ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗുരുതരമായ ചികിത്സാ പിഴവിന് 400 മില്യൺ പൗണ്ട് എൻഎച്ച്എസ് നഷ്ടപരിഹാരമായി നൽകാൻ വിധി. 1970കളിലും 80കളിലും എൻഎച്ച്എസ് ചികിത്സ സ്വീകരിച്ചതിൻെറ ഭാഗമായി ഹെപ്പറ്റൈറ്റിസ് സി യും എച്ച്ഐവിയും ബാധിച്ച് 2400 മരിക്കുകയും വളരെയേറെ പേർ രോഗബാധിതരാവുകയും ചെയ്ത സംഭവത്തിലാണ് ഈ നടപടി. ചികിത്സാപിഴവിന്റെ ഇരകളായ 4000 -ത്തിലധികം ആളുകൾക്ക് 100,000 പൗണ്ട് വീതം നഷ്ടപരിഹാരം നൽകാനാണ് വിധി. അർഹരായവർക്ക് വേഗത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം വഹിച്ച സാർ ബ്രയാൻ ലാങ്സ്റ്റാഫ് പറഞ്ഞു.

എൻ എച്ച് എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തമെന്നാണ് പ്രസ്തുത സംഭവം വിലയിരുത്തപ്പെടുന്നത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ വിധിയായതോടെ ദുരന്തത്തിന്റെ ഔദ്യോഗിക ഉത്തരവാദിത്വത്തിൽ നിന്ന് എൻഎച്ച്എസിന് പുറകോട്ട് പോകാൻ ആവില്ലെന്ന് ചികിത്സാപിഴവിന്റെ ദുരന്തം ഏറ്റുവാങ്ങിയ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്നവർ പറഞ്ഞു.

യുഎസിൽ നിന്ന് ഇറക്കുമതി ചെയ്ത ചില മരുന്നുകളിൽ തടവുകാർ ഉൾപ്പെടെയുള്ള അപകട സാധ്യതയുള്ള ഗ്രൂപ്പുകളിൽ നിന്ന് ശേഖരിച്ച ബ്ലഡിലെ പ്ലാസ്മ ഉപയോഗിച്ചതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരൊറ്റ രക്തദാതാവിനെങ്കിലും എച്ച്ഐവി പോലുള്ള രക്തത്തിലൂടെ പകരുന്ന വൈറസ് ഉണ്ടെങ്കിൽ മരുന്നു മുഴുവൻ മലിനമാകാനുള്ള സാധ്യതയാണ് അപകടത്തിന് വഴിവച്ചത് .