നീലക്കുറിഞ്ഞി വീണ്ടും പൂത്തുതുടങ്ങി. പ്രളയക്കെടുതികള്‍ക്കു ശേഷം സഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും തയ്യാറെടുക്കുന്നു. കാലവര്‍ഷം ഏല്‍പ്പിച്ച ആഘാതം മറികടന്ന് അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും കുറിഞ്ഞിക്കാലത്തിനായി ഒരുങ്ങുകയാണ് ഒരു ജനത.

മഴക്കെടുതിയില്‍ തകര്‍ന്ന മൂന്നാറിന്റ അതിജിവനത്തിലേയ്ക്കുള്ള ചവിട്ടുപടികൂടിയാണ് രാജമലയില്‍ പൂവിട്ട നീലക്കുറിഞ്ഞികള്‍ . പ്രളയത്തിന്റെ കൊഴിഞ്ഞ്‌പോക്കിനു ശേഷമുള്ള ഒരു പൂക്കാലത്തിന്റെ പ്രതീക്ഷകള്‍.

അതീതീവ്രമഴയില്‍ പൊലിഞ്ഞു പോയ പൂക്കാലം വീണ്ടും സജീവമായി. ഇരവികുളം ദേശീയോധ്യാനത്തിലെ രാജമലയിലാണ് വ്യാപകമായി നീലക്കുറിഞ്ഞികള്‍ പൂവിട്ടുതുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ കനിയുകയാണെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജമലനിരകളില്‍ നീലവസന്തം കൂടുതല്‍ തെളിയും. ഓഗസ്റ്റ് ആദ്യവാരം തന്നെ പൂത്തു തുടങ്ങിയ ചെടികള്‍ കഴിഞ്ഞ മാസം 15 ന് തന്നെ പൂക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ കുറിഞ്ഞിക്കാലം വൈകിച്ചു.

പ്രളയക്കെടുതിയില്‍ മരവിച്ചു പോയ മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് നീലക്കുറിഞ്ഞിക്കാലം ഉണര്‍വേകുമെന്നാണ് പ്രതീക്ഷ. സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയില്‍ വനം വകുപ്പും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തേ നടത്തി വന്ന ഒരുക്കങ്ങള്‍ പേമാരിയിലും പ്രളയത്തിലും ഒലിച്ചു പോയിരുന്നു. കാലാവസ്ഥ തിരിച്ചടിയായതോടെ അടച്ചിട്ടിരുന്ന ഇരവികുളം ദേശീയ ഉദ്യാനം കഴിഞ്ഞ ദിവസം തുറന്നു.

കുറിഞ്ഞിക്കാലം മുന്നില്‍ക്കണ്ട് തകര്‍ന്ന പെരിയവര പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കുന്നതിനുള്ള പണികള്‍ പുരോഗമിക്കുകയാണ്.