കാനഡ: ഒന്റാറിയോ പീൽ റീജിയണിലെ ഹിന്ദു ക്ഷേത്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കവർച്ചാ പരമ്പരയിൽ കെ എച്ച് എഫ് സി അടിയന്തിര യോഗം കൂടി അപലപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി നടന്ന കവർച്ചാ പരമ്പരയിൽ മൂന്നു ഹിന്ദു ക്ഷേത്രങ്ങൾ കവർച്ച ചെയ്യപ്പെട്ടു. ജനാലകളും,പൂട്ടും പൊളിച്ചു ക്ഷേത്രത്തിനു അകത്തു നടന്ന കവർച്ചയിൽ പൂജാ സാമഗ്രികളും,കാണിയ്ക്ക വഞ്ചിയും നശിപ്പിയ്ക്കപ്പെട്ടു. കാണിയ്ക്ക വഞ്ചിയുമായി രക്ഷപ്പെടുന്ന മോഷ്ടാവിന്റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പീൽ ജില്ലാ പോലീസ് ഈ ദൃശ്യങ്ങൾ പൊതു മാധ്യമങ്ങളിലും,പൊതു ഇടങ്ങളിലും,പ്രസിദ്ധീകരിയ്ക്കുകയും, ഒപ്പം പ്രതിയെ ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി പിടികൂടുന്നതിനായി പൊതുജന സഹായവും തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മോഷ്ടാവ് തകർത്ത, മിസ്സിസ്സാഗയിലെ പ്രസിദ്ധമായ ഹിന്ദു ഹെറിറ്റേജ് സെന്റർ, ബ്രാംപ്ടണിലെ മാ ചിന്ത്പൂർണി മന്ദിർ ശ്രീ ഗൗരി ശങ്കർ മന്ദിർ എന്നിവയിൽ നിന്നായി 25000-ൽ അധികം ഡോളർ കവർച്ച ചെയ്യപ്പെട്ടു.കെട്ടിടത്തിനും,സാമിഗ്രികൾക്കും വരുത്തിയ കേടുപാടുകളുടെ നഷ്ടം കണക്കാക്കി വരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഹിന്ദു ക്ഷേത്രങ്ങളിൽ നടന്നു വരുന്ന കവർച്ചാ പരമ്പരയിൽ ഭക്തർ വളരെ ദുഃഖാകുലരാണ്. ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ നടന്നു വരുന്ന ഇതുപോലുള്ള ആക്രമണങ്ങളിൽ കെ എച്ഛ് എഫ് സി അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. ഇന്നലെ കെ എച്ച് എഫ് സി വിളിച്ചു കൂട്ടിയ അടിയന്തിര യോഗത്തിൽ ഇതുപോലുള്ള അനിഷ്‌ഠ സംഭവങ്ങൾ ഇനിയും ആവർത്തിയ്ക്കപ്പെടാതെ ഇരിയ്ക്കുന്നതിനും, മോഷ്ടാവിനെ പിടിയ്ക്കുന്നതിനു വേണ്ടിയും സർക്കാർ പോലീസ് തലത്തിൽ നടന്നു വരുന്ന നടപടികളെ വിലയിരുത്തി.