കാറ്റിനരികെ എന്ന ചിത്രത്തിനുവേണ്ടി കെ.എസ്. ഹരിശങ്കര്‍ പാടിയ ഏറ്റവും പുതിയ ഗാനം സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. കപ്യൂച്ചിന്‍ വൈദികനായ റോയ് ജോസഫ് കാരയ്ക്കാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാറ്റിനരികെ. ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായാണ് ഒരു പുരോഹിതന്‍ സിനിമാ സംവിധായകനാകുന്നത്.

ഈ ചിത്രത്തിലെ ‘നീലാകാശം ചൂടാറുണ്ടേ നീഹാര താരാഗണങ്ങള്‍…’എന്നു തുടങ്ങുന്ന ആദ്യഗാനമാണ് ഹരിശങ്കര്‍ മനോഹരമായി ആലപിച്ചിരിക്കുന്നത്. മനോരമ മ്യൂസിക്കാണ് കാറ്റിനരികെയിലെ മ്യൂസിക് പുറത്തിറക്കുന്നത്. ‘ജീവാംശമായി…’ ‘പവിഴമഴയേ…’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതപ്രേമികളെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ യുവഗായകനാണ് ഹരിശങ്കര്‍. വിശാല്‍ ജോണ്‍സന്റെ വരികള്‍ക്ക് നോബിള്‍ പീറ്ററിന്റേതാണ് സംഗീതം.

സംവിധായകരായ ലാല്‍ ജോസ്, വി.കെ. പ്രകാശ്, വിജി തമ്പി, മണിയന്‍പിള്ള രാജു, സിനിമാതാരങ്ങളായ മിയ ജോര്‍ജ്, നിഖില വിമല്‍ എന്നിവരാണ് അവരുടെ സ്വന്തം സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് ആദ്യഗാനം പുറത്തുവിട്ടത്.

അശോകനും സിനി ഏബ്രാഹാമും പ്രധാന റോളുകളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ അതിമനോഹരമായ ലൊക്കേഷനും സിനിമാറ്റോഗ്രഫിയുമാണ് കാപ് ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന കാറ്റിനരികെയിലെ ആദ്യ ഗാനത്തിലൂടെ വെളിവാകുന്നത്. വാഗമണ്ണിന്റെ ഇതുവരെ ആരും കാണാത്ത അതിമനോഹരമായ കാഴ്ചകള്‍ ഒപ്പിയെടുക്കുന്നതാണ് ഷിനൂബ് ടി. ചാക്കോയുടെ കാമറയെന്ന് ഈ ഗാനരംഗങ്ങള്‍ വ്യക്തമാക്കുന്നു.

ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് സിതാരയാണ്.

ആന്റണി എല്‍. കപ്പൂച്ചിനും റോയ് കാരക്കാട്ട് കപൂച്ചിന്‍ എന്നിവരുടെ കഥയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്മിറിന്‍ സെബാസ്റ്റിയനും റോയ് കാരയ്ക്കാട്ടും ചേര്‍ന്നാണ്. അസോസിയേറ്റ് ഡയറക്ടര്‍ സ്‌റ്റെബിന്‍ അഗസ്റ്റിന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.

ക്രൗഡ് ഫണ്ടിംഗിലൂടെ പുറത്തിറക്കുന്ന ചിത്രത്തിന് ബോബി ചെമ്മണ്ണൂരും കെഎസ്എഫ്ഡിസിയും പിന്തുണ നല്കുന്നു.