ബിനോയ് എം. ജെ.

ഓണം ആനന്ദത്തിന്റെ ഉത്സവമാണ്. നമുക്ക് ജീവിതത്തിൽ ആനന്ദം തോന്നുന്നത് എപ്പോഴാണ്? എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാകുമ്പോൾ. അല്ലെങ്കിൽ ആശിച്ചത് സാധിച്ചു കിട്ടുമ്പോൾ. ആ ആനന്ദത്തിന് പിറകിൽ തീർച്ചയായും ഒരു കാരണം ഉണ്ടാകും. നമ്മുടെ സ്വാർത്ഥമോഹങ്ങൾ സഫലം ആകുമ്പോൾ ആനന്ദം തോന്നുന്നതിൽ അത്ഭുതമില്ല. എന്നാൽ ഈ ആനന്ദത്തിന്റെ മന:ശ്ശാസ്ത്രം നിങ്ങൾ പഠിച്ചിട്ടുണ്ടോ? ആനന്ദത്തിനും നേട്ടങ്ങൾക്കും തമ്മിൽ പ്രകൃർത്യാ ബന്ധമൊന്നുമില്ല. ആ ബന്ധം നാം കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതാണ്. വാസ്തവത്തിൽ അത് ബന്ധമല്ല, ഒരു ബന്ധനം തന്നെയാണ്.

ആനന്ദിക്കുവാൻ ഉള്ള കഴിവ് മനുഷ്യനിൽ നൈസർഗികമാണ് .എന്നാൽ അവൻ അതിനെ ഉപയോഗിക്കുന്നുണ്ടോ? സൂര്യനുദിക്കുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും, ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും. വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും കർമ്മം ചെയ്യുമ്പോഴും നമുക്ക് ആനന്ദിക്കുവാൻ കഴിയും. പക്ഷിമൃഗാദികളെയും ജീവജാലങ്ങളെയും കാണുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും. ദൗർഭാഗ്യകരമെന്ന് പറയട്ടെ നേട്ടങ്ങളുടെ പുറകെയുള്ള നമ്മുടെ ഓട്ടത്തിൽ നാം ആനന്ദിക്കുവാൻ മറന്നുപോകുന്നു! നേട്ടങ്ങൾ ഉണ്ടായാൽ നാം അൽപ സമയത്തേക്ക് ആനന്ദിക്കുന്നു. ആ ആനന്ദം പരിമിതമാണ്. വീണ്ടും നമ്മൾ അടുത്ത നേട്ടങ്ങൾക്ക് വേണ്ടി ഓടി തുടങ്ങുന്നു. ആനന്ദം നമുക്ക് കൈമോശം വന്നു പോകുന്നു.

ഓണം ഒരു ആനന്ദ ഉത്സവമാണ്. ഇവിടെ നമ്മൾ നേട്ടത്തിന്റെ കണക്കുകൾ നിരത്തുന്നില്ല .നേട്ടങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും ഓണത്തിന് നാം ആസ്വദിക്കുവാൻ ശ്രമിക്കുന്നു. നാം അതിൽ വിജയിക്കുകയും ചെയ്യുന്നു. ഇതാണ് കേവലമായ ആനന്ദം. ഇതാണ് നാം ചെയ്യേണ്ടതും. ഓരോ ദിവസവും ഓണം പോലെ ആവട്ടെ .ദിവസവും സദ്യ വെക്കണം എന്നില്ല. അത് പണച്ചിലവുള്ള കാര്യമാണ് .എന്നാൽ നമുക്ക് വിനോദങ്ങളിൽ ഏർപ്പെടുവാനും ബന്ധുമിത്രാദികളെ സന്ദർശിക്കുവാനും വെറുതെ സന്തോഷിക്കുവാനും പണച്ചെലവ് ഒന്നുമില്ല. അപ്പോൾ നാം നേട്ടങ്ങളോ കാരണങ്ങളോ ഇല്ലാതെ സന്തോഷിക്കുവാൻ പഠിക്കുന്നു. നാം അനന്ദാനന്ദത്തിന്റെ പടിവാതിൽക്കൽ എത്തുന്നു.

ഈ ജീവിതത്തിൽ എല്ലാം ആനന്ദമയമല്ലേ? ആനന്ദം ഇല്ലാത്തതായി എന്തെങ്കിലുമുണ്ടോ ?എന്നാൽ സ്വാർത്ഥതയുടെ മൂടുപടം അണിയുമ്പോൾ, നേട്ടങ്ങൾക്ക് ഒന്നാംസ്ഥാനം കൊടുക്കുമ്പോൾ നാമാ ആനന്ദത്തെ അകറ്റി നിർത്തുന്നു. പരിമിതമായ ആനന്ദത്തിന്റെ ഉടമകൾ ആകുന്നു .ആനന്ദവും നേട്ടങ്ങളും തമ്മിലുള്ള അവിഹിത ബന്ധത്തെ വിച്ഛേദിക്കുക. അനന്ദാനന്ദത്തിലേക്കുള്ള കവാടം സദാ തുറന്നിടുക. നേട്ടങ്ങൾ ഉണ്ടാവുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ ആനന്ദിക്കുക !ആ ആനന്ദം തടസ്സങ്ങളില്ലാതെ ഒഴുകട്ടെ. അപ്പോൾ ഏറ്റവും വലിയ നേട്ടങ്ങൾക്കു പോലും സമ്മാനിക്കുവാൻ കഴിയാത്ത വിധത്തിലുള്ള അത്യധികമായ ആനന്ദം നിങ്ങളിൽ നിറഞ്ഞു തുളുമ്പും. നിങ്ങൾ പുതിയ ഒരു വ്യക്തിത്വമായി മാറും .അല്ല , നിങ്ങളുടെ വ്യക്തി ബോധം തന്നെ മാറും. നിങ്ങളിലെ ഈശ്വരൻ പ്രകാശിക്കും!

ഓണം കാരണമില്ലാതെ സന്തോഷിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതൊരു വലിയ കാര്യമാണ് .ഓരോ ദിവസവും ഓണം പോലെ ആവട്ടെ. മഹാബലിയെ പ്രതി ദേവന്മാർ അസൂയപൂണ്ടതുപോലെ നിങ്ങളെക്കുറിച്ചും ദേവാദി സത്വങ്ങൾ അസൂയപ്പെടും. ഓരോ ചുവടും ശ്രദ്ധയോടെ വയ്ക്കുവിൻ! എല്ലാവിധ വിജയങ്ങളും നേരുന്നു ..ഓണാശംസകൾ..

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.