മുൻ മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ മംഗളം ചാനൽ ഫോൺ കെണി വിവാദം അണിയറയിലെ ചതിക്കുഴികൾ വെളിപ്പെടുത്തി മാധ്യമ പ്രവർത്തക. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മം​ഗളം ചാനലിൽ നിന്നുണ്ടായ ചതിയുടെ കഥയുമായി മാധ്യമ പ്രവർത്തക രംഗത്തെത്തിയത്.

സംഭവം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഹണി ട്രാപ്പില്‍ ചാനല്‍ പെടുത്തിയ പെണ്‍കുട്ടി പ്രതികരിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി തന്റെ ഫേസ് ബുക്കിലൂടെയാണ് ഇപ്പോള്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

മംഗളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് തീരെ ആഗ്രഹിച്ചതല്ല. എന്തിനായിരുന്നു അനിയത്തിയെന്നും സഹോദരിയെന്നുമൊക്കെപ്പറഞ്ഞ് കൂടെ നിര്‍ത്തി ചതിച്ചത് ? ഒരു തെറ്റു ചെയ്താല്‍ അത് ഏറ്റെടുക്കണം. അല്ലാതെ മറ്റുളളവരുടെ തലയില്‍ വെച്ചു കെട്ടി രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്. ഓ… അതെങ്ങനെയാ… ഡിജിപിയും എഡിജിപി യും ഒക്കെ സ്വന്തം പോക്കറ്റില്‍ അല്ലേ… അപ്പോള്‍ ആരുടെ തലയില്‍ വെച്ചും രക്ഷപ്പെടാമല്ലോ അല്ലേ ആര്‍ ജയചന്ദ്രാ. അന്നു നീ വന്നു കാലു പിടിച്ചില്ലായിരുന്നെങ്കില്‍ മംഗളത്തിലെ സഹപ്രവര്‍ത്തക മറ്റു ചാനലുകളില്‍ പോയി പറഞ്ഞ പോലെ എനിക്കും രക്ഷപ്പെടാമായിരുന്നു. അന്നു നീ പറഞ്ഞത് ഒന്നും സംഭവിക്കില്ല മോളേ എന്നാണ്. ഇനിയൊരാളെയും ഇങ്ങനെ ചതിക്കരുത് .ഇതല്ല മാധ്യമ പ്രവര്‍ത്തനം എന്നു നീ മനസ്സിലാക്കണം.

ഓരോ സ്ഥാപനത്തിലും ഓരോരുത്തര്‍ ജോലിക്ക് കയറുന്നത് ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടായിരിക്കും. അതൊക്കെ സ്വന്തം പദവിയും വൃത്തികെട്ട മനസ്സും ഉപയോഗിച്ച് നശിപ്പിക്കരുത്. നിനക്കും ഉള്ളത് ഒരു പെണ്‍കുട്ടിയാണ്. നാളെ അതിനെയും ചതിക്കരുത്. വൈകിയെങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ നീ കരുതും ഞാന്‍ നിന്നെ പേടിച്ച് ഇരിക്കുകയാണെന്ന്. ആരൊക്കെ വെറുതെ വിട്ടാലും
ദൈവത്തിന്റെ കോടതി നിന്നെ വിടില്ല.