ഉത്തരകൊറിയന്‍ സ്വേഛാധിപതി കിങ് ജോങ് ഉന്നിനെ കൊല്ലാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐഎയും ദക്ഷിണ കൊറിയയും പദ്ധതിയിട്ടിരുന്നുവെന്നും അത് തകര്‍ത്തുവെന്നും ഉത്തരകൊറിയയുടെ വാദം.

ഉത്തരകൊറിയന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബയോ കെമിക്കല്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് വധിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 16 ന് പ്യോങ്ഗാങ്ങില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെ കിം ജോങിനെ വധിക്കാനായിരുന്നു പദ്ധതിയെന്നും ജൈവ രാസ പദാര്‍ഥങ്ങളുപയോഗിച്ചായിരുന്നു വധശ്രമമെന്നുമാണ് ആരോപണം. റേഡിയോ ആക്ടീവ് വസ്തുക്കളോ വിഷമുള്ള നാനോ വസ്തുക്കളോ കിം ജോങിന്റെ ശരീരത്തില്‍ പ്രവേശിപ്പിക്കാനായിരുന്നു ശ്രമം. കൊലപാതകം നടത്താനായി എതിരാളികള്‍ കിം എന്നു പേരുള്ള ഒരു ഉത്തരകൊറിയന്‍ യുവാവിനെത്തന്നെ വാടകയ്‌ക്കെടുത്തിരുന്നെന്നും ഇയാളെ കണ്ടെത്തിയെന്നും പത്ര പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അമേരിക്കയുടെ നീക്കം തകര്‍ത്തത് എങ്ങനെയാണെന്ന് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല.