ബേണ്‍: ഫോര്‍മുല വണ്‍ താരം മൈക്കിള്‍ ഷൂമാക്കറിന്റെ ആരോഗ്യനില ഗുരുതരമായതായി റിപ്പോര്‍ട്ട്. മുന്‍ ഫെരാരി ചെയര്‍മാന്‍ ലുകാ ഡി മൊണ്ടേസെമോലോ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയാറായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2013ല്‍ സ്‌കീയിംഗ് അപകടത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റ ഷൂമാക്കര്‍ ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ വീട്ടിലേക്ക് മാറ്റിയ ശേഷവും ചികിത്സ തുടരുകയാണ്. 2014 സെപ്റ്റബറിലാണ് ഇദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയത്. 159 ദിവസത്തോളം അദ്ദേഹം ആശുപത്രിയില്‍ കോമയില്‍ കിടന്നു. ഷൂമാക്കര്‍ നടന്ന് തുടങ്ങിയതായി ജര്‍മന്‍ മാധ്യമം ബുണ്ടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് പിന്നീട് ഷൂമാക്കറിന്റെ മാനേജര്‍ സ്ഥിരീകരിച്ചു.

ഇത്തരം പ്രതീക്ഷകള്‍ ആര്‍ക്കും നല്‍കരുതെന്നും ഷൂമാക്കറിന്റെ സ്വകാര്യത സൂക്ഷിക്കണമെന്നും മാനേജര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഷൂമാക്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് മാനേജ്‌മെന്റ് പ്രതികരിച്ചിട്ടില്ല.