ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുടിയേറ്റക്കാരുടെ ഹോട്ടൽ ബില്ലുകൾ ഇപ്പോൾ പ്രതിദിനം 8 മില്യൻ പൗണ്ടിലെത്തിയതായി ആഭ്യന്തരവകുപ്പ് ഓഫീസ് അംഗീകരിച്ചിരിക്കുകയാണ്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലും അതിർത്തികളുടെ ചുമതലയുള്ള ആഭ്യന്തരവകുപ്പ് ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥന് ശമ്പളത്തിനൊപ്പം ബോണസ് കൂടി നൽകിയത് പുതിയ വിവാദങ്ങളിലേക്ക് വഴിതെളിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിലവിൽ കുടിയേറ്റക്കാരുടെ താമസസൗകര്യങ്ങളുടെയും മറ്റും മൊത്തം ചിലവ് 3 ബില്യൺ പൗണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ കുതിച്ചുയരുന്ന ചിലവുകൾക്കിടയിലും മൈഗ്രേഷൻ & ബോർഡേഴ്‌സിന്റെ ഹോം ഓഫീസ് ഡയറക്ടർ ജനറലായ എമ്മ ചർച്ചിലിന് 135000 പൗണ്ട് ശമ്പളത്തിന് പുറമേ, 20,000 പൗണ്ട് ബോണസ് നൽകിയതാണ് പുതിയ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. ബോർഡർ ഫോഴ്‌സിന്റെ ഇടക്കാല ഡയറക്ടർ ജനറലായ ഫിൽ ഡഗ്ലസിന് തന്റെ 115,000 പൗണ്ടിന്റെ ശമ്പളത്തിനു പുറമെ മികച്ച പ്രകടനത്തിന് 5,000 പൗണ്ട് അധികം നൽകിയതും ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ ചെലവുകൾ ക്രമാതീതമായി ഉയർന്നതായി മന്ത്രിമാരും അംഗീകരിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ഓഫീസിന്റെ വാർഷിക റിപ്പോർട്ടിലാണ് പുതിയ കണക്ക് വിവരങ്ങൾ എല്ലാം തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള നിയന്ത്രണാതീതമായ ചിലവുകൾ കുറയ്ക്കുന്നതിനായി ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കാരുടെ കടന്നുവരവ് കുറയ്ക്കണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കുടിയേറ്റ നിയമത്തിലൂടെ, അനധികൃതമായി ബ്രിട്ടനിലേക്ക് എത്തുന്നവരെ തടവിലാക്കുവാനും കൃത്യമായ ശിക്ഷ നൽകുവാനുമുള്ള നിയമസംവിധാനം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ നികുതി ദായകർക്ക് പ്രതിദിനം 8 മില്യൺ പൗണ്ടിന്റെ ചിലവ് വരുന്ന കുടിയേറ്റക്കാരുടെ ചിലവുകൾ പരിഹരിക്കുവാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. ടോറി ഗവൺമെന്റിന്റെ കഴിവില്ലായ്മയാണ് ഇവിടെ തെളിയുന്നതെന്ന് ലേബർ പാർട്ടി ഷാഡോ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ വ്യക്തമാക്കി. ഗവൺമെന്റിനെതിരെ നിരവധി വിമർശനങ്ങൾ പല ഭാഗത്തുനിന്നും ഉയർന്നു വരുന്നുണ്ട്.