കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യാജന്മാര്‍ ആണോയെന്ന് ‘ജനം’ ടിവിയെ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍. മലയാളി പത്രപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ജനം ടിവി വെല്ലുവിളിക്കുകയാണ്. സഹപ്രവര്‍ത്തകന്‍ മറ്റൊരു സംസ്ഥാനത്ത് സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ വ്യാജമെന്ന് പേരിട്ട് വിളിക്കുന്നത് ഏത് മാധ്യമ ധര്‍മത്തിന്റെ പേരിലാണെന്ന് ജനം ടിവി ആലോചിക്കണം.

അടിയന്തരാവസ്ഥക്കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അധികാര വര്‍ഗം കാണിച്ച നടപടികളെ ചെറുത്തു തോല്‍പിച്ചവരാണ് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍. മലയാളി പത്രപ്രവര്‍ത്തരെന്നും വ്യാജന്മാരെന്നും ഐഡന്റിറ്റിയും ഇന്റഗ്രിറ്റി ഇല്ലാത്തവരെന്നും പറഞ്ഞാണ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. ജനം ടിവി വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതിഷേധം ഉയരുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. രേഖകള്‍ പരിശോധിച്ച് വിട്ടയക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് ഇവരെ വിട്ടയച്ചിട്ടില്ല.

ട്വന്റിഫോര്‍ കാസര്‍ഗോഡ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടി എന്നിവരും ഏഷ്യാനെറ്റ്, മീഡിയാവണ്‍, ന്യൂസ് 18 അടക്കമുള്ള സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. കാമറയടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. മൊബൈല്‍ പോലും ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.