കൊല്ലം കുണ്ടറയില്‍ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ പിടിയിലായ മുത്തച്ഛന്‍ വിക്ടറിന്റെ പൂര്‍വകഥകള്‍ കേട്ട് പോലിസ് പോലും ഞെട്ടി .ഞണ്ട് വിജയന്‍ എന്നു വിളിക്കുന്ന വിക്ടര്‍ (62) നെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ സഹോദരിയും അമ്മൂമ്മയും നല്‍കിയ മൊഴിയെ തുടര്‍ന്നാണ് വിക്ടര്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.
കൊല്ലത്തേ അഭിഭാഷകന്റെ സഹായിയായി ഏറെക്കാലം ജോലി ചെയ്ത പ്രതിക്കെതിരേ പലപ്പോഴും നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. ആണ്‍കുട്ടികളെയും യുവാക്കളെയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായിരുന്നു അതില്‍ പ്രധാനം. ലോഡ്ജ് മാനേജരായി ജോലി ചെയ്യവേ ഇയാള്‍ പുരുഷ9മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായും മൊഴിയുണ്ട്.അതേസമയം, ആറാം ക്‌ളാസുകാരി പീഡനത്തെതുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ കുട്ടിയുടെ മുത്തച്ഛനെ രാവിലെ പത്തിന് എസിപി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുണ്ടറയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ജനരോക്ഷം അണപൊട്ടി .

കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് പോലും വിക്ടര്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയിരുന്നുവെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അപ്പൂപ്പന്‍ തങ്ങളോട് മോശമായി പെരുമാറുന്ന വിവരം കുട്ടിയും ചേച്ചിയും പലതവണ അമ്മൂമ്മയോട് പരാതിപ്പെട്ടിരുന്നു. ഇവരുടെ മാതാവിനോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടര്‍ അടുത്തകാലത്തായി കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തുവരികയായിരുന്നു. മകളുടെ വീടിന് അടുത്ത് തന്നെ മറ്റൊരു വീട് വാങ്ങി വിക്ടറും ഭാര്യയും താമസിച്ചുവരവെയാണ് കുട്ടിയുടെ മാതാവ് ഭര്‍ത്താവ് തന്റെ മക്കളെ പീഡിപ്പിക്കുന്നുവെന്ന് കാട്ടി കുണ്ടറ സര്‍ക്കിളിന് പരാതി നല്‍കിയത്. ഈ കേസിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന് വീട്ടില്‍ വരാന്‍ കഴിയാതെ വന്നതോടെ കുട്ടിയും മാതാവും വിക്ടറിന്റെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഇവിടെ വച്ചാണ് വിക്ടര്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്.

കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ മകള്‍ മക്കളെയും കൂട്ടി തങ്ങളുടെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ഇവിടെ എത്തിയും പീഡനം തുടര്‍ന്നതോടെയാണ് കഴിഞ്ഞ ജനുവരി 15ന് ഉച്ചയോടെ കുട്ടി കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്തത്. ലോക്കല്‍ പോലീസ് ഇത് വെറും ആത്മഹത്യയെന്ന നിലയില്‍ ഒതുക്കിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തി. കെഎസ്ഇബി ലൈന്‍മാനായ കുട്ടിയുടെ പിതാവ് മദ്യപാനി ആയതിനാല്‍ ഇയാളുടെ പരാതികള്‍ക്ക് ആരും വലിയ ഗൗരവം നല്‍കിയില്ലത്രെ. എന്നാല്‍ മാധ്യമ വാര്‍ത്തകളും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടീലും കൂടി ആയപ്പോഴാണ് കേസ് വിവാദമായത്. ഇതേ തുടര്‍ന്ന് കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്‍. ഷാബുവിനെയും എസ്‌ഐ രജീഷിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

റൂറല്‍ എസ്പി എസ്. സുരേന്ദ്രന്‍ കേസ് അന്വേഷണത്തില്‍ നേരിട്ട് ഇടപെടുകയും ഡിവൈഎസ്പി ബി. കൃഷ്ണകുമാറിന് അന്വേഷണ ചുമതല നല്‍കുകയും ചെയ്തു. രണ്ട് ഡിവൈഎസ്പിമാരും ആറ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരും 10 എസ്‌ഐമാരും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. അപ്പൂപ്പന്‍ തുടക്കത്തില്‍ തന്നെ സംശയത്തിന്റെ മുനയിലായിരുന്നുവെങ്കിലും ഇന്നലെ കുട്ടിയുടെ ചേച്ചിയും അമ്മൂമ്മയും തുറന്ന വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോഴാണ് സംഭവത്തിന് സ്ഥിരീകരണം ഉണ്ടായത്.