മയെ വിട്ടയയ്ക്കാന്‍ പൊലീസ് തയ്യാറായത്. പൊലീസ് സ്റ്റേഷനുള്ളില്‍ വീഡിയോയും മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. ആര്‍പിഎഫിനെക്കുറിച്ച് ചെയ്ത ന്യൂസ് റിപ്പോര്‍ട്ടാണ് അവരെ പ്രകോപിപ്പിച്ചത് എന്നാണ് അമിത് ശര്‍മ സുഹൃത്തുക്കളോട് പറഞ്ഞത്. ആ സ്റ്റോറിയുടെ വീഡിയോ ഫൂട്ടേജ് പൊലീസുകാര്‍ പിടിച്ചെടുത്ത ഫോണിലുണ്ടായിരുന്നു. ഡിജിപി ഒപി സിംഗിന്റെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒയേയും (സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍) കോണ്‍സ്റ്റബിളിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി അറസ്റ്റ് ചെയ്തു. നാഷന്‍ ലൈവ് ചാനല്‍ എഡിറ്റര്‍ അംശൂല്‍ കൗശിക്കിനെയാണ് അറസ്റ്റ് ചെയ്തത്. കൗശിക്കിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ചാനലിലെ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകന്‍ ഇഷിക സിംഗിനേയും അനൂജ് ശുക്ലയേയും അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ജാമ്യത്തില്‍ വിടാന്‍ ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രൂക്ഷവിമര്‍ശനമാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ സുപ്രീം കോടതി യുപി പൊലീസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇത് ഭരണഘടന നിലവിലുള്ള രാജ്യമാണ് എന്നും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും കൊലക്കുറ്റമൊന്നും അല്ലെന്നും കോടതി പറഞ്ഞിരുന്നു.

ജൂണ്‍ ആറിലെ പരിപാടിയില്‍ യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഇതിന്റെ ട്വിറ്റര്‍ വീഡിയോ ഷെയര്‍ ചെയ്തവരാണ് അറസ്റ്റിലായത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് അംശൂല്‍ കൗശിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.