തനിക്കെതിരെ ചില സ്ത്രീകള്‍ മീടൂ ആരോപണം ഉന്നയിച്ചെന്ന സുപ്രീംകോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ശശി തരൂർ എംപി.

ദിവസവും നൂറ് കണക്കിന് സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന വ്യക്തിയാണ് താനെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇതുവരെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും തരൂർ പറയുന്നു.

“ഞാൻ എല്ലാ ദിവസവും നൂറ് കണക്കിന് സ്ത്രീകളെ കാണുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. അത് അവർ ആവശ്യപ്പെട്ടിട്ടാണ്. ഞാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ എനിക്കെതിരെ ഒരു ആരോപണം എതെങ്കിലും മഹിള പറഞ്ഞിട്ടുണ്ടോ. അങ്ങനെയുണ്ടെങ്കില്‍ ഞാൻ കേള്‍ക്കാൻ തയ്യാറാണ്. എന്റെ ജീവിതത്തില്‍ ഞാൻ ഇത്തരത്തില്‍ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല”.

“സ്ത്രീകളെ ബഹുമാനിക്കുകയും അവരോട് നല്ല രീതിയില്‍ പെരമാറുകയും ചെയ്യുന്ന ആളാണ് ഞാൻ. അമേരിക്കയിലോ, സിംഗപ്പൂരിലോ, ഇന്ത്യയിലോ ജീവിക്കുന്നത് വ്യത്യാസമായല്ല.

എനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. എന്റെ നോട്ടം ഇഷ്ടപ്പെട്ടില്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. രാവിലെ മുതല്‍ വൈകുന്നരം വരെ ആള്‍ക്കാരെ എനിക്ക് നോക്കണ്ടേ. എനിക്ക് നോക്കി സംസാരിക്കാനൊന്നും സമയം കിട്ടാറില്ല. ആരോപണം ഉന്നയിക്കുന്ന വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്, അതാണ്”- ശശി തരൂർ എംപി പറഞ്ഞു.