കേരളത്തെ ഞെട്ടിച്ച 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടുദുന്തരത്തിന് 20 വർഷം. 2002 ജൂലായ് 27-നു പുലർച്ചേ 5.10-ന് മുഹമ്മ ജെട്ടിയിൽനിന്ന് കുമരകത്തേക്കു പുറപ്പെട്ട എ- 53 ബോട്ടാണു വേമ്പനാട്ടുകായലിൽ മുങ്ങിയത്. കുമരകത്തെത്താൻ 15 മിനിറ്റുമാത്രമിരിക്കെയായിരുന്നു അപകടം.

ജലഗതാഗതവകുപ്പ് ലേലത്തിനു വെച്ചിട്ടും വാങ്ങാനാളില്ലാത്ത ബോട്ട് അറ്റകുറ്റപ്പണിചെയ്ത് സർവീസിനിറക്കുകയായിരുന്നു. 150 പേർക്കു കയറാവുന്ന ബോട്ടിൽ അപകടദിവസം മൂന്നൂറിലേറെപ്പേർക്കയറി. പി.എസ്.സി. പരീക്ഷ എഴുതാനുള്ള ഉദ്യോഗാർഥികളായിരുന്നു അധികവും.

തിരക്കായതിനാൽ 5.15-ന് പുറപ്പെടേണ്ടിയിരുന്ന ബോട്ട് അഞ്ചുമിനിറ്റിനുമുമ്പ്‌ യാത്ര തുടങ്ങി. കുമരകത്ത് എത്തുന്നതിന് അരക്കിലോമീറ്റർമുമ്പ് എല്ലാ യാത്രക്കാർക്കും ടിക്കറ്റ് കൊടുക്കാനായി ബോട്ടിന്റെ വേഗം കുറച്ചു. പിന്നീടാണു കായലിലെ തിട്ടയിലോ കുറ്റിയിലോ ഇടിച്ച് പലകയിളകി ബോട്ടു മുങ്ങിയത്.

ഭൂരിഭാഗം യാത്രക്കാരെയും നാട്ടുകാരും മത്സ്യത്തൊഴിലാളികളുംചേർന്ന് രക്ഷിച്ചു.പ്രതീക്ഷയുടെ തീരത്തേയ്ക്കുള്ള യത്രാമധ്യേ ഈ ദുരന്തം കവർന്നെടുത്ത മനുഷ്യാത്മക്കൾക്ക് നിത്യശാന്തി നൽകണമെയെന്ന പ്രാർത്ഥനയോടെ കുമരകം ബോട്ടു ദുരന്തത്തിന്റെ കണ്ണീരോർമ്മകൾക്ക് മലയാളം യുകെ ന്യൂസിന്റ് പ്രണാമം അർപ്പിക്കുന്നു.

അപകടം നടന്ന ഉടനെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒട്ടേറെ വാഗ്ദാനങ്ങൾ അധികൃതർ നൽകി. ആശ്രിതർക്കു പത്തുലക്ഷം രൂപ നൽകുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാൽ, കിട്ടിയതാകട്ടെ ഒന്നരലക്ഷം രൂപയും. ബോട്ടുദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ നിർദേശിച്ചത് 98 ലക്ഷം രൂപ നൽകാനായിരുന്നു. എന്നാൽ, അതും നടപ്പായില്ല.

ബോട്ടുദുരന്തസ്മാരകം കുമരകത്തും മുഹമ്മ ജെട്ടിയിൽ ഓഫീസ് മന്ദിരവും തുറന്നതല്ലാതെ മറ്റൊന്നും നടന്നില്ല. കുമരകത്തെ സ്മാരകം യാത്രക്കാർക്കു പ്രയോജനമില്ലാതെ അടച്ചിട്ടിരിക്കുന്നു.

മുഹമ്മ-കുമരകം ഫെറിയിൽ ബോട്ടിൽ യാത്ര ചെയ്യാൻ ആളേറെയുണ്ടെങ്കിലും രണ്ടുബോട്ടുമാത്രമാണ് സർവീസ് നടത്തുന്നത്. ഓരോ മണിക്കൂർ ഇടവിട്ടാണിത്.

അപകടം നടക്കുന്ന കാലത്ത് മൂന്നുബോട്ടുണ്ടായിരുന്നു. മുഹമ്മയിൽനിന്ന് കോട്ടയത്തേക്ക് ബസ് സർവീസ് ഏറെയുണ്ടെങ്കിലും ആളുകൾ ഇന്നും ബോട്ടിനെയാണ് ആശ്രയിക്കുന്നത്. ടിക്കറ്റുനിരക്കിലെ കുറവാണുകാരണം. 16 രൂപയാണ് മുഹമ്മ-കുമരകം നിരക്ക്. ഇരുചക്രവാഹനങ്ങൾ കയറ്റാനുള്ള സൗകര്യവുംബോട്ടിലുണ്ട്.

കുമരകം ദുരന്തത്തിനുകാരണമായതെന്നുകരുതുന്ന മണൽത്തിട്ടയും കുറ്റിയുമൊക്കെ ഇന്നും ബോട്ടിനു ഭീഷണിയാണ്. പ്രളയശേഷം മണൽത്തിട്ട കൂടി. ബോട്ടുചാൽ തെളിച്ചിട്ടില്ല. പാതിരാമണൽ ദ്വീപിനു തെക്കായി കോൺക്രീറ്റ്, തെങ്ങു കുറ്റികളുമുണ്ട്. ഇവയെല്ലാം ബോട്ടിനു ഭീഷണിയാണ്. കുമരകത്തെ രാത്രി സിഗ്നൽലൈറ്റ് പലപ്പോഴും തെളിയാറില്ല.