ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്മസിന് മുമ്പ് 39 വയസ്സുകാരിയായ യുവതിയെ കാണാതായ സംഭവത്തിൽ പോലീസ് മൃതദേഹം കണ്ടെത്തി. ഡിസംബർ 22 -ന് വൈകുന്നേരം 5. 34 നാണ് റെക്‌ഹാമിലെ ബാംഗോർ-ഓൺ-ഡീ എന്ന സ്ഥലത്താണ് ലൂസി ചാൾസിനെ അവസാനമായി കണ്ടത്. അവർക്ക് വേണ്ടിയുള്ള തിരച്ചിൽനിടയിൽ ആഴ്ചകൾക്ക് ശേഷം ഡീ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

നോർത്ത് ബെസ്റ്റ് അണ്ടർ വാട്ടർ സേർച്ച് ടീമും പ്രാദേശിക ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി നോർത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല. ലൂസിയുടെ കുടുംബത്തെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് ചീഫ് പോലീസ് ഇൻസ്പെക്ടർ സ്റ്റീഫൻ റോബർട്ട് പറഞ്ഞു.

ലൂസി ചാൾസിന്റെ തിരോധാനത്തിന് പിന്നാലെ വലിയ തോതിലുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്. കാണാതായ സ്ത്രീയുടെ ചില സ്വകാര്യ വസ്തുക്കൾ നദീതീരത്തു നിന്ന് ലഭിച്ചതായി കഴിഞ്ഞ ആഴ്ച പോലീസ് അറിയിച്ചിരുന്നു. വെള്ളപ്പൊക്കത്തിന്റെ ഫലമായി ഡീ നദിയിൽ വീണ് മരിച്ചതാകാമെന്നതാണ് പൊതുവെയുള്ള നിഗമനം. കൂടുതൽ അന്വേഷണത്തിലൂടെ സംഭവത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാൻ പറ്റുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.