തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം കുടുംബത്തിലെ അന്തഛിദ്രം മറച്ചുവെച്ചാണ് നടനും എംഎല്‍എ യുമായ മുകേഷ് തനിക്കെതിരേ അസത്യ പ്രചരണം നടത്തിയതെന്നു കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. തന്റെ കുടുംബചിത്രത്തില്‍ പരിഹാസം എഴുതുന്ന സമയത്ത് സ്വന്തം കുടുംബം അകന്നുപോയത് അദ്ദേഹം മറച്ചു വെച്ചു ജനങ്ങളെ കബളിപ്പിച്ചെന്നും മുകേഷിനെതിരേ പോലീസും വനിതാകമ്മീഷനും കേസെടുക്കണമെന്നും പറഞ്ഞു.

കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മുകേഷിന്റെ കുടുംബ പ്രശ്നങ്ങള്‍ പൊതു സമൂഹത്തില്‍ വലിച്ചിഴയ്ക്കാതിരുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മുകേഷിന്റെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളുടെ വിവരം കിട്ടിയിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മുകേഷിനെതിരെ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ബിന്ദൃകൃഷ്ണയായിരുന്നു.

താൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമന്റ് എഴുതിയിരുന്നു. പരിഹാസ കമന്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു. തനിക്കെതിരേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണെന്നും പറഞ്ഞു.

മുകേഷും ഭാര്യയും വേര്‍പിരിയാന്‍ പോകുന്നുവെന്നും വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഹര്‍ജി നല്‍കിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ബിന്ദുകൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റും വന്നത്. 14 വയസ്സുള്ള വിദ്യാർഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണെന്നും പറഞ്ഞു.

മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് മേതില്‍ ദേവിക നിശബ്ദമായിരുന്നത് അവരുടെ സ്വഭാവത്തിലെ കുലീനത വെളിവാക്കുന്നതായിരുന്നു എന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. ഭാര്യ എന്ന നിലയിൽ മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്.

മുന്‍ ഭാര്യ സരിതയുടെ കാര്യത്തില്‍ തന്നെ മുകേഷിന്റെ സ്ത്രീകളോടുള്ള പെരുമാറ്റം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ മുകേഷിന്റെ കുടുംബപ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും മേതില്‍ ദേവിക ഒന്നും പറയാന്‍ കൂട്ടാക്കാതിരുന്നതും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി എന്നും പറയുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പൊലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണമെന്നും പറഞ്ഞു.

തനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിന്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല എന്നും പറയുന്നു.