നടന്‍ മധുവിനെ കുറേ കാലമായി സോഷ്യല്‍ മീഡിയ കൊല്ലുന്നു. ഇന്നലെയും ഇന്നുമായി സോഷ്യല്‍ മീഡിയയില്‍ മധു മരിച്ചെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. പലരും മൊബൈലില്‍ കിട്ടിയ സന്ദേശം പലര്‍ക്കും അയച്ചു കൊടുക്കാനും തുടങ്ങി. നടന്‍ മധുവിന്റെ വീട്ടിലെ ഫോണിലേക്കും മൊബൈലിലേക്കും വാര്‍ത്ത അറിഞ്ഞു പലരും വിളിക്കാനും തുടങ്ങി.

ഇതറിഞ്ഞാണ് ദീര്‍ഘകാലമായി മധുവുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ചന്ദ്രകുമാര്‍ നേരിട്ട് മധുവിനെ വിളിക്കുകയായിരുന്നു. മധു ഫോണ്‍ എടുക്കാന്‍ വൈകിയതോടെ അല്പം വിഷമം ഉണ്ടായെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു.

എന്നാല്‍ അടുത്ത സുഹൃത്തായ മധുവിന്റെ ശബ്ദം കേട്ടതോടെ ആശ്വാസമായി. ഞാന്‍ മരിച്ചു കാണുന്നതില്‍ പലര്‍ക്കും സന്തോഷം ഉണ്ട്. താന്‍ അത്ര വേഗം മരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നും മധു പറഞ്ഞതായി ചന്ദ്രകുമാര്‍ പറഞ്ഞു.

വാർത്ത വായിച്ചവരിൽ പലരും തന്നെ നേരിട്ട് വിളിച്ച് അന്വേഷിച്ചു. ‘ആരാണ് ചെയ്തതെന്നറിയില്ല. ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഓഫാക്കി വച്ചു. ഇന്ന് രാവിലെയാണ് വീണ്ടും ഓണാക്കിയത്. ഇപ്പോഴും ഈ വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം വരുന്നുണ്ട്. ഇതിനൊക്കെ പ്രതികരിക്കേണ്ട കാര്യം തന്നെയില്ല. ഞാൻ വീട്ടിൽ തന്നെയുണ്ടായിരുന്നതുകൊണ്ട് വീട്ടുകാർക്ക് ടെൻഷനായില്ല. പക്ഷേ, ദൂരെയുള്ള ആളുകളുടെ ഉറക്കം പോയി. ഇത്തരം സംഭവങ്ങളെ ഒരു മാറ്ററാക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.-മധു പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസ മുൻപാണ് മധുവിന്റെ എൺപത്തിയാറാമത്തെ പിറന്നാൾ മലയാളി പ്രേക്ഷകർ ആഘോഷിച്ചത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ താരത്തിന് ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. പിറന്നാൾ ആഘോഷം മായുന്നതിനും മുൻപെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇതിനും മുൻപും ജീവിച്ചിരിക്കുന്ന പല താരങ്ങളേയും ഇത്തരത്തൽ സമൂഹമാധ്യമങ്ങളിലൂടെ ജീവനെടുത്തിട്ടുണ്ട്.