ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാർ മുന്നോട്ടുവച്ച ശമ്പള വാഗ്ദാനം സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർ നിരസിച്ചു. തങ്ങൾക്കു കൂടി സ്വീകാര്യമായ മെച്ചപ്പെട്ട ഓഫർ നൽകിയില്ലെങ്കിൽ ജൂലൈ 12 നും 15 നും ഇടയിൽ മൂന്ന് ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ബി എം എ സ്കോട്ട്‌ ലൻഡ് അറിയിച്ചു. 14.5 % ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർക്ക് നൽകാനായി ഗവൺമെൻറ് മുന്നോട്ടുവെച്ച ഓഫർ .


സർക്കാർ നിർദ്ദേശം തങ്ങളുടെ 71. 1% അംഗങ്ങളും നിരസിച്ചതായി യൂണിയൻ അറിയിച്ചു. സർക്കാരിൻറെ ഭാഗത്തുനിന്നും സമവായ നിർദ്ദേശം ഒന്നും ഉണ്ടായില്ലെങ്കിൽ സ്കോട്ട്‌ ലൻഡിൽ ആദ്യമായി ജൂനിയർ ഡോക്ടർമാർ പണിമുടക്കുമെന്ന് ബിഎംഎയുടെ സ്കോട്ടീഷ് ജൂനിയർ ഡോക്ടർ കമ്മിറ്റി ചെയർ ഡോ. ക്രിസ് സ്മിത്ത് പറഞ്ഞു. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും കണക്ക് കൂട്ടുമ്പോൾ 2008 -ൽ ഒരു ജൂനിയർ ഡോക്ടർക്ക് ഇന്നത്തെ അപേക്ഷിച്ച് 28.5 % ശമ്പളം കൂടുതലായിരുന്നു എന്നാണ് യൂണിയൻ വാദിക്കുന്നത്.

പന്ത് ഇപ്പോൾ ഗവൺമെന്റിന്റെ കോർട്ടിലാണെന്നും അവർ അടിയന്തരമായും ക്രിയാത്മകമായും പ്രതികരിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് യൂണിയൻ വക്താവ് പറഞ്ഞു. ഇതിനിടെ ജൂനിയർ ഡോക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് പരിഹാരത്തിനായി അടിയന്തര ചർച്ചകൾ സ്കോട്ടിഷ് സർക്കാരിൻറെ ഭാഗത്തുനിന്നും ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ജൂനിയർ ഡോക്ടർമാരുടെ യൂണിയനുമായി പ്രശ്നപരിഹാരത്തിനായി ചർച്ചകൾ ആരംഭിക്കുമെന്ന് സ്കോട്ടിഷ് പ്രൈം മിനിസ്റ്റർ ഹംസ യൂസഫ് പറഞ്ഞു. ശമ്പള വർധനവിനോട് അനുബന്ധിച്ച് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരും ആംബുലൻസ് ജീവനക്കാരും നേരത്തെ തന്നെ സമരമുഖത്തിറങ്ങിയിരുന്നു.