ന്യൂഡൽഹി∙ നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞാണ് കർഷകന്റെ മരണമെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും അതിനെ തള്ളി രംഗത്തെത്തുകയാണ് കർഷകർ. മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡിൽ ചിതറിയ തലച്ചോറും ചൂണ്ടിക്കാട്ടിയാണ് കർഷകർ പൊലീസ് നടപടിയെ തള്ളുന്നത്.

പൊലീസ് വെടിവെച്ചു, അയാൾക്ക് വെടിയേറ്റു. ട്രാക്ടറിന്റെ നിയന്ത്രണം പോയി മറിഞ്ഞു. മുഖം തകർന്നു. ഒരു കണ്ണ് മാത്രം മുഖത്ത് ബാക്കി. തലച്ചോർ അടക്കം റോഡിൽ ചിതറി..’ കര്‍ഷകന്റെ സഹോദരന്റെയും സഹസമരക്കാരുടെയും വാക്കുകൾ ഇങ്ങനെ. മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച് മൃതദേഹവുമായി കർഷകർ അതേ തെരുവിൽ ഇരിക്കുകയാണ്. അതേസമയം ചെങ്കോട്ടയിലെ കൊടിമരത്തിൽ കർഷകർ അവരുടെ പതാക നാട്ടി പ്രതിഷേധം അറിയിച്ചു. പിന്നാലെ പൊലീസെത്തി കൊടിമരച്ചുവട്ടിൽ നിന്നും അവരെ ഒഴിപ്പിച്ചു.

റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷമാണ് നടക്കുന്നത്. ചെങ്കോട്ടയിലും ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി. പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു.

അതേസമയം, നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.