ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ തിരിച്ചറിഞ്ഞ ഡോക്ടർ യാത്രാവിലക്ക് ഏർപ്പെടുത്തിയ യുകെയ്ക്ക് എതിരെ ആരോപണവുമായി രംഗത്ത്. ഒമിക്രോൺ വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്‌സീ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി യുകെ അനാവശ്യമായ പരിഭ്രാന്തി പരത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി.

കഴിഞ്ഞ 10 ദിവസമായി തന്റെ കീഴിൽ ചികിത്സയിലുള്ള 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയിൽ കിടക്കാതെ തന്നെ പൂർണ രോഗമുക്തി നേടിയെന്നും ഡോക്ടർ വാർത്ത ഏജൻസിയോട് ബിബിസിയോട് പ്രതികരിച്ചു.

എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ ഇല്ലാത്ത ഭീഷണി കലർത്തി അതിനെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും തങ്ങൾ ഈ രീതിയിൽ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. യുകെയിലും ഈ വകഭേദം നിലവിലുണ്ടാകാം. അവർ തിരിച്ചറിയാത്തതാണ്. അക്കാര്യം ഉറപ്പാണെന്നും ഡോക്ടർ ആംഗെലിക് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
Also read: ഹലാല്‍ ബോര്‍ഡ് വച്ചിട്ടുള്ളവര്‍ തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നത്’; വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ്, കാന്തപുരം

ഒമിക്രോൺ വകഭേദം ബാധിച്ചവരെ ചികിത്സിക്കുന്നയാളാണ് താൻ, അതുകൊണ്ടുതന്നെ നേരിയ ലക്ഷണങ്ങൾ ഉള്ളൂവെന്ന് തറപ്പിച്ച് പറയാനാകും. രോഗികളിൽ കൂടുതലും 40 വയസിൽ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് തന്റെ രോഗികൾക്കുണ്ടായതെന്ന് ഡോക്ടർ പറഞ്ഞു.

ഈ മാസം 18നാണ് ഡെൽറ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്‌സി അധികൃതരെ അറിയിച്ചത്. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് ഈ മാസം 25ന് സ്ഥിരീകരിച്ചത്. പിന്നീടാണ് ലോകമാകെ പുതിയ വൈറസ് ഭീതി പരന്നത്.

അതേസമയം, കോവിഡ് വന്നവർക്ക് വീണ്ടും ഒമിക്രോൺ ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്നാൽ ഡെൽറ്റ വകഭേദത്തേക്കാൾ അതിവേഗം പടരുന്നതാണോ കൂടുതൽ മാരകമാണോ എന്ന കാര്യങ്ങളിലൊന്നും സ്ഥിരീകരണമില്ല.