യെമനില്‍ ഭർത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കിൽപൊതിഞ്ഞ് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച നഴ്‌സ് നിമിഷയ്ക്ക് കേരളത്തിൽ ഭർത്താവും കുഞ്ഞുമുണ്ടെന്ന് റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം മുങ്ങിയ പാലക്കാട് കൊല്ലങ്കോട്ട് കാരി നിമിഷ പ്രിയ യെമനിൽ നഴ്‌സായിരുന്നു. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ഇപ്പോഴും തുടരുകയാണ്.

നിമിഷയുടെ ഭർത്താവും മകളും തൊടുപുഴയിലാണ് താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. െകാലപാതകത്തിനു ശേഷം യെമനിൽ ഒളിവിൽ കഴിയുന്ന നിമിഷയുടെ വിവരങ്ങൾ പാലക്കാട് പൊലീസും ശേഖരിച്ചുവരികയാണ്.

കൊല നടത്തിയ ശേഷം നിമിഷ പ്രിയ നാടുവിട്ടതായാണു യെമന്‍ പൊലീസിന്റെ നിഗമനം. യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്താണു കാമുകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 110 കഷണങ്ങളാക്കിയത്. യെമനിലെ സ്വകാര്യ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്യുന്ന നിമിഷ പ്രിയയും യെമന്‍ സ്വദേശിയായ യുവാവും നാളുകളായി ഒന്നിച്ചായിരുന്നു താമസം. ഇരുവരും ഭാര്യഭര്‍ത്താക്കന്മാരാണെന്നാണു മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച രേഖകളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണു ചീ​ഞ്ഞുനാറിയ പ്രണയകഥയുടെയും കൊലപാതകത്തിന്റെയും കഥകള്‍ പുറത്തുവന്നത്.

കാമുകനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ നിറച്ചു വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാലു ദിവസത്തിനുശേഷം ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം വികൃതമാക്കി. നിമിഷയ്ക്കൊപ്പം താമസിച്ച യുവാവിന്റേതാണു മൃതദേഹമെന്നു പൊലീസ് സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. അന്നുതന്നെ നാടുവിട്ട നിമിഷ മറ്റേതെങ്കിലും രാജ്യത്തേക്കു കടന്നിരിക്കാമെന്നാണ് യെമന്‍ പൊലീസിന്റെ നിഗമനം.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയ്ക്കു നാട്ടില്‍ ഭര്‍ത്താവും കുഞ്ഞുമുണ്ട്. ഈ ബന്ധം നിലനില്‍ക്കെയായിരുന്നു നിമിഷ യെമനില്‍ പുതിയ കാമുകനെ കണ്ടെത്തിയതും ഒന്നിച്ചു ജീവിച്ചതും. എന്നാൽ, അതിനിടെയില്‍ കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്.