നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെതിരെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രത്തിലാണ് മഞ്ജുവിന്റെ പേര് സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുക.

നടന്‍ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യം ഉണ്ടാകാന്‍ കാരണം മഞ്ജു വാര്യരുമായുള്ള ദാമ്പത്യ ബന്ധം തകര്‍ന്നതാണ്. ദിലീപുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ മഞ്ജുവിന് നടി കൈമാറിയിരുന്നു. ആ വിരോധമാണ് നടിയെ ആക്രമിക്കുന്നതിന് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നേരത്തേ രഹസ്യകേന്ദ്രത്തില്‍ വച്ച് കാവ്യയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ നിരവധി തവണയാണ് കാവ്യാമാധവന്‍ പൊട്ടിക്കരഞ്ഞത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡിജിപി അടക്കമുള്ളവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. എന്നാല്‍ ഇത് ഔദ്യോഗിക മൊഴിയെടുക്കല്‍ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ക്ലബ്ബില്‍ മൊഴിയെടുക്കാനെത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തത് പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ്. അതിനാല്‍ താന്‍ പൊലീസ് ക്ലബ്ബില്‍ വരില്ലെന്നാണ് കാവ്യയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് പൊലീസ് നടിയോട് എവിടെ എത്തണമെന്ന് ചോദിച്ചത്. ഇതിനും വഴങ്ങിയില്ലെങ്കില്‍ കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യും.

ആലുവ പൊലീസ് ക്ലബ്ബിലെത്താന്‍ താരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ ചട്ടം 160 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ തനിക്ക് പൊലീസ് ക്ലബ്ബിലെത്താന്‍ കഴിയില്ലെന്നാണ് കാവ്യയുടെ നിലപാട്. നേരത്തേ ടെലിഫോണ്‍ വഴിയും ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശാരീരികമായ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കാവ്യ ഹാജരായിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ നോട്ടീസില്‍ തനിക്ക് മാധ്യമങ്ങളുടെ മുന്നില്‍ കൂടി പൊലീസ് ക്ലബ്ബിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച് സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിക്കുമെന്നും താരം വാദിച്ചിരുന്നു. മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ വേണമെങ്കില്‍ തന്റെ മൊഴിയെടുക്കാമെന്നുമാണ് കാവ്യയുടെ നിലപാട്.

കേസില്‍ മഞ്ജു വാര്യരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ദിലീപും മഞ്ജുവുമായുള്ള വിവാഹ മോചനമാണ് നടിയെ ആക്രമിക്കാനുള്ള പ്രതികാരമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ഈ സാഹചര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു മഞ്ജുവിനെ എഡിജിപി സന്ധ്യ കണ്ടത്. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു ഇത് നടന്നത്. ഈ സാഹചര്യത്തില്‍ തന്നേയും അതീവ രഹസ്യമായി മാത്രമേ ചോദ്യം ചെയ്യാനാകൂവെന്നാണ് കാവ്യയുടെ പക്ഷം. മഞ്ജു വാര്യര്‍ക്ക് നല്‍കിയ നീതി തനിക്കും വേണമെന്നാണ് ആവശ്യം. എന്നാല്‍ പൊലീസിന് നല്‍കിയ ഔദ്യോഗിക മറുപടിയില്‍ ഇതുണ്ടാകില്ല. പരോക്ഷമായി ഇത് പൊലീസിനെ അവര്‍ അറിയിച്ചിട്ടുണ്ട്.