പൊന്നാനി : കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയതെന്ന് ആരോപിച്ച് വയോധികനായ യാചകനെ പൊന്നാനിയില്‍ നഗ്നനാക്കി കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ചു. സ്ഥലത്തെത്തിയ പോലീസുകാര്‍ക്കും നാട്ടുകാരുടെ തല്ലുകിട്ടി. മര്‍ദ്ദനത്തെത്തുടര്‍ന്ന് തലക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ ആന്ധ്രാ സ്വദേശിയായ വൃദ്ധന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍. സംസാരിക്കാനാവാത്ത നിലയിലാണിയാള്‍. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസും എടുത്തു.

പൊന്നാനി നഴ്‌സിംഗ് ഹോമിനടുത്ത ഇന്നലെ രാവിലെ പത്തോടെയായിരുന്നു നാട്ടുകാരുടെ ഈ പരാക്രമം. യാചകനെ ആള്‍ക്കൂട്ടം നിലത്തിട്ടുചവിട്ടുകയും നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. ഇയാളില്‍നിന്നു ക്‌ളോറോഫോമും മിഠായിയും കിട്ടിയെന്നായിരുന്നു നാട്ടുകാരുടെ പ്രചരണം. പോലീസ് അന്വേഷണത്തില്‍ ഇതു നുണയാണെന്ന് തെളിഞ്ഞു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാപകപ്രചരണത്തിന്റെ പ്രതിഫലനമാണു നാട്ടുകാരുടെ കയ്യേറ്റത്തിനു പിന്നിലെന്നാണു ചൂണ്ടിക്കാട്ടുന്നത്. മര്‍ദനവിവരം അറിഞ്ഞെത്തിയ പോലീസ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലീസിനെതിരേയും തിരിഞ്ഞു. രണ്ടു പോലീസുകാര്‍ക്കും മര്‍ദനമേറ്റതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് അക്രമികളെ തുരത്തിയത്.

ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ സംസാരിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ വൃദ്ധന്‍. ഇന്നലെ രാവിലെ ഏഴിനു മരക്കടവില്‍ യാചന നടത്തിയ ആന്ധ്ര സ്വദേശിയായ സ്ത്രീയെയും നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചിരുന്നു .പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ യാചകര്‍ മാത്രമാണെന്നാണ് ലഭിച്ച വിവരം . ഇന്നലെ രാവിലെ പൊന്നാനി ബീച്ചിലെത്തിയ പെരുമ്പടപ്പ് സ്വദേശികളായ അച്ഛനെയും മകനെയും കുട്ടിയെ തട്ടിക്കൊണ്ടു വന്നു എന്നു പറഞ്ഞു നാട്ടുകാരില്‍ ചിലര്‍ മര്‍ദിച്ചിരുന്നു.