മകന്‍ അപ്പുവിന്റെ സിനിമാ ജീവിതത്തെപ്പറ്റി മോഹന്‍ലാല്‍ പറയുന്നു. സിനിമാജീവിതത്തെക്കുറിച്ച് അയാള്‍ക്ക് പോലും ആകാംക്ഷയില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അപ്പുവിന്റെ ലോകം പുസ്തകങ്ങളും പര്‍വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു.

അതിനിടയില്‍ അയാള്‍ സിനിമയും ആസ്വദിക്കുന്നു. അപ്പു തന്നെപ്പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ആളാണെന്നും മോഹന്‍ലാല്‍ പറയുന്നു. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നി സിനിമകളാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി തിയറ്ററുകളില്‍ എത്തിയത്. അമ്മയുടെ അടുത്തല്ല എന്ന സങ്കടമാണ് ലോക്ക് ഡൗണിലുളളതെന്നും മോഹന്‍ലാല്‍ പറയുന്നു.

അമ്മ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. ഉടന്‍ രണ്ടുദിവസം കൊണ്ട് തിരിച്ചെത്താമെന്ന് കരുതി പോന്നതാണ്. എന്നും വീഡിയോ കോളിലൂടെ കാണും. സംസാരിക്കും. ഇത്രയും കാലം വീട്ടില്‍ ഇരുന്നപ്പോള്‍ മാറിയോ എന്ന് പുറത്തിറങ്ങിയാലേ അറിയൂ. പൂര്‍ണമായും ഇപ്പോള്‍ വീട്ടിലാണ്. കൂടെ ജോലി ചെയ്തവര്‍ അടക്കമുളള എത്രയോ പേര്‍ കഷ്ടപ്പാടിലാണ്. അത് വലിയ സങ്കടമാണ്. അതിനിടയിലെ ചെറിയ സന്തോഷമാണ് ഇത്രയും കാലം ഒന്നും ആലോചിക്കാനാകാതെ ഇരിക്കാനാകുന്നു എന്നത്. രാവിലെ എഴുന്നേല്‍ക്കും. വാര്‍ത്ത വായിക്കും. വ്യായാമം ചെയ്യും.

തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ, രാഷ്ട്രീയ ഭാഗം പിടിക്കലോ ഇല്ല. നരേന്ദ്രമോദിയും പിണറായി വിജയനും വളരെ കഷ്ടപ്പെട്ട് നേതൃത്വത്തില്‍ എത്തി, വളരെ വലിയ കാര്യങ്ങള്‍ ചെയ്യുന്ന സുതാര്യതയുളളവരാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുമായിട്ടുളള അടുപ്പം കാത്തുസൂക്ഷിക്കുന്നതിന് രാഷ്ട്രീയമല്ല അവരിലേക്ക് അടുപ്പിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.