ന്യൂസ് ഡെസ്ക് മലയാളം യുകെ

നാളെയും വെള്ളിയാഴ്ചയുമായി നടത്താനിരുന്ന ലണ്ടൻ ട്യൂബ് സ്ട്രൈക്ക് യൂണിയൻ പിൻവലിച്ചു. ജോലിയും മറ്റ് സേവന വേതന വ്യവസ്ഥകളും സംബന്ധിച്ചുള്ള ചർച്ചകളിൽ കാര്യമായി പുരോഗതി ഉണ്ടായതായി യൂണിയൻ അറിയിച്ചു.


സമരം നടക്കുകയാണെങ്കിൽ 3000 ത്തോളം റെയിൽ, മാരിടൈം ട്രാൻസ്പോർട്ട് (ആർഎം റ്റി) യൂണിയൻ അംഗങ്ങൾ ബുധനും വെള്ളിയാഴ്ചയും പണിമുടക്കിൽ ഏർപ്പെടുമായിരുന്നതാണ് ഒഴിവായത്. 600 പോസ്റ്റുകൾ ഇല്ലാതാകുന്നതുമായി ബന്ധപ്പെട്ട് യൂണിയനും അധികൃതരുമായി കത്തിൽ ആയിരുന്നു. ജോലി, പെൻഷൻ, വർക്കിങ് എഗ്രിമെൻറ് എന്നീ കാര്യങ്ങളിൽ വിപുലമായ ചർച്ചകൾ ഇനിയും നടക്കേണ്ടതുണ്ടെങ്കിലും പ്രധാന തർക്ക വിഷയങ്ങൾ പരിഹരിക്കപ്പെട്ടതായി യൂണിയൻ അറിയിച്ചു.


ആർ എം റ്റി ഈ ആഴ്ച ആസൂത്രണം ചെയ്ത പണിമുടക്ക് പിൻവലിച്ചതിനും സ്റ്റേഷനുകളുടെ പ്രവർത്തനം തടസ്സമില്ലാതെ നടക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് ലണ്ടൻ അണ്ടർ ഗ്രൗണ്ടിലെ കസ്റ്റമർ ഓപ്പറേഷൻസ് ഡയറക്ടർ നിക്ക് ഡെന്റ് പറഞ്ഞു. ഇത് ലണ്ടനിലെ ട്യൂബ് യാത്രക്കാരെയും സന്ദർശകരെയും സംബന്ധിച്ച് നല്ല ഒരു വാർത്തയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ജീവനക്കാരുടെ തൊഴിൽ നഷ്ടവും ജോലിഭാരം കൂടുമെന്ന ഭയവുമാണ് ആർഎം റ്റി യൂണിയനെ സമരത്തിലേക്ക് തള്ളിവിട്ടത്. എന്നാൽ ആർക്കും ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പ് മാനേജ്മെന്റിൽ നിന്നും യൂണിയന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.