ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 850 പേരുടെ ഇന്ത്യന്‍ സംഘത്തില്‍ 254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവരുടെയെല്ലാം ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവാണ്. രോഗം സ്ഥിരീകരിച്ചവര്‍ എല്ലാവരും കശ്മീരിലെ കാര്‍ഗില്‍ സ്വദേശികളാണ്.

ഇറാനില്‍ നിന്നുള്ള 234 പേര്‍ അടങ്ങിയ സംഘം ഇന്നലെ രണ്ട് എയര്‍ ഇന്ത്യാ ഫ്ലൈറ്റിലായി എത്തിചേര്‍ന്നിരുന്നു. ഇവരെ കോവിഡ് സ്ക്രീനിംങ്ങിനായി ജെയ്സാല്‍മീറിലെ മിലിറ്ററി ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 44 പേരെയും ചൊവ്വാഴ്ച 58 പേരെയും ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 6000ത്തോളം പേര്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഇതില്‍ കാശ്മീരില്‍ നിന്നുള്ള തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളുമായി 1100 പേര്‍ ഉണ്ട്. കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും ഇറാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.