അന്തരിച്ച ‘ജെയിംസ് ബോണ്ട്’ നായകന്‍ ഷോണ്‍ കോണറിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ജയിംസ് ബോണ്ട് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു നടന്റെ മുഖം മാത്രമാണ് എന്റെ മനസിലേക്ക് വരികയെന്നും അത് ഷോണ്‍ കോണറിയുടേതാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

‘ജയിംസ് ബോണ്ട് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു നടന്റെ മുഖം മാത്രമാണ് എന്റെ മനസിലേക്ക് വരിക. അത് ഷോണ്‍ കോണറിയുടേതാണ്. ജയിംസ് ബോണ്ട് എന്നതിനും അപ്പുറം പോയി വിസ്മയിപ്പിക്കുന്ന അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടന്‍ കൂടിയാണ് അദ്ദേഹം. പക്ഷേ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു അന്താരാഷ്ട്ര സ്‌പൈ എന്നതിന്റെ യഥാര്‍ത്ഥ നിര്‍വചനം അദ്ദേഹം തന്നെയാണ്. മിസ്റ്റര്‍ കോണറി, താങ്കളുടെ ആത്മാവിന് ശാന്തി നേരുന്നു. താങ്കളുടെ സിനിമകളിലൂടെ താങ്കള്‍ എന്നെന്നും ജീവിക്കും’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഏറെ ആരാധകരുള്ള ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച നടനാണ് ഷോണ്‍ കോണറി. ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജെയിംസ് ബോണ്ടായി വേഷമിട്ടത്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈവ്സ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന് എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍.

ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1951 ല്‍ അഭിനയ രംഗത്തെത്തിയ ഷോണ്‍ കോണറിയുടെ മുഴുവന്‍ പേര് തോമസ് ഷോണ്‍ കോണറി എന്നാണ്. 1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. 2000 ത്തില്‍ സര്‍ പദവി അദ്ദേഹത്തിന് സമ്മാനിച്ചു