തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. പരിയാരം സ്വദേശിയായ ദിനേശന്‍(42) ആണ് പിടിയിലായത്. ഇയാള്‍ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങലിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്, കഴിഞ്ഞ രണ്ടുമാസമായി മാനസികരോഗത്തിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.വ്യാഴാഴ്ച രാവിലെയോടെയാണ് താലൂക്ക് ഓഫീസിന് മുന്നിലുള്ള പ്രതിമ ആക്രമിക്കപ്പെട്ടത്. പ്രതിമയില്‍ ചാര്‍ത്തിയിരുന്ന കണ്ണടയും മാലയും നശിപ്പിച്ചു.

നിരവധിയാളുകള്‍ നോക്കിനില്‍ക്കവെ കാവിമുണ്ട് ധരിച്ചെത്തിയ ഇയാള്‍ പ്രതിമയുടെ കണ്ണട അടിച്ച് തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച് പ്രതിമയുടെ മുഖത്തടിച്ചശേഷം ഓടിപ്പോകുകയായിരുന്നു.  സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ഇയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയത് പോലീസിന് കൈമാറിയിരുന്നു. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ത്രിപുരയില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ വ്യാപകമായി തകര്‍ത്തിരുന്നു. പിന്നാലെ തമിഴ് നാട്ടില്‍ പെരിയാറുടെ പ്രതിമയും ബിജെപി തകര്‍ത്തു. ഇതിന്റെ ഭാഗമായാണോ തളിപ്പറമ്പിലെ അക്രമവും എന്ന് സംശയിച്ചിരുന്നു.