റഷ്യ : സ്നേഹം നല്‍കിയാല്‍ തിരികെ അതില്‍ കൂടുതല്‍ സ്നേഹം നല്‍കാന്‍ മൃഗങ്ങളെക്കാള്‍ മറ്റാര്‍ക്കും സാധിക്കില്ല എന്ന് തെളിയിക്കുന്ന സംഭവത്തിന്റെ കൗതുകകരമായ വാര്‍ത്തയാണ് റഷ്യയില്‍ നിന്ന് പുറത്ത് വരുന്നത്. റഷ്യയിലെ ഒലെഗ് അലക്സാഡ്രോവ് ഒരു സര്‍ക്കസ് പരീശീലകനാണ്. സര്‍ക്കസിലെ അഭ്യാസപ്രകടനത്തിനിടയിലാണ് അറുപതടിയോളം ഉയരത്തില്‍ നിന്നു വീണ് ഒലെഗിന്റെ കാലൊടിഞ്ഞത്. തുടര്‍ന്ന് നാലു മാസത്തോളം ഒലെഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ ഒലെഗ് വളര്‍ത്തിയ മൂന്ന് കരടികള്‍ സര്‍ക്കസില്‍ ഉണ്ടായിരുന്നു.

നൈഷേഗൊരോട്സ്കി സര്‍ക്കസിലാണ് ഒലോഗും മൂന്നു കരടികളും വര്‍ഷങ്ങളായി ജോലി ചെയ്യുന്നത്. ആശുപത്രിയിലായിരിക്കെ ഒലെഗിന്റെ പ്രധാന ആശങ്ക തിരികെയെത്തുമ്പോള്‍ കരടികള്‍ തന്നെ തിരിച്ചറിയുമോയെന്നതായിരുന്നു. നാലു മാസത്തെ ഇടവേളയ്ക്കു ശേഷം തിരികെയെത്തുമ്പോള്‍ കരടികള്‍ക്ക് തന്നോടുള്ള സ്നേഹവും അടുപ്പവും ഇല്ലാതാക്കുമോയെന്നും ഒലെഗ് ഭയന്നിരുന്നു. എന്നാല്‍ ചികിത്സ കഴിഞ്ഞെത്തിയ ഒലെഗിനെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുകയാണ് കരടികള്‍ ചെയ്തത്. ആശുപത്രിയില്‍ നിന്നു മടങ്ങിയെത്തിയ ഉടന്‍ ഒലെഗ് വീല്‍ചയറിലിരുന്ന് ആദ്യം പോയത് കരടികളുടെ അടുത്തേക്കായിരുന്നു. അവ തന്നെ തിരിച്ചറിഞ്ഞ് ഓടിയെത്തിയപ്പോഴാണ് ഒലെഗിന് സമാധാനമായത്.

എന്നാല്‍ കൂടുതല്‍ അത്ഭുതങ്ങള്‍ ഒലെഗിനെ കാത്തിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഒലെഗിനെ പുറത്തു വീല്‍ചെയറില്‍ ഇരുത്തി കൊണ്ടുപോകുന്നത് ഈ കരടികളാണ്. പ്രത്യേകിച്ചും ഒലെഗിനോട് ഏറ്റവും അടുപ്പമുള്ള യാഷ എന്ന പെണ്‍കരടി. മനുഷ്യരെപ്പോലെ ഒലെഗിനെയും ഇരുത്തി വീല്‍ചയര്‍ തള്ളിക്കൊണ്ട് പോകുന്ന കരടികളെ കണ്ട് അദ്ഭുതപ്പെടുകയാണ് പ്രദേശവാസികള്‍. യാഷ ഒലെഗിനെ വീല്‍ചെയറിലിരുത്തി തെരുവിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞു നിറഞ്ഞു കിടക്കുന്ന തെരുവിലൂടെ മറ്റൊരു പരിശീലകനേയും കൂട്ടിയാണ് യാഷ ഒലെഗിനൊപ്പം സവാരിക്കു പോകുന്നത്. കഴുത്തില്‍ ബെല്‍റ്റുണ്ടെങ്കിലും അത് ആരെങ്കിലും പിടിക്കുകയോ വീല്‍ ചെയറില്‍ ബന്ധിക്കുകയോ ചെയ്യാതെയാണ് ഇവരുടെ യാത്ര.