ഡോ. ഐഷ വി

അഞ്ച് വർഷം മുമ്പ് വർക്കല ഗുരുകുലത്തിലെ ത്യാഗീശ്വരൻ സ്വാമികളെ കാണാൻ പോയ ശേഷം തിരികെ വീട്ടിലെത്തിയ എൻ്റെ ഭർത്താവിനൊപ്പം ഒരതിഥിയുണ്ടായിരുന്നു.” ഇതൊരു കവിയാണ് . എൻ്റെ കൂടെ പഠിച്ച രേഖയുടെ അച്ഛൻ” ഭർത്താവ് അതിഥിയെ പരിചയപ്പെടുത്തി. അദ്ദേഹം അന്ന് എനിക്കൊരു പുസ്തകം സമ്മാനിച്ചു: “ഋതു ഭേദങ്ങൾ’. നല്ല വൃത്തവും താളവുമൊത്ത കവിതകൾ’ ഔപചാരികമായ പരിചയപ്പെടലുകൾക്കും ചായ സത്ക്കാരത്തിനും ശേഷം അദ്ദേഹം ഞങ്ങളുടെ കാറിൽ കൊല്ലം ചിറക്കര നിന്നും തിരുവനന്തപുരത്തെ മകൾ രേഖയുടെ വീട്ടിൽ പോകാനായി യാത്ര തിരിച്ചു. ആ യാത്രയിലാണ് ഞങ്ങൾ കൂടുതൽ പരിചയപ്പെടുന്നത്. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു നാടകം എഴുതിയിട്ടുണ്ടെന്നും അതിൻ്റെ പേര് ” അരണ മാണിക്യം ” എന്നാണെന്നും പറഞ്ഞപ്പോൾ അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു. ശേഷം ഇങ്ങനെ പറഞ്ഞു. ” ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നെ കൂട്ടുകാർ വിളിച്ചിരുന്ന വട്ടപ്പേര് അരണ മാണിക്യം എന്നായിരുന്നു.

പിന്നെ അദ്ദേഹം ഒരു നോട്ട് ബുക്ക് എടുത്ത് എന്നെ അദ്ദേഹം എഴുതിയ കവിതകൾ ചൊല്ലി കേൾപ്പിക്കാൻ തുടങ്ങി. അങ്ങനെ ഞാനും അദ്ദേഹവും കൂട്ടുകാരായി. അന്ന് നവതിയോട് അടുക്കാറായ അദ്ദേഹത്തിന് നല്ല ചുറു ചുറുക്കും ഓർമ്മശക്തിയും കർമ്മശേഷിയുമുണ്ടായിരുന്നു.

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ചില കവിതകൾ കുത്തി കുറിച്ചിരുന്നെന്നും പിന്നീട് മനസ്സിൽ ആശയങ്ങൾ ഉണ്ടെങ്കിലുംഎഴുത്ത് കൈവിട്ടുപോയി എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു:” മനസ്സിൽ വരുന്ന ആശയങ്ങൾ ഒരു നോട്ട് ബുക്കിൽ കുറിച്ച് വയ്ക്കുക. പിന്നീട് സമയമുള്ളപ്പോൾ അത് മറിച്ചു നോക്കുക. ആ ആശയങ്ങൾ വിപുലീകരിച്ച് എഴുതാൻ സാധിക്കും. അത് എനിക്കൊരു പ്രചോദനമായി.

പിന്നീട് ഞങ്ങൾ അദ്ദേഹത്തിൻ്റെ മകൾ രേഖയുടെ വീട്ടിൽ പോയപ്പോൾ പലപ്പോഴായി അദ്ദേഹത്തിൻ്റെ എല്ലാ പുസ്തകങ്ങളും എനിക്ക് സമ്മാനിച്ചു. അദ്ദേഹം രചിച്ച ഏഴ് കൃതികളിൽ ആറെണ്ണവും കവിതാ സമാഹാരങ്ങളായിരുന്നു. ഏഴാമത്തെ രചനയായ ലേഖന നിർമ്മാല്യം ഗദ്യമാണ്. ‘

