സ്വന്തം ലേഖകൻ

ഒസിഐ കാർഡ് സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് അടുത്തകാലത്ത് വച്ച നിയമഭേദഗതി മലയാളികൾ ഉൾപ്പെടുന്ന പ്രവാസികൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒന്നാണ്. 20 വയസ്സിൽ താഴെയുള്ളവരും 50 വയസ്സിനു മുകളിലുള്ള വരും പാസ്പോർട്ട് പുതുക്കുന്ന അവസരങ്ങളിലെല്ലാം ഒസിഐ കാർഡും പുതുക്കണമെന്നും പാസ്പോർട്ട് നമ്പർ ഒസിഐ കാർഡിൽ പതിപ്പിക്കണമെന്നും പുതിയ ഭേദഗതിയിൽ നിർദേശിച്ചിരുന്നു.

ഈ നിയമ ഭേദഗതി പ്രവാസികളിൽ സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഓരോതവണയും പാസ്പോർട്ട് പുതുക്കുമ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ ഒസിഐ കാർഡുകൾ പുതുക്കാനായി ഏൽപ്പിച്ചിരുന്ന പ്രൈവറ്റ് ഏജൻസിയായ വിഎഫ്എസിൽ കയറി ഇറങ്ങി നടക്കേണ്ട അവസ്ഥയായിരുന്നു സംജാതമായിരുന്നത്. വിഎഫ്എസിന്റെ ഭാഗത്തുനിന്നുള്ള സേവനങ്ങളിൽ വളരെയധികം പോരായ്മകളും ഉണ്ട്. യുകെ പോലെയുള്ള രാജ്യങ്ങളിൽ തപാൽ വഴി വിഎഫ്എസുമായി അപേക്ഷകൾ കൊടുക്കാനായിട്ടോ കാര്യങ്ങൾ നേടിയെടുക്കാനായിട്ടോ സാധിക്കുമായിരുന്നില്ല. അപേക്ഷകൻ നേരിട്ട് ചെന്ന് തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് എന്ന നിബന്ധന വളരെയധികം ബുദ്ധിമുട്ടുകൾ ആണ് പ്രവാസികളായ ഇന്ത്യക്കാരിൽ സൃഷ്ടിച്ചിരിക്കുന്നത്.

ഇതിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് ജൂൺ 30 വരെ ഒസിഐ കാർഡുകൾ പുതുക്കേണ്ടതില്ലെന്ന് കേന്ദ്ര ഗവൺമെന്റ് അറിയിച്ചിരുന്നു. കോവിഡ് വ്യാപനം വ്യപകമായതിൻെറ പശ്ചാത്തലത്തിൽ ജൂൺ 30 എന്നുള്ളത് ഡിസംബർ മുപ്പത്തിയൊന്ന് 2020 വരെ നീട്ടിയിരിക്കുകയാണ്. 2020 ഡിസംബർ 31വരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഒസിഐ കാർഡ് ഉടമകൾ പാസ്പോർട്ട് കാലാവധി കഴിഞ്ഞു പുതുക്കി എങ്കിലും ഒസിഐ കാർഡ് പുതുക്കേണ്ടതില്ലെന്നുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനമാണ് ഇപ്പോൾ പ്രവാസികൾക്ക് ആശ്വാസമായി എത്തിയിരിക്കുന്നത്.