ആഗ്രയിലെ മണപ്പുറം ഫിനാൻസിന്റെ ശാഖയിൽ നിന്ന് ആയുധധാരികളായ മോഷ്ടാക്കൾ 17 കിലോഗ്രാം സ്വർണം കവർന്നു. അഞ്ച് ലക്ഷം രൂപയുമാണ് ആറംഗ സംഘം കവർന്നത്. കമല നഗർ ശാഖയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അക്രമികളെ പിന്തുടർന്ന പോലീസ് രണ്ടുപേരെ വെടിവെച്ച് കൊന്നു.

മണപ്പുറം ശാഖയിലെത്തിയ മോഷ്ടാക്കൾ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തിയാണ് കവർച്ച നടത്തിയത്. 20 മിനിറ്റിനുള്ളിൽ കളവ് നടത്തി സ്ഥലം വിട്ടു. മോഷണത്തിന് ശേഷം ബ്രാഞ്ച് പുറത്ത് നിന്ന് പൂട്ടിയാണ് കള്ളൻമാർ സ്ഥലം വിട്ടത്. ജീവനക്കാർ പ്രധാന വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പുറത്ത് നിന്ന് പൂട്ടിയിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്നവർ ഇവരെ രക്ഷിച്ചത്. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പിന്നീട് പോലീസ് ഇവരെ പിന്തുടരുകയും പോലീസ് വെടിവെപ്പിൽ മോഷ്ടാക്കളിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. സ്ഥലത്തുനിന്ന് 17 കിലോമീറ്ററിന് അകലെയുള്ള എത്മാദ്പൂരിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ഇതോടെ സമീപത്തെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് രണ്ട് അക്രമികൾ തിരിച്ച് വെടിയുതിർത്തതോടെ പോലീസ് അവരെ വെടിവെച്ച് വീഴ്ത്തി. മോഷണ സംഘാംഗങ്ങളായ മനീഷ് പാണ്ഡേയും നിർദോഷ് കുമാറുമാണ് മരിച്ചത്.

ഏഴര കിലോ സ്വർണവും ഒന്നരലക്ഷം രൂപയും പോലീസ് വീണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ മറ്റ്പ്രതികളെ തിരിച്ചറിഞ്ഞതായും അവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.