അദ്ദേഹത്തിൻ്റെ രചനകളിൽ ഏറ്റവും ശ്രേഷ്ഠമായത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത് ” നാരായണ ഗുരുവിൻ്റെ ദർശനമാലയുടെ പദ്യ വിവർത്തനമാണ്(1992). ദർശനമാലയിലെ ഓരോ സംസ്കൃത ശ്ലോകത്തിനും തത്തുല്യമായ പദ്യ വിവർത്തനവും അതിൻ്റെ വ്യാഖ്യാനവും എന്ന രീതിയിലായിരുന്നു എഴുത്ത്. ഒരു നോവൽ പ്രൈസോ ദേശീയ അവർഡോ ഒക്കെ ലഭിക്കേണ്ട നിലവാരം അതിനുണ്ട്. മുമ്പ് സംസ്കൃതം പഠിച്ചിട്ടില്ലാതിരുന്ന അദ്ദേഹം ഇതിനായി സംസ്കൃതം പഠിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴി പ്രചുരപ്രചാരം നേടുന്ന ബെസ്റ്റ് സെല്ലേഴ്സുകൾക്ക് നിലവാരം എത്രയുണ്ടെന്ന് വിലയിരുത്തപ്പെടാതെ അംഗീകാരം , വായനക്കാർ എന്നിവ ലഭിക്കുന്നു. എന്നാൽ മൂല്യത്തികവാർന്ന ഇത്തരം പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

അദ്ദേഹത്തിൻെറ ഒരോ ആശയവും മുത്തുകൾ പോലെയാണ് അദ്ദേഹം അത് ഡയറിയിൽ കുറിച്ച് വയ്ക്കും. പിന്നീട് സന്ദർഭോചിതമായി കവിതയിൽ കോർത്തിണക്കും.

കവിയെന്ന നിലയിൽ തൻ്റെ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹം തൻ്റെ രചനകളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ സമകാലിക സംഭവങ്ങളും ആശയങ്ങളും അദ്ദേഹത്തിൻ്റെ രചനകളിൽ കാണാം. മാറ്റത്തിൻ്റെ മാറ്റൊലികൾ അതിന് മകുടോദാഹരണം. വിദേശത്തും സ്വദേശത്തും സിവിൽ എഞ്ചിനീയറും ചീഫ് എഞ്ചിനീയറുമായിരുന്ന അദ്ദേഹം സമയനിഷ്ഠ കിറുകൃത്യമായി പാലിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലൂടെ ഒരായുഷ്കാലത്തെ അറിവും അനുഭവങ്ങളും 6 കവിതാ പുസ്തകങ്ങളായും ഒരു ലേഖനമായും പിറന്നു. അവസാന പുസ്തകമായ ലേഖന നിർമ്മാല്യത്തിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. അതിൽ യുവത്വം മുതൽ ആത്മീയത വരെയുണ്ട്. ആശാൻ്റെ വീണ പൂവു മുതൽ മനുഷ്യ മനസ്സിൻ്റെ വിമലീകരണം വരെ അതിലുണ്ട്.

മലയാളം യുകെയിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമായ എൻ്റെ രണ്ട് പുസ്തകങ്ങളുടെയും അവതാരിക എഴുതിയത് അദ്ദേഹമാണ്. നവതിയിലെത്തിയ അദ്ദേഹം പ്രായത്തിൻ്റെ ഒരസ്കിതയും കാണിക്കാതെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവ വായിച്ച് അവതാരിക എഴുതി തരുകയായിരുന്നു . കൂടാതെ എന്റെ ആദ്യ പുസ്‌കത്തിന്റെ പ്രകാശന കർമ്മത്തിലും അദ്ദേഹം പങ്കെടുത്ത് ആദ്യ കോപ്പി ഏറ്റു വാങ്ങുകയും ചെയ്തു .  എന്നും ശുഭാപ്തി വിശ്വാസിയായിരുന്നു അദ്ദേഹം .

ഇടയ്ക്ക് എന്നെ ഫോൺ ചെയ്ത് അദ്ദേഹം എഴുതിയ കവിതകൾ ചൊല്ലി കേൾപ്പിച്ചിരുന്നു. അവസാന കൂടികാഴ്ചയിൽ ഭാര്യയുടെ വിയോഗം , അദ്ദേഹത്തിൻ്റെ പ്രണയം, വിവാഹം എന്നിവയെ കുറിച്ചെല്ലാം സംസാരിച്ചു. ഇക്കഴിഞ്ഞ മാർച്ച് 29 ന് ദേഹി പ്രപഞ്ചത്തിൽ വലയം പ്രാപിച്ചപ്പോൾ നമ്മുക്കെന്നും ഓർക്കാൻ, വായിക്കാൻ ഒരു പിടി നല്ല രചനകൾ അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം സ്വവസതിയായ ആറ്റിങ്ങൽ റോസ് ഗാർഡനിലെ മണ്ണിൽ അന്ത്യനിദ്രയിലാണ്ടത്.

ഡോ.ഐഷ . വി.

പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..