ശ്രീലത മധു പയ്യന്നൂർ

ഓണം കേരളത്തിന്റെ ദേശീയോത്സവം. തിരുവോണം ഒരു നക്ഷത്രമാണ്. പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന നന്മയുടെ നക്ഷത്രം. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് എന്തൊക്കെ കാര്യങ്ങൾ കടന്നുവരുന്നുണ്ട് എല്ലാവരും ജാതി – മത – വർഗ്ഗ ഭേദമന്യേ ഒരുമയോടെ ആഘോഷിക്കുന്ന ഓണം ഒരു കാലത്ത് വീടിന്റെ നാടിന്റെ സമൃദ്ധിയായിരുന്നു.
“മാവേലി നാടു വാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ ”
അഴിമതിരഹിതമായ ഒരു കാലം. ഇന്ന് കള്ളവും ,ചതിയും , പൊളിവചനങ്ങളും കൊണ്ട് സമത്വ സുന്ദരത നഷ്ടപ്പെട്ട് ഒരു ഓണക്കാലം. കർക്കടകവറുതിയിൽ നിന്നും ചിങ്ങമാസ പുലരിയിൽ സമൃദ്ധിയും, ഐശ്വര്യവും ആഹ്ളാദവും അന്ന് . പക്ഷെ കർക്കടക മാസം കഴിഞ്ഞു കാർമേഘജാലങ്ങൾ പോകാൻ മടിച്ച് കലപില കൂട്ടുന്ന അന്തരീക്ഷം. അതുപോലെ തന്നെ ദാരിദ്ര്യം ചിലയിടങ്ങളിൽ കുറവു കാണാമെങ്കിലും രോഗങ്ങൾ കൂടുതലാണ്.
എന്തിരുന്നാലും പൊന്നിൻ ചിങ്ങമാസം ഒരു കാർഷിക സംസ്കൃതിയുടെ സ്മരണ നമ്മളിൽ ഉണർത്തുന്നു.
അന്നൊക്കെ ഓണ പൂക്കളത്തിനു വേണ്ട പൂക്കൾ തൊടിയിൽ തന്നെ ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് അന്യ സംസ്ഥാനങ്ങളെ പൂക്കൾക്കുവേണ്ടി ആശ്രയിക്കുന്ന ഒരു കാഴ്ച നമുക്കു കാണാം. പണ്ട് കർഷകരുടെ മനസ്സും പത്തായവും അറയും ഒക്കെ നിറയുമായിരുന്നു. ഇന്ന് എല്ലാം ഓർമ്മകളിൽ മാത്രം. ഭക്ഷണത്തിനു പോലും വിപണിയിൽ വൻ തിരക്ക് ഏതു തരത്തിലുള്ള ഭക്ഷണവും ലഭിക്കും. എന്തൊക്കെ ഓണക്കളികളാണ് പണ്ട് കൈക്കൊട്ടിക്കളി, തുമ്പി തുള്ളൽ , വള്ളംകളി, ഊഞ്ഞാലാട്ടം, ഓണത്തല്ല് തുടങ്ങി നീണ്ടു പോകുന്നു ആഘോഷങ്ങൾ . ഇന്ന് കുട്ടികളും മുതിർന്നവരും ചാനലുകളിലും, സ്മാർട്ട് ഫോണിലുമായി ഒതുങ്ങിക്കൂടുന്നു.
നമ്മുടെ സ്വപ്നങ്ങളിലുള്ള ഒരു നല്ല നാളെയാണ് ഓണം പ്രതിനിധാനം ചെയ്യുന്നത്.
ഓണമോർമ്മയിൽ നാലു വരി കുറിക്കട്ടെ,

ഓർമ്മയിലോടിയെത്തുന്നു
നിറം മങ്ങാത്തൊരോണ ദിനങ്ങൾ
കാറു മറഞ്ഞൊരാകാശം
പൂർണ്ണ ചന്ദ്രൻ ചിരിക്കുമാകാശം
എല്ലാരെയുമൊന്നുപോലെ കണ്ടു –
മാവേലി മന്നൻ വരുമ്പോൾ
പൊന്നരിയിട്ടെതിരേൽക്കാൻ
ഞാനുമണി നിരക്കുന്നു.

എന്തു മനോഹരമാണ് ആ ഓർമ്മകൾ . ഓരോ മലയാളിയും നാടിന്റെ ഓരോ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നു പോലും കുടുംബത്തിനൊപ്പം ഒത്തുചേർന്ന് ഓണം ആഘോഷിക്കുന്നു.
ദാരിദ്ര്യവും വിശപ്പും നിരാശയും രോഗങ്ങളും നമുക്ക് മറികടക്കണം. നന്മയെ ചവിട്ടിതാഴ്ത്തി തിന്മ വാഴാൻ ഒരിക്കലും നാം അനുവദിക്കരുത്. അതുകൊണ്ടു തന്നെ ഈ തിരുവോണനാളിൽ നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ഒരു കൊറോണയ്ക്കും ഒരു പ്രളയത്തിനും നമ്മുടെ പ്രതീക്ഷയെ തകർക്കാൻ പറ്റില്ല. മുറ്റത്ത് പൂക്കളമൊരുക്കുന്നതോടൊപ്പം മനസ്സിലും പൂക്കളമൊരുക്കാം. തോളോടു തോൾ ചേർന്ന് സൗഹാർദ്ദ മനസ്സോടെ സമൃദ്ധിയുടെ തണലിൽ ഒത്തു ച്ചേർന്ന് സ്നേഹത്തിന്റെ ഊഞ്ഞാലാട്ടം നടത്താം. എല്ലാവർക്കും പൊൻതിരുവോണാശംസകൾ

ശ്രീലത മധു

1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്

ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